കൊച്ചുമകനേയും കൂട്ടി പിണറായിയുടെ യൂറോപ്പ് ടൂർ... ഫോട്ടോകൾ വൈറൽ! സോഷ്യൽ മീഡിയയ്ക്ക് തീപിടിച്ചു

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേണ്ടിയും പുതിയ പഠനങ്ങൾക്കും പദ്ധതികൾ ആവിഷ്കരിക്കാനും വേണ്ടിയിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിലെത്തിയ വാർത്ത ഏവരും കണ്ടതാണ്. എന്നാൽ അതിൽ എന്താണിത്ര കൗതുകം, അല്ലെങ്കിൽ വിവാദം എന്ന് ചോദിക്കുന്നവരോട് പറയാനുള്ള ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രിയ സഖാവിന്റെ വിയോഗത്തെ തുടർന്നായിരുന്നു നേരത്തേ നടത്തേണ്ടിയിരുന്ന യൂറോപ്യൻ പര്യടനം അദ്ദേഹം മാറ്റി വച്ചത്.
ശേഷം മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം ദോഹ വഴി നോർവ്വേയിൽ എത്തിയിരുന്നു. അവിടെ വച്ച് നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. പക്ഷേ അതിന്റെ ഫോട്ടോകൾ പങ്കുവച്ചപ്പോഴാണ് പ്രധാനപ്പെട്ട ഒരു വിവരം നെറ്റിസൺസ് ചർച്ചയാക്കി മാറ്റുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും അദ്ദേഹത്തിന്റെ ചെറുമകനും കൂടെയുണ്ടെന്നതാണ് പ്രചാരണം. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരേയും പുറത്ത് വന്നിട്ടില്ല.
ഇതേകുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്....
കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരടങ്ങുന്ന സംഘവും യൂറോപ്പിൽ നടത്തുന്ന ഔദ്യോഗിക സന്ദർശനം സംസ്ഥാനത്തിനുണ്ടാക്കുന്ന ഗുണഫലങ്ങൾ എന്താണെന്നത് വിലയിരുത്തറായിട്ടില്ല. സന്ദർഭവശാൽ കണ്ടൊരു വാർത്തയാകട്ടെ ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അകലം അശ്ലീലമായവിധത്തിൽ അതാര്യം കൂടിയാണെന്ന് കാണിക്കുന്നതാണ്.
സന്ദർശനം സംബന്ധിച്ച വാർത്തയിൽ മുഖ്യമന്ത്രി നോർവേയിലെത്തിയപ്പോൾ ഇന്ത്യൻ സ്ഥാനപതി സ്വീകരിക്കുന്നു. മുഖ്യമന്ത്രിയുടെ സംഘത്തിൽ മന്ത്രിമാരായ രാജീവ്, അബ്ദുറഹിമാൻ, ഭാര്യ കമല, കൊച്ചുമകൻ എന്നിവരുമുണ്ടെന്ന് വാർത്ത പറയുന്നു. മുഖ്യമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഒപ്പം നിൽക്കുന്നതും ചിത്രത്തിൽ കാണാം. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിൽ അദ്ദേഹത്തിൻറെ മകളുടെ കുട്ടിക്കെന്താണ് കാര്യം?
ഒരു സംസ്ഥാന സർക്കാരിന്റെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക തലവൻ എന്ന നിലയിൽ പൊതുവെയുള്ള അന്താരാഷ്ട്ര ഔദ്യോഗിക രീതികളെ പോലെ തങ്ങളുടെ പങ്കാളികളെ ഇത്തരം സന്ദർശനത്തിൽ ഒപ്പം കൊണ്ടു പോകുന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കാവുന്നതാണ്. അതും സർക്കാരിന്റെ തലവന് മാത്രം അനുവദിക്കുന്ന മര്യാദയാണ്. ഒപ്പമുള്ള പ്രതിനിധി സംഘം മുഴുവൻ കുടുംബസമേതമല്ല വരുന്നത് (കേരള സംഘത്തിൽ എന്താണ് സ്ഥിതി എന്നതിനെ കുറിച്ചല്ല പറഞ്ഞത്).
