50 കോടി രൂപയുടെ ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ഹാജരാകാനുത്തരവ്, അന്വേഷണ ഉദ്യോഗസ്ഥനായ 54 ആം സാക്ഷി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ഇന്ന് വിസ്തരിക്കും...

എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികള്‍ വിചാരണ നേരിടുന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനും 54 ആം സാക്ഷിയുമായ മുന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രഘു ഇന്ന് ഹാജരാകാനുത്തരവ്.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ 54 ആം സാക്ഷിയെ 7 ന് വിസ്തരിക്കാനും അഡീ. സി.ജെ.എം. ഷിബു ഡാനിയേല്‍ ഉത്തരവിട്ടു. കേസില്‍ ഇതിനോടകം 53 സാക്ഷികളെ വിസ്തരിക്കുകയും 90 രേഖകള്‍ അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
17 ലക്ഷം നിക്ഷേപിച്ച ഒന്നാം സാക്ഷിയായ ഉള്ളൂര്‍ മണ്ണന്തല ലളിത സദനത്തില്‍ ബിന്ദു ബിനു (48) അടക്കം 54 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ 8 മാസത്തിനകം പൂര്‍ത്തിയാക്കി കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിചാരണ കോടതി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.
2013 മാര്‍ച്ച് 7 ന് പ്രോസിക്യൂഷന്‍ ഭാഗം ഒന്നാം സാക്ഷിയായ ബിന്ദുവിനെ ചീഫ് വിസ്തരിച്ച ശേഷം ക്രോസ് വിസ്തരിക്കാതെ പ്രതികള്‍ കൂടുതല്‍ സമയം തേടി 7 വര്‍ഷം കാലവിളംബം വരുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിന്ദു ബിനു ഹൈക്കോടതിയില്‍ ഒ പി (ക്രിമിനല്‍) 273/2020 നമ്പരായി സമര്‍പ്പിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ മജിസ്‌ട്രേട്ടിനോട് ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുണ്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
കോവിഡ് -19 പടരുന്ന സാഹചര്യത്തില്‍ പരിമിത എണ്ണം കേസുകള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും കേസില്‍ 19 പ്രതികളും 54 സാക്ഷികളുമുണ്ടെന്നും ഒന്നാം സാക്ഷിയെ 2013 ല്‍ മുന്‍ മജിസ്‌ട്രേട്ട് ചീഫ് വിസ്തരിച്ചതായും ഒരു വര്‍ഷത്തിനകം കേസ് തീര്‍പ്പാക്കാമെന്നും പുതുതായി സ്ഥാനമേറ്റ അഡീ. സിജെഎം ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പ് നല്‍കി. റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി 2011 ല്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ പ്രതികളുടെ വിമനസ്‌കത കാരണമാണ് സാക്ഷിയുടെ ക്രോസ് വിസ്താരം വര്‍ഷങ്ങളായി മാറ്റിവയ്ക്കപ്പെട്ടതെന്നും നിരീക്ഷിച്ചു. വിചാരണ പുനരാരംഭിക്കാന്‍ ഉത്തരവിടുകയും 8 മാസം കൊണ്ട് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതി വിധിന്യായം പുറപ്പെടുവിക്കുകയുമായിരുന്നു.
2008 ല്‍ പേരൂര്‍ക്കട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ്പി ആര്‍. രഘുവാണ് 2011 ല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അതേ സമയം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ സെയില്‍സ് ജീവനക്കാരനുമായ സനലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ വിചാരണ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2007 - 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരിയില്‍ അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു ഗവ. സെക്രട്ടറിയേറ്റിനെതിര്‍വശം കാപ്പിറ്റല്‍ സെന്റര്‍ ബില്‍ഡിംഗിലും മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ മുണ്ടക്കല്‍ അര്‍ക്കേഡ് ബില്‍ഡിംഗിലും ' ടോട്ട് ടോട്ടല്‍ ' എന്ന പേരിലും , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്‌സില്‍ ' ഐ നെസ്റ്റ് ' , ' ടോട്ടല്‍ ഫോര്‍ യു ' എന്നീ പേരുകളിലും , പാളയം പഞ്ചാപ്പുര റോഡില്‍ ' എസ്. ജെ. ആര്‍. ഗ്രൂപ്പ് ' എന്ന പേരിലും തട്ടിപ്പ് സ്ഥാപനങ്ങള്‍ തുടങ്ങിയാണ് കോടികള്‍ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്.
