വാവിട്ട് നിലവിളിച്ച് അമ്മ! കുട്ടൂ.. കുഞ്ഞിന് വേദനിച്ചോടാ...? ഫോൺ ചാർജ് ചെയ്യാൻ മുന്നിലേയ്ക്ക് നടന്ന ഇമ്മാനുവലിന്റെ മടക്കമില്ലാത്ത ആ യാത്ര! അധ്യാപികയായ അമ്മയുമൊത്തൊള്ള വിനോദയാത്രയുടെ ത്രില്ലിൽ അയൽക്കാരോട് യാത്രാ പറഞ്ഞിറങ്ങിയ അഞ്ജന; യാത്രകളെ സ്നേഹിച്ച ദിയയുടെ അവസാന സെൽഫി കണ്ട് ഉറങ്ങി കുടുംബം: പ്രാരാബ്ധങ്ങൾക്ക് നടുവിലും സ്പോർട്സിനെ സ്നേഹിച്ച കായികാധ്യാപകൻ- എങ്ങനെയടങ്ങും ഈ വേദന... സംസ്ക്കാര ചടങ്ങുകൾക്കിടെ ഉള്ള് പിടക്കുന്ന ദൃശ്യങ്ങൾ

എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം നാല് ദിവസത്തെ മറക്കാനാകാത്ത ഓർമ്മകളുമായി തിരികെയെത്താമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂളിൽ നിന്ന് യാത്രയായത്. മിനിറ്റുകൾ ഇടവിട്ട് വീട്ടുകാരെ തേടിയെത്തിയ ഫോൺ കോളുകളിൽ അലയടിച്ചത് കൂട്ടുകാരൊത്തുള്ള സന്തോഷ നിമിഷങ്ങളെക്കുറിച്ചായിരുന്നു. പക്ഷെ അർദ്ധരാത്രി പല രക്ഷാകർത്താക്കളെയും തേടിയെത്തിയത് ആ ദുരന്ത വാർത്തയായിരുന്നു. ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് പല കുടുംബങ്ങളും മുക്തരായിട്ടില്ല.
ഒന്നായി ഇറങ്ങിയ കൂട്ടുകാരും അധ്യാപകനും തിരികെ സ്കൂളിൽ എത്തിയത് ആറ് ആംബുലൻസുകളിലായാണ്. 6.30ഓടെ വിദ്യാർത്ഥികളുമായി പുറപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിൽ കെ എസ് ആർ ടി സി ബസിലിടിച്ചായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയെന്ന് ആരോപിക്കുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ച് മറിഞ്ഞുള്ള അപകടത്തില്‍ ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്.
മരിച്ച ഒമ്പത് പേരില്‍ മൂന്ന് പേര്‍ കെഎസ്ആര്‍ടിസി ബസിലുള്ളവരാണ്. കഴിഞ്ഞ ദിവസം ജീവൻ പൊലിഞ്ഞവരുടെ സംസ്ക്കാര ചടങ്ങുകൾക്കിടെ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങളായിരുന്നു. 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുരുത്തിക്കര പോട്ടയിൽ തോമസിനും മേരിക്കും മകൻ പിറന്നത്. ആറ്റുനോറ്റുണ്ടായ മകനു ക്രിസ് വിന്റർബോൺ എന്ന പേരായിരുന്നു നൽകിയത്. കാത്തിരുന്ന് കിട്ടിയ മകന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് കുട്ടൂ.. നിനക്കു വേദനിച്ചോടാ.. എന്ന് ചോദിക്കുന്ന അമ്മയുടെ മുഖം കണ്ട് നിന്നവരുടെ നെഞ്ചിൽ തറച്ച് കയറി.
എന്റെ പൊന്നുമോളെ എന്ന് വിളിച്ചായിരുന്നു അപകടത്തിൽ മരിച്ച എൽന ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറിയപ്പോൾ അച്ഛൻ ജോസ് ജോസഫ് അലമുറയിട്ട് കരഞ്ഞത്. ആ കാഴ്ച കാണാൻ കഴിയാതെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരും വിതുമ്പി. കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ നൽകി യാത്രയാക്കിയ മകളുടെ ചൂട് ഇപ്പോഴും നെഞ്ചിലുണ്ടെന്നു ജോസ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.
ജോസ്‌വിൻ ജോണിയുടെ ആദ്യ വിനോദയാത്ര ദുരന്തത്തിലേക്കെത്തിയെന്നതു വിശ്വസിക്കാതെയാണു പിതാവ് പി.സി.തോമസ് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. കേട്ട വാർത്ത സത്യമാണെന്നറിഞ്ഞതോടെ തോമസ് തളർന്ന് ആശുപത്രിയിലെ ബെഞ്ചിൽ ഇരുന്നു. ദുഃഖം സഹിക്കാനാകാതെ കരയുന്ന പിതാവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കൂടെയുള്ളവരും വിഷമിച്ചു.