എന്നാൽ ഇതിലെവിടെയാണ് കൊച്ചുമക്കളെയും കൂട്ടി ഔദ്യോഗികസന്ദർശനം നടത്തുന്നതിനുള്ള ന്യായം വരുന്നത്? എല്ലാവർക്കുമറിയുന്ന പോലെ മാതാപിതാക്കളുടെ സംരക്ഷണയിൽ വളരുന്ന ഒരു കുട്ടിയാണ് മുഖ്യമന്ത്രിയുടെ പേരക്കുട്ടി. അയാളെ യൂറോപ്പ് കാണിക്കാനുള്ള താത്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശനത്തിലോ അല്ലെങ്കിൽ ആ കുട്ടിയുടെ അച്ഛനമ്മമാരുടെ കൂടെയോ പറഞ്ഞുവിടുകയാണ് വേണ്ടത്. അല്ലാതെ സർക്കാരിന്റെ ഔദ്യോഗികപരിപാടികളിലെല്ലാം കൊണ്ടുനടക്കുകയല്ല ചെയ്യേണ്ടത്.
കേരള സർക്കാരിനെ സംബന്ധിച്ച് കേരളത്തിലെ മറ്റേതൊരു കുട്ടിയേയും പോലെ ഒരാളാണ് പിണറായി വിജയൻറെ പേരക്കുട്ടിയും. കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച് അയാളുടെ ഔദ്യോഗികസന്ദർശനത്തിൽ പേരക്കുട്ടിയെ കൊണ്ടുപോകുന്നതിന് ഒരുവിധ ന്യായവുമില്ല. ആരുണ്ടിവിടെ ചോദിക്കാൻ എന്ന ഔദ്ധത്യം മാത്രമാണതിന്റെ മറുപടി.
പിണറായി വിജയൻറെ പേരക്കുട്ടിയുടെ യൂറോപ്പ് സന്ദർശനം കുടുംബത്തിന്റെ ചെലവിലാണെങ്കിൽ അത് പിണറായി വിജയൻ്റെ സ്വന്തം സന്ദർശനമായോ അദ്ദേഹത്തിന്റെ മകളുടെയും കുടുംബത്തിന്റെയും സ്വകാര്യ സന്ദർശനമായോ നടത്തണം. അല്ലാതെ സ്വന്തം കാശ് മുടക്കിയിട്ടായാലും (അതാണോ എന്നത് സർക്കാർ വ്യക്തമാക്കേണ്ടത് കൂടിയുണ്ട്) സർക്കാരിന്റെ എല്ലാവിധ സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, മുഖ്യമന്ത്രിക്ക് ഒരു സർക്കാർ തലവൻ എന്നനിലയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പങ്കുപറ്റിക്കൊണ്ട് പേരക്കുട്ടിയെ എന്നല്ല ഒരാളേയും സ്വന്തം സംഘത്തിൽ കൊണ്ടു പോകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല.
എളുപ്പത്തിൽ വിസ ലഭിക്കുന്നത് മുതൽ, മുഴുവൻ നടപടിക്രമങ്ങളും സർക്കാർ നീക്കുന്നതും വിദേശത്തുള്ള താമസം, ഭക്ഷണം, യാത്ര, സ്ഥലസന്ദർശനങ്ങളിലെ മുൻഗണന എന്നിവയടക്കമെല്ലാം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തലവനായി നൽകുന്ന പരിഗണനകളാണ്. അതിലൊക്കെ മുഖ്യമന്ത്രിയുടെ പേരക്കുട്ടി എങ്ങനെയാണ് കടന്നുവരുന്നത്?