തങ്ങള്‍ക്ക് ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 % വരെയുള്ള സമ്പത്തിക വളര്‍ച്ചാ പദ്ധതിയില്‍ 30, 40,60,90 തുടങ്ങിയ ദിവസങ്ങള്‍ക്കും പല വര്‍ഷക്കാലാവധിക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളര്‍ച്ചാ നിരക്കും കൂടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ന്യായമായ പണമാണ് തരുന്നതെന്നും ജനങ്ങളുടെ നിക്ഷേപത്തുക തങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റ് , മ്യൂച്വല്‍ ഫണ്ട് , ക്രൂഡ് ഓയില്‍ കമ്പനി , വെള്ളി കമ്പനി എന്നിവിടങ്ങളില്‍ നിക്ഷേപിച്ച് അതില്‍ നിന്നുള്ള ലാഭവിഹിതമാണ് തരുന്നതെന്നും നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോടികള്‍ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരില്‍ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയില്‍ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായ വ്യാജ സ്ഥിര നിക്ഷേപ രസീതുകള്‍ കാട്ടിയാണ് വന്‍ കിട നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചെടുത്തത്.
' ടോട്ടല്‍ ഫോര്‍ യു ' ധന കാര്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും പാര്‍ട്ട്ണറുമായ അതിയന്നൂര്‍ കൊടങ്ങാവിള ശരദാ വിലാസം വീട്ടില്‍ ശബരിനാഥ് ( 21) , മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ മുണ്ടക്കല്‍ അര്‍ക്കേഡ് ബില്‍ഡിംഗിലുള്ള ' നെസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍സ് ' ജനറല്‍ മാനേജര്‍ ബിന്ദു മഹേഷ് ( 32 ) , സിഡ്‌കോ സീനിയര്‍ മാനേജര്‍ ചന്ദ്രമതി അമ്മ ( 50 ) , ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക് (35) , ശബരിയുടെ പിതാവും നെസ്റ്റ് ഇന്‍വെസ്റ്റ്മെന്റ്' സൊല്യൂഷന്‍സ് എന്ന നാമധേയത്തില്‍ വഞ്ചിയൂര്‍ രജിസ്ട്രാര്‍ ഓഫ് ഫേംസ് മുമ്പാകെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ശബരിയോടൊപ്പം പാര്‍ട്ണറും സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കൊടങ്ങാവിള ശാരദാ വിലാസത്തില്‍ രാജന്‍ ( 50 ) , പടിഞ്ഞാറേ കോട്ട പുന്നപുരം റാം ടവേഴ്‌സില്‍ പ്രവര്‍ത്തിച്ച ' ഐ നെസ്റ്റ് ' സ്ഥാപനത്തില്‍ ഡോക്യുമെന്റേഷന്‍ ഹെഡ്ഡായ ബിന്ദു സുരേഷ് ( 30 ) , തിരുവനന്തപുരം ധനലക്ഷ്മി ബാങ്ക് മാനേജരും ടോട്ടല്‍ സ്ഥാപനങ്ങളുടെ അക്കൗണ്ട് കാര്യങ്ങള്‍ നോക്കിയിരുന്നതും ക്യാന്‍വാസിംഗ് ഏജന്റുമായ ഹേമലത ( 50 ) , ഹേമലതയുടെ മകളും ശബരിനാഥിന്റെ സ്‌നേഹിതയും എയര്‍ഹോസ്റ്റസും ക്യാന്‍വാസിംഗ് ഏജന്റുമായ ലക്ഷ്മി മോഹന്‍ ( 28 ) , പുന്നപുരം ' ഐനെസ്റ്റില്‍ ' ബ്രാഞ്ച് മാനേജരായി നിയോഗിക്കപ്പെട്ട മിലി. എസ്. നായര്‍ ( 38 ) , ടോട്ടല്‍ സ്ഥാപനങ്ങളുടെ ധന കാര്യ ഉപദേഷ്ടാവ് കൊല്ലം അശ്വനി ഹോസ്പിറ്റല്‍ ഉടമ ഡോ. രമണി ( 38 ) , കേരളാ ഗവ. സെക്രട്ടറിയേറ്റില്‍ നിന്നും അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ വിരമിച്ചതും സ്റ്റാച്യു കാപ്പിറ്റല്‍ ടവറില്‍ ടോട്ട് ടോട്ടലിലും തുടര്‍ന്ന് പുന്നപുരം ഐ നെസ്റ്റിലും