ദേവർ കോവിലിനെയും ജലീലിനെയും ചോദ്യം ചെയ്യാൻ എൻഐഎ! തലയിൽ മുണ്ടിട്ട് സിപിഎം... യച്ചൂരി കൈകഴുകി

മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും കെ.റ്റി.ജലീൽ എം എൽ എ യെയും എൻ ഐ എ ചോദ്യം ചെയ്യുമെന്ന് രഹസ്യ സൂചന. ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ് ജലീലിന് വിനയായത്. പി എഫ് ഐ യുടെ ഭാഗമായ റിഹാബ് ഫൗണ്ടേഷനുമായുള്ള ബന്ധമാണ് ദേവർ കോവിലിന് വിനയായത്. ദേവർ കോവിലിൻ്റെയും ജലീലിൻ്റെയും പി.എഫ്.ഐ ബന്ധത്തിൻ്റെ വിശദാംശങ്ങൾ എൻ ഐ എ മുമ്പേ ശേഖരിച്ചിരുന്നതായാണ് വിവരം.
രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ രംഗത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനാണ് ദേവർ കോവിലിനെതിരെ രംഗത്തെത്തിയത്. എന്നാൽ സുരേന്ദ്രൻ
നടത്തിയ പ്രസ്ഥാവന ഉണ്ടയില്ലാ വെടിയാണെന്നാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത്. തൻറെ ഫേസ് ബുക്ക് പേജിലൂടെയാണ് അഹമ്മദ് ദേവർകോവിൽ കെ സുരേന്ദ്രനെതിരെ രംഗത്തെത്തിയത്. പക്ഷേ അപ്പോഴും ദേവർ കോവിലിന് ഭയമുണ്ട്. അദ്ദേഹം രാജി വയ്ക്കുമെന്ന പ്രചരണം ശക്തമാണ്.
എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിർക്കുക എന്നതാണ് ഐ.എൻ.എല്ലിൻറെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണെന്ന് വ്യക്തമാക്കിയാണ് മന്ത്രി തൻറെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ ജലീലും ദേവർ കോവിലും ഉൾപ്പെടെയുള്ള നേതാക്കൾ പി.എഫ്.ഐയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. പി.എഫ്.ഐയുടെ പിന്തുണ കൊണ്ടാണ് ഇരു നേതാക്കളും ജയിക്കുന്നത്.
പി.എഫ്. ഐ യുടെ നിർദ്ദേശാനുസരണമാണ് ദേവർ കോവിലിനെ പിണറായി മന്ത്രിയാക്കിയത്.ജലീലിനെ മന്ത്രിയാക്കണമെന്നായിരുന്നു ഇവരുടെ ആദ്യ ആവശ്യം.എന്നാൽ സ്വർണ്ണ കsത്തു കേസ് ലൈവായി നിന്നതുകൊണ്ടാണ് ജലീലിനെ പിണറായി മന്ത്രിയാക്കാത്തത്. ശ്രീരാമകൃഷ്ണനെ പോലെ ജലീലിനും നിയമസഭാ സീറ്റ് നൽകാതിരിക്കാൻ പിണറായി ശ്രമിച്ചെങ്കിലും ജലീലിന് സീറ്റ് നൽകണമെന്ന കാര്യത്തിൽ പി.എഫ് ഐ നിബന്ധന വച്ചു. മന്ത്രിയാക്കാൻ സാധിക്കാതെ വന്നപ്പോഴാണ് പിണറായി ദേവർ കോവിലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎൻഎല്ലിനേയും പാർട്ടിയുടെ പ്രതിനിധിയും കേരളത്തിലെ ഇടതുപക്ഷ മന്ത്രിസഭാഗവുമായ മന്ത്രി അഹമ്മദ് ദേവർകോവിലിനേയും എൽഡിഎഫിൽ നിന്നും സർക്കാരിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തിയത് സർക്കാരിന് തലവേദനയായി മാറിക്കഴിഞ്ഞു. . പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുമാണ് വിഷയത്തിൽ എൽഡിഎഫിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. അമിത് മാളവ്യ പത്രസമ്മേളനം നടത്തിയത് ബി ജെ പി കേന്ദ്ര നേതൃത്വത്തിൻ്റെ വ്യക്തമായ നിർദ്ദേശത്തോടെയാണ്. ബി ജെ പിയും കേന്ദ്ര സർക്കാരും പിടി മുറുക്കിയാൽ പിണറായിക്ക് ഒഴിയാനാവില്ല.
അതിനിടെ ദേവർ കോവിലിനോട് സ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി നൽകിയതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ ഉന്നതർ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ട്. അഹമ്മദ് ദേവർ കോവിലിനെ മുഖ്യമന്ത്രി സഹായിക്കില്ല. ജലീലിനെയും മുഖ്യമന്ത്രി സഹായിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അവരവർ ചെയ്തത് അവരവർ തന്നെ അനുഭവിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നറിയുന്നു.
നിരോധിക്കപ്പെട്ട പ്രസ്ഥാനവുമായി ചേർന്ന് ഭരണം നടത്തുന്നത് സിപിഎം അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.. ഒന്നോ രണ്ടോ പഞ്ചായത്തും, മുൻസിപ്പാലിറ്റികളും ഭരിക്കാൻ വേണ്ടി രാജ്യത്തിൻറെ താത്പര്യം ബലികൊടുക്കുന്ന അവസ്ഥയാ ണ് ഇടതു മുന്നണിക്കുള്ളത്.
എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിൽ ഐഎൻഎൽ നടത്തിയ പ്രതികരണം വിചിത്രമായിരുന്നു. നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ പറഞ്ഞു. നിരോധനം ഒരു പ്രത്യയ ശാസ്ത്രത്തെയും ഇല്ലാതാക്കാനുളള മാർഗമല്ല. പകരം ആശയപരമായി നേരിടുകയാണ് വേണ്ടത്. അതിനാൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വിശദീകരിച്ചു.
പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമുണ്ടെന്ന ബിജെപി ആരോപണങ്ങൾ നേതാക്കൾ തള്ളി.
റീഹാബ് ഫൌണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടനയായാണ് പ്രവർത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങൾ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു. റീഹാബ് ഫൗണ്ടറിനുമായി നിലവിൽ മുഹമ്മദ് സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോൾ ഐഎൻഎൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകുകയാണെന്നും നേതാക്കൾ വിശദീകരിച്ചു.
എന്നാൽ മുഹമ്മദ് സുലൈമാന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തിയത്. സുലൈമാൻ ദേവർ കോവിലിൻ്റെ വിശ്വസ്തനാണ്.
പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ- റിഹാബ് ഫൗണ്ടേഷൻ ബന്ധത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം ഉയർന്നത്.
ഐഎൻഎൽ-റിഹാബ് ബന്ധത്തിന് തെളിവെന്ത് എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയുടെ ചോദ്യം.
എന്നാൽ ഇടതു മുന്നണി വിവാദം ഉണ്ടായതിന് പിന്നാലെ യച്ചൂരി പി എഫ് ഐ നിരോധനത്തെ പിന്താങ്ങി രംഗത്തെത്തി. നിരോധനം അവർ അർഹിക്കുന്നതാണെന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം.
മുസ്ലീം പിന്നാക്ക പ്രദേശങ്ങളെന്ന് കണ്ടെത്തിയ ഗ്രാമങ്ങളെ റിഹാബ് ഫൗണ്ടേഷൻ വഴി ദത്തെടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് മുഹമ്മദ് സുലൈമാൻ നേരത്തെ വ്യക്തമാക്കിയത്. താൻ റിഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക ട്രസ്റ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻഎലിൻ്റെ അന്തരിച്ച അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ നിർദേശാനുസരണം ആണ് റിഹാബ് ഫൗണ്ടേഷനിലേക്ക് എത്തിയതെന്നും ഇതൊരു സെക്യുലർ ഫോറമാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞിരുന്നു.
എന്നാൽ പൗരത്വ ബിൽ പ്രക്ഷോഭത്തിലടക്കം റിഹാബ് ഫൗണ്ടേഷൻ വലിയ തോതിൽ ഫണ്ട് നൽകിയെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. അഹമ്മദ് ദേവർകോവിൽ ട്രസ്റ്റ് അംഗമാണെന്ന് പറയപ്പെടുന്നുവെങ്കിലും കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം സജീവമല്ല. അയോധ്യ വിഷയത്തിൽ ലീഗിലുണ്ടായ പിളർപ്പാണ് ഐഎൻഎല്ലിൻ്റെ രൂപീകരണത്തിന് കാരണമായതെങ്കിലും പതിറ്റാണ്ടുകളായി അവർ ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയാണ്. സമീപകാലത്ത് അടക്കം സംസ്ഥാനത്തെ ഐഎൻഎല്ലിൽ വലിയ അഭ്യന്തര തർക്കം ഉണ്ടായെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അഹമ്മദ് ദേവർകോവിലിനെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിനയായിരിക്കുന്നത്.
കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി ദില്ലി കോടതിയുടെ പരിഗണനയിലാണ്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് കേസ്. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിയിൽ ഹർജിക്കാരൻ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകൻ ജി എസ് മണിയാണ് ഹർജി നൽകിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തിരുന്നു.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഏതായാലും പി എഫ് ഐ നിരോധനത്തിനൊപ്പം ജലീലിനെ കൂടി പിടിക്കാനാണ് കേന്ദ്ര നീക്കം. സിമിയുടെ നേതാവാ യിരുന്ന ജലീൽ പിന്നീട് മതേതര മുഖമൂടി അണിഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നുള്ള പോസ്റ്റാണ് കാശ്മീർ വിഷയത്തിൽ ഉണ്ടായത്.
പി എഫ് ഐ വിവാദത്തിൽ ജലീൽ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാൻ അദ്ദേഹത്തിൻ്റെ പേരിൽ സമ്മർദ്ദം ഉണ്ടെങ്കിലും കാ ശ്മീർ വിഷയത്തിലുള്ള ഭയം കാരണം ജലീൽ നിശബ്ദത തുടരുകയാണ്.ജലീലിൻ്റെ പ്രസ്താവന കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ സജീവമാണ്.പി എഫ്. ഐ ക്ക് ജലീലുമായി ഉള്ള ബന്ധത്തിൻ്റെ എല്ലാ വിശദാംശങ്ങളും എൻ ഐ എ ശേഖരിച്ചിട്ടുണ്ട് ഇപ്പോൾ കേരളത്തിലുള്ള എൻ ഐ എ ടീം തന്നെ ജലീലിനെയും ദേവർ കോവിലിനെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ജലീൽ മന്ത്രിയല്ലാത്തതിനാൽ രാജിവയ്ക്കേണ്ട സാഹചര്യം ഉദിക്കുന്നില്ല. എന്നാൽ ദേവർ കോവിലിൻ്റെ അവസ്ഥ അതല്ല.
https://www.facebook.com/Malayalivartha

