ഔദ്യോഗികസംവിധാനങ്ങളെ വ്യക്തിപരമായ ആഘോഷങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന ലജ്‌ജാശൂന്യമായ പരിപാടികളാണ് ഇതൊക്കെ. തെരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധികളെയും സർക്കാരിനെയും തെരഞ്ഞെടുക്കുമ്പോൾ അവരുടെയൊക്കെ മക്കളെയും കൊച്ചുമക്കളെയും പരമാവധി ആഗോള വിനോദ സഞ്ചാരം നടത്തിച്ചു സന്തോഷിപ്പിക്കാം എന്നുകൂടിയല്ല അർത്ഥമാക്കുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ സൗകര്യങ്ങൾ ഒരു ഭരണാധികാരി എന്ന നിലയിൽ സംസ്ഥാനത്തിന്റെ ഭരണം നിര്വഹിക്കാനാണ്. അതിനൊപ്പം അദ്ദേഹത്തിന്റെ വ്യക്‌തിപരമായ ഏറ്റവും അടുത്ത കുടുംബത്തെക്കൂടി അതിൽ ഉൾപ്പെടുത്തുന്നത് സാമാന്യമായ ഔചിത്യമാണ്. എന്നാൽ എന്റെ കുടുംബം എന്നാൽ പ്രായപൂർത്തിയായി സ്വന്തം വരുമാനത്തിൽ ജീവിക്കുന്ന മക്കളും അവരുടെ മക്കളുമൊക്കെയടങ്ങുന്ന ഒന്നാണെന്നുള്ളത് ഒരു വ്യക്തി എന്ന നിലയിൽ ഒരു സ്വകാര്യാവകാശം എന്ന മട്ടിൽ തർക്കം വേണ്ടാതെ സമ്മതിക്കാം, വനിതയുടെ മുഖചിത്രവുമാകാം.
എന്നാൽ സർക്കാരിനെ സംബന്ധിച്ച്, ഒരു ജനാധിപത്യഭരണസംവിധാനത്തെ സംന്ധിച്ച് ആ ബാധ്യത ഏറ്റെടുക്കാനാകില്ല. ഇതേ യുക്തി പിന്തുടർന്നാൽ മറ്റൊരു മുഖ്യമന്ത്രിക്ക് അല്ലെങ്കിൽ മറ്റൊരു മന്ത്രിക്ക് അയാളുടെ അഞ്ചോ പത്ത് പേരക്കുട്ടികളെ ഔദ്യോഗിക സന്ദർശനത്തിൽ സ്വന്തം ചെലവിൽ കൊണ്ടുപോകാം.
കിങ്ങിണിക്കുട്ടന്മാരെ ഉണ്ടാക്കുന്നത് കരുണാകരനോ പിണറായി വിജയനോ അല്ല ചോദ്യം ചെയ്യപ്പെടാത്ത അധികാരമാണ്. ഇതൊക്കെയൊരു പ്രശ്നമാണോ എന്ന് തോന്നിക്കുന്ന വിധത്തിൽ ഇത്തരം അധികാര ദുർവിനിയോഗത്തെ സ്വാഭാവികവത്കരിച്ചു എന്നതാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പുത്തൻ വർഗമായുള്ള പരിണാമപ്രക്രിയയിലെ പ്രധാന പ്രചാരണവിജയം. ഹീനമായ ദുരധികാരത്തെ കാണാൻ പോലുമാകാത്ത വിധത്തിൽ ജീവിതത്തിന്റെ മടുപ്പിക്കുന്ന ആവർത്തനങ്ങളിലേക്ക് മനുഷ്യർ വീണു കിടക്കുകയാണ്. എന്നാണ് അവസാനിക്കുന്നത്.
ചെറുമകനാണോ എന്ന കാര്യത്തിൽ ഒരു വ്യക്തതയില്ലങ്കിലും ദോഹയിലും നോർവ്വേയിലും ഈ ബാലന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതാണ് കൗതുകം. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറിൽ ചെലവഴിച്ചു. ഈ സമയം കുട്ടി കൂടെയുണ്ടായിരുന്നു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നിശ്ചയിച്ച യാത്ര കോടിയേരി ബാലകൃഷ്ണൻറെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോർവെയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും. പത്ത് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. 13ാംതീയതി സംഘം ഇന്ത്യയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha
























