ശിവശങ്കറിന് പൂട്ടിടാൻ തീരുമാനിച്ച് സിബിഐ... സിബിഐ ഓഫീസില്‍ ഹാജരായി... ശിവശങ്കറിന് സിബിഐ നോട്ടീസ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ എം.ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ ശിവശങ്കര്‍ സിബിഐ ഓഫീസില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യുക.
ലൈഫ് മിഷന്‍റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ പ്രധാന ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റെതാണെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കോഴയാണിതെന്നും ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടക്കം ലൈഫ് മിഷൻ അഴിമതി കേസിലും പ്രതിയാണ്.
ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ നീക്കം. കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, കൂട്ടുപ്രതി പി.എസ്.സരിത്ത്, ലൈഫ് മിഷന്റെ കരാർ ഏറ്റെടുത്ത യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്തു കേസിലെ അന്വേഷണത്തിനിടയിലാണ് ലൈഫ് മിഷന്‍ കോഴയിടപാടും ഡോളര്‍ കടത്തും പുറത്തു വന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടി രൂപയാണു യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിനു വിനിയോഗിച്ചപ്പോൾ ബാക്കി തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴയായി വിതരണം ചെയ്തുവെന്നാണ് കേസ്.
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡോളര്‍ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ ആറുപ്രതികളാണുള്ളത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പന്‍, എം.ശിവശങ്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍. കേസില്‍ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശിവശങ്കര്‍ സ്വപ്‌നയെയും സരിത്തിനെയും പലവട്ടം അറിയിച്ചെന്നുള്ളതാണ് കുറ്റപത്രത്തിലെ മറ്റൊരു ഗുരുതരമായ കണ്ടെത്തല്‍. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് ശിവശങ്കര്‍ വിവരം കൈമാറിയിരുന്നത്.
https://www.facebook.com/Malayalivartha
