ബ്രാഞ്ച് മാനേജരായ അഥീലാബീവി ( 58 ) , പട്ടം ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജര്‍ വിനോദ് (35 ) , നെസ്റ്റിലെ സീനിയര്‍ സെയില്‍സ് മാനേജര്‍ ഫെനി ഫെലിക്‌സ് ( 32 ) , നെസ്റ്റിലെ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ രാഹുല്‍ ( 33 ) , പുന്നപുരം ഐ നെസ്റ്റിലെ സെയില്‍സ് മാനേജര്‍ ജിജേഷ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ സെയില്‍സ് സ്റ്റാഫ് സനല്‍ ( 30 ) , ടോട്ടല്‍ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ഏജന്റുമായ അവീഷ് ശിവ പ്രസാദ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജര്‍ ബിനീഫ് ( 32 ) , ടോട്ടല്‍ സ്ഥാപനങ്ങളുടെ ഫിനാന്‍ഷ്യല്‍ അഡൈ്വസറും അഡ്വക്കേറ്റുമായ സുരേഷ് കുമാര്‍ ( 39 ) , വഴുതക്കാട് ധനലക്ഷ്മി ബാങ്ക് ശാഖയില്‍ എന്‍ ആര്‍ ഐ ബ്രാഞ്ച് മാനേജരും കാന്‍വാസിംഗ് ഏജന്റുമായ ബൈജു ( 40 ) , ഏജന്റുമാരായ സെയ്ദലി ( 40 ) , ആദര്‍ശ് ലാല്‍ ( 38 ) , മാലാ നായര്‍ ( 37 ) എന്നിവരാണ് ടോട്ടല്‍ നിക്ഷേപ തട്ടിപ്പു കേസിലെ 1 മുതല്‍ 23 വരെയുള്ള പ്രതികള്‍. ഇവരില്‍ 1 മുതല്‍ 19 വരെയുള്ള പ്രതികളാണ് ഈ കേസില്‍ വിചാരണ നേരിടുന്ന 19 പ്രതികള്‍.
ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് : നിയമവിരുദ്ധമായി പണമിടപാട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വ്യാജ പ്രലോഭനങ്ങള്‍ വഴിയും ഒന്നാം പ്രതിയുടെ പേരില്‍ കാര്യമായ ബാങ്ക് നിക്ഷേപം ഉണ്ടെന്നുള്ള വ്യാജ രേഖകള്‍ ചമച്ച് ആയത് അസ്സല്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളാണെന്ന് നിക്ഷേപകരെയും മറ്റും കാണിച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് , നിക്ഷേപകരെ വശീകരിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപ ഇനത്തില്‍ സ്വരൂപിച്ച് വിശ്വാസ വഞ്ചന നടത്തി കഷ്ടനഷ്ടപ്പെടുത്തി അമിതാദായം ഉണ്ടാക്കണമെന്നുള്ള പൊതു ഉദ്ദേശ്യത്തോടും കരുതലോടും കൂടി ശബരി ,പിതാവ് രാജന്റെ ഒത്താശയോടെ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി തലസ്ഥാന നഗരിയില്‍ അഞ്ചിടത്തായി 2007 ഏപ്രില്‍ 30 മുതല്‍ 2008 ആഗസ്റ്റ് 21 വരെ അനധികൃതമായി നിക്ഷേപ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് , നിക്ഷേപ ഇനത്തില്‍ സ്വരൂപിക്കുന്ന തുക കമ്മോഡിറ്റി ഷെയര്‍ മാര്‍ക്കറ്റില്‍ ഗോള്‍ഡ് , അലുമിനിയം ഷെയര്‍ മേഖലകളിലും റിയല്‍ എസ്റ്റേറ്റ് മേഖലകളിലും ആണ് നിക്ഷേപിക്കുന്നതെന്നും ശബരിയും പിതാവ് രാജനും പാര്‍ട്ട്ണര്‍മാരായുള്ള ഈ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്നും , നിക്ഷേപകരെ 'മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് ' കമ്പനിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് വിധേയമാക്കുമെന്നും നിക്ഷേപകര്‍ക്ക് 100 % വരെ ഗ്രോത്ത് നല്‍കുമെന്നും ശബരിയുടെ പേരില്‍ സെഞ്ചൂറിയന്‍ ബാങ്ക് തിരുവനന്തപുരം ബ്രാഞ്ചില്‍ കോടിക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്നും മറ്റുമുള്ള