'വാക്കുകളിലൂടെ പകർന്നു നൽകിയ കരുത്തും വെളിച്ചവും ബാക്കിയാക്കി സഖാവ് കാേടിയേരി വിട വാങ്ങി. ഇനിയെന്നും ആ ഓർമകൾ നമുക്ക് വഴികാട്ടും.1998 ലാണ് സഖാവിനെ പരിചയപ്പെടുന്നത്. അന്നുമുതൽക്കിങ്ങോട്ട് നൂറു നൂറ് ഓർമകൾ സഖാവുമായുണ്ട്. ഓരോ നിമിഷവും ഓരോ വാക്കും ഉള്ളിൽ സൂക്ഷിയ്ക്കുന്നു. സഖാവിന് എന്നെ അറിയാമായിരുന്നു. എനിക്ക് സഖാവിനെയും...' പ്രിയ സഖാവിന്റെ ഓർമയിൽ എം. സ്വരാജ് കുറിക്കുന്നു

കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിലുള്ളവർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കോടിയേരി പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന 1995 ലാണ് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടതെന്ന് വ്യക്തമാക്കി എം. സ്വരാജ് രംഗത്ത് എത്തിയിരിക്കുകയാണ്. കോടിയേരിക്ക് തന്നെയും തനിക്ക് കോടിയേരിയെയും അറിയാമായിരുന്നുവെന്ന് സ്വരാജ് ഫേസ്‌ബുക്കിൽ കുറിക്കുകയുണ്ടായി.
എം.സ്വരാജിന്റെ വൈകാരികമായ കുറിപ്പ്:
കോടിയേരി ബാലകൃഷ്ണൻ എന്ന പേര് സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ പത്രങ്ങളിലൂടെ പരിചിതമായിരുന്നു. 1995ലാണ് ആദ്യമായി നേരിട്ട് കണ്ടത്. അന്ന് സഖാവ് പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. ആ വർഷം എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനം തേഞ്ഞിപ്പലത്ത് വെച്ചാണ് നടന്നത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് കോടിയേരിയായിരുന്നു. അന്നാദ്യമായി നേരിൽ കണ്ടു, പ്രസംഗം കേട്ടു. അഗ്നി സാന്നിദ്ധ്യമുള്ള വാക്കുകൾ പകർന്ന ഊർജ്ജം ചെറുതായിരുന്നില്ല. അക്കൊല്ലം തന്നെ കോടിയേരി ക്യാപ്റ്റനായി സി പി ഐ (എം) സംസ്ഥാന ജാഥ സംഘടിപ്പിക്കുകയുണ്ടായി.
നിലമ്പൂരിലെ ജാഥാ സ്വീകരണവും പ്രസംഗവും ഇപ്പോഴും ഓർമയിലുണ്ട്. അസാധാരണമായ ചരിത്രബോധവും മനുഷ്യ സ്നേഹവും കോടിയേരിയുടെ കരുത്തായിരുന്നു. സങ്കീർണമായ രാഷ്ട്രീയ – സംഘടനാ പ്രശ്നങ്ങളെ ലളിതമായി , അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും ആരോടും വ്യക്തിപരമായ ശത്രുതയോ അകൽച്ചയോ ഉണ്ടായിരുന്നില്ല. കോടിയേരിയുടെ ശൈലി രാഷ്ട്രീയ പ്രവർത്തകർക്കാകെ വെളിച്ചം പകരുന്നതായിരുന്നു.
വാക്കുകളിലൂടെ പകർന്നു നൽകിയ കരുത്തും വെളിച്ചവും ബാക്കിയാക്കി സഖാവ് കാേടിയേരി വിട വാങ്ങി. ഇനിയെന്നും ആ ഓർമകൾ നമുക്ക് വഴികാട്ടും.1998 ലാണ് സഖാവിനെ പരിചയപ്പെടുന്നത്. അന്നുമുതൽക്കിങ്ങോട്ട് നൂറു നൂറ് ഓർമകൾ സഖാവുമായുണ്ട്. ഓരോ നിമിഷവും ഓരോ വാക്കും ഉള്ളിൽ സൂക്ഷിയ്ക്കുന്നു. സഖാവിന് എന്നെ അറിയാമായിരുന്നു. എനിക്ക് സഖാവിനെയും.
https://www.facebook.com/Malayalivartha


