വ്യാജ പ്രലോഭനങ്ങളും , വാഗ്ദാനങ്ങളും നല്‍കി ചുരുങ്ങിയ കാലയളവിനുള്ളില്‍ എങ്ങനെയും ഭീമമായ ഒരു സംഖ്യ നിക്ഷേപ ഇനത്തില്‍ സ്വരൂപിച്ച് രൂപ അപഹരിച്ചെടുക്കണമെന്ന് പ്രതികള്‍ ഗൂഡാലോചന നടത്തി നിക്ഷേപകര്‍ക്ക് വിവിധ സ്‌കീമുകളും ഗ്രോത്ത് നിരക്കുകളും , നിക്ഷേപത്തിന് 20 % വരെയുള്ള ഏജന്റ് കമ്മീഷനും നിശ്ചയിച്ച് ഇല്ലാത്ത കമ്പനിയുടെയും മറ്റും പേരില്‍ വ്യാജ രസീതുകളും ലെറ്റര്‍ പാഡുകളും തയ്യാറാക്കിയും ഗൂഡാലോചന തീരുമാനങ്ങള്‍ പ്രതികള്‍ മറ്റു ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും കൈമാറി നിക്ഷേപം നടത്തിപ്പിക്കുന്നതിന് പ്രേരിപ്പിച്ചും പ്രതിമാസം 30 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിച്ച് കൊള്ളാമെന്ന് ശബരിയുമായി 10 പ്രതികള്‍ കരാറുണ്ടാക്കി.
ശബരി മാനേജിംഗ് ഡയറക്ടറായും പിതാവ് രാജന്‍ ഡയറക്ടറായും എസ്.ജെ.ആര്‍ റിസോര്‍ട്ട്‌സ് ആന്റ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്ത് ഈ സ്ഥാപനങ്ങള്‍ രജിസ്റ്റേഡ് കമ്പനി ആണെന്ന ധാരണ നിക്ഷേപകരില്‍ ഉളവാക്കി.
ശബരി 2007 നവംബര്‍ 23 ന് സെഞ്ചൂറിയന്‍ ബാങ്ക് തിരുവനന്തപുരം ശാഖയില്‍ തന്റെ പേരില്‍ തുറന്ന ഒരു കറന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപം നടത്താന്‍ കഴിയില്ലെന്നിരിക്കെ ശബരിയും പിതാവും സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ നിന്നും സ്ഥിര നിക്ഷേപ രസീതുകള്‍ ഏതോ വിധത്തില്‍ എടുത്ത് കറന്റ് അക്കൗണ്ട് തുടങ്ങും മുമ്പുള്ള തീയതികളിലായി 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഈ ബാങ്കില്‍ ഉണ്ടെന്ന് വ്യാജമായി ചമച്ചും , ഈ രസീതുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകള്‍ ഡോ. രമണിയെയും പ്രമോദ് ഐസക്കിനെയും ഏല്‍പ്പിച്ചും അവര്‍ ഇത് വ്യാജമാണെന്നറിഞ്ഞു കൊണ്ട് അസ്സലിന്റെ പകര്‍പ്പാണെന്ന് നിക്ഷേപകരെ കാണിച്ച് പ്രേരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു. ഇത്തരത്തില്‍ സ്വരൂപിച്ച 50 കോടിയില്‍പരം രൂപയില്‍ നിന്നും 2.25 കോടി രൂപ ചെലവഴിച്ച് ശബരി തന്റെ പേരില്‍ 15 ആഡംബര കാറുകള്‍ വാങ്ങി. മറ്റു 4 ആഡംബര കാറുകള്‍ ചന്ദ്രമതി , രാജന്‍ , ഹേമലത , ലക്ഷ്മി മോഹന്‍ എന്നിവരുടെ പേരില്‍ വാങ്ങി നല്‍കി.
കുമാരപുരത്ത് 462 ഏക്കര്‍ വസ്തു വില വാങ്ങുന്നതിന് 4.62 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ ഉടമക്ക് അഡ്വാന്‍സ് നല്‍കി. 10 സെന്റ് വസ്തു 45 ലക്ഷം രൂപ വില സമ്മതിച്ച് 15 ലക്ഷം രൂപ ഉടമക്ക് അഡ്വാന്‍സ് നല്‍കി. 9.94 സെന്റ് വസ്തുവും വീടും 1.4 കോടി രൂപ വില സമ്മതിച്ച് 70 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി.ശബരിയുടെ സ്വപ്ന പദ്ധതിക്കായി മലയിന്‍കീഴ് പിടാരത്തുള്ള 8. 22 ഏക്കര്‍ വസ്തു 4.11 കോടി രൂപ വില സമ്മതിച്ച് 2 കോടി 11 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മറ്റൊരു വീടും വസ്തുവും 1. 5 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി കരാറുകളില്‍ ഏര്‍പ്പെട്ടു.
കുട്ടനാടുള്ള സിനിക് വില്ല വില വാങ്ങുന്നതിന് 2 കോടി രൂപ വില സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. മണക്കാട് വില്ലേജില്‍ കരമന കാലടിയില്‍ 26 ലക്ഷം രൂപക്ക് 6 സെന്റ് വില വാങ്ങി. വസ്തു വകകള്‍ വാങ്ങുന്നതിന് ബ്രോക്കര്‍ ഫീസായി 36 ലക്ഷം രൂപയും കൈ വായ്പയായി 8 ലക്ഷം രൂപയും നല്‍കി.
എറണാകുളം വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റ് 9, 000 രൂപ മാസ വാടകയില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ഹേമലതക്കും ലക്ഷ്മി മോഹനും താമസിക്കുന്നതിനായി വാടകക്ക് ഏറ്റെടുത്തു. ഈ ഫ്‌ലാറ്റില്‍ അവരോടൊപ്പം പല ദിവസങ്ങളിലും ശബരി താമസിച്ചതായും ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്. ടോട്ടല്‍ സ്ഥാപനങ്ങളുടെ ഓഫീസുമുറികള്‍ക്കായി 7.15 ലക്ഷം രൂപ അഡ്വാന്‍സും 33, 000 രൂപ നിരക്കില്‍ മാസ വാടക നല്‍കി. ശബരിയുടെ താമസത്തിന് കവടിയാര്‍ ക്യൂന്‍സ് വെ പോയിന്റിലെ ഐ ഒ ബി ഫ്‌ലാറ്റിന് 20, 000 മാസവാടകയില്‍ 2, 40, 000 രൂപ അഡ്വാന്‍സ് നല്‍കി. ശബരിയുടെ കൊടങ്ങാവിളയിലെ വീട് മോടി പിടിപ്പിക്കാനായി 25 ലക്ഷം രൂപ ചെലവഴിച്ചു.
ലക്ഷ്മി മോഹന് 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി നല്‍കി. ആലപ്പുഴ കണ്‍ട്രി വെക്കേഷണല്‍ ഹോളിഡേ ക്ലബ്ബ് അംഗത്വം നേടാന്‍ 1. 35 ലക്ഷം രൂപ ചെലവഴിച്ചു. കൂട്ടുപ്രതികളുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തി പണാപഹരണം നടത്തിയതായും മറ്റു പ്രതികള്‍ നിക്ഷേപകരെ പ്രലോഭിപ്പിച്ച് തുകകള്‍ നിക്ഷേപിപ്പിച്ച് കമ്മീഷന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായും റബ്ബര്‍എസ്റ്റേറ്റ് , വസ്തുവകകള്‍ , ആഡംബര കാറുകള്‍ എന്നിവയടക്കം വാങ്ങിക്കൂട്ടി ഗൂഡാലോചനയിലും വഞ്ചനയിലും പങ്കാളികളയായതായും കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി. രഘു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം അഡീ. സി.ജെ.എം കോടതിയില്‍ പ്രതികള്‍ക്കെതിരെ 11 കേസുകളിലായി 11 കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (കുറ്റകരമായ ഗൂഢാലോചന , 109 (കുറ്റകൃത്യത്തിന് പ്രേരണയും സഹായവും ചെയ്യല്‍ ) , 406 (കുറ്റകരമായ ട്രസ്റ്റ് ലംഘനം ) , 409 ( ബാങ്കറോ ഏജന്റോ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തല്‍ ) , 420 ( ചതിക്കുകയും പണം നല്‍കാന്‍ നേരുകേടായി പ്രചോദിപ്പിച്ച് പണം കൈക്കലാക്കുകയും ചെയ്യല്‍ ) , 465 ( വ്യാജ നിര്‍മ്മാണം ) , 468 ( ചതിക്കുന്നതിനു വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ) , 471 (വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍ ) , 34 (കുറ്റകൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായും നിന്ന് പ്രവര്‍ത്തിച്ചുള്ള കൂട്ടായ്മ ) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ കോടതി വിചാരണ ചെയ്തത്.
"
https://www.facebook.com/Malayalivartha
