ദിയയുടെ മൃതദേഹം തുരുത്തിക്കരയിലെ വീട്ടിൽ നിലവിളക്കിനു മുന്നിൽ കിടത്തിയപ്പോൾ അമ്മ സിജി തളർന്നു വീണു. വീട്ടിലെ തറയിൽ കിടത്തിയ മകളുടെ ദേഹം പുണർന്നു പൊട്ടിക്കരഞ്ഞ സിജിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ബുദ്ധിമുട്ടി. ഏകമകളുടെ വേർപാട് അച്ഛൻ രാജേഷിനും അമ്മ സിജിക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. രാജേഷും സിജിയും ചേർന്നാണു ബുധനാഴ്ച മകളെ യാത്രയാക്കാൻ പോയത്. ഭക്ഷണം കഴിക്കാൻ ബസ് നിർത്തിയപ്പോഴും വീട്ടിലേക്കു വിളിച്ചു. ദിയ മൊബൈലിൽ അയച്ച സെൽഫിയും കണ്ട ശേഷമാണു വീട്ടുകാർ ഉറങ്ങാൻ കിടന്നത്. ദിയയുടെ സംസ്കാരം രാത്രി മുളന്തുരുത്തി സ്വർഗീയം പൊതുശ്മശാനത്തിൽ നടത്തി.
ഹൈസ്കൂൾ പഠനകാലം മുതൽ പലപ്പോഴായി വരച്ച ജീവസ്സുറ്റ ചിത്രങ്ങൾ ഇനി ഇമ്മാനുവലിനുള്ള ചിര സ്മരണയാണ്. അപകടവിവരം അറിഞ്ഞു സന്തോഷും ബന്ധുക്കളും വടക്കഞ്ചേരിയിലേക്കു തിരിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണു മാതാവ് ലിജിയെ വിവരം അറിയിച്ചത്. അതുവരെയും ടിവി കണക്‌ഷൻ വരെ ഒഴിവാക്കിയിരിക്കുകയായിരുന്നു നാട്ടുകാർ. ഫോൺ ചാർജ് ചെയ്യാൻ മുന്നിലേക്കു പോയില്ലായിരുന്നെങ്കിൽ ഇമ്മാനുവേൽ ഇപ്പോഴും കൂടെ ഉണ്ടായേനെയെന്നാണ് ഉറ്റ സുഹൃത്ത് പ്രിൻസ് പറയുന്നത്.
അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഉറ്റ സുഹൃത്തിന്റെ വേർപാടിന്റെ വേദനയിലാണു പ്രിൻസ്. പ്ലസ്ടു സയൻസ് ബാച്ച് വിദ്യാർഥികളായ ഇമ്മാനുവേലും പ്രിൻസ് വി. രാജുവും ബസിന്റെ പിന്നിലായിരുന്നു ഇരുന്നത്. ഭക്ഷണ ശേഷം യാത്ര തുടർന്നപ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇമ്മാനുവേൽ മുന്നിലേക്കു പോയെന്ന് പ്രിൻസ് പറയുന്നു. ആരക്കുന്നം പള്ളിയിലാണ് ഇമ്മാനുവലിന്റെ സംസ്കാരം നടത്തിയത്.
ഏറെ പ്രാരാബ്ധങ്ങൾക്ക് നടുവിലും സ്പോർട്സിനെ സ്നേഹിച്ച സ്കൂളിലെ കായിക അധ്യാപകൻ വി.കെ.വിഷ്ണു. സ്കൂളിലെ ഡ്യൂട്ടിക്കു ശേഷം മറ്റു ജോലികളിലും ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. മുളന്തുരുത്തി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഭാര്യ ശീതളുമൊത്ത് ഉൗരമനയിലെ വീട്ടിലായിരുന്നു താമസം. പുതിയ ഷർട്ട് വാങ്ങാൻ പണമില്ലെന്നു പറഞ്ഞ് വീട്ടിലെത്തി 1500 രൂപ വാങ്ങി. അതിൽ 500 രൂപയ്ക്കു ഷർട്ട് വാങ്ങണം എന്നു പറഞ്ഞിറങ്ങിയ മകന്റെ മരണ വിവരമാണ് പിന്നീട് കുടുംബത്തെ തേടി എത്തിയത്.
ഉദയംപേരൂർ വലിയകുളം അഞ്ജന നിവാസിൽ എ.വി.അജിത്തിന്റെയും ആശയുടെയും മകൾ അഞ്ജനയെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തി. ദുരന്ത വാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ നിന്നു നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. കുടുംബസമേതമുള്ള മറ്റൊരു യാത്ര കഴിഞ്ഞ് ഇവർ കഴിഞ്ഞ ദിവസമാണു തിരിച്ചെത്തിയത്. തുടർന്ന് ക്ലാസ് ടീച്ചറായ അമ്മയോടൊപ്പം വീണ്ടുമൊരു വിനോദ യാത്ര പോയതിന്റെ സന്തോഷത്തിലായിരുന്നു അഞ്ജന. 6–ാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൾ കല്യാണിയെ ആശയുടെ സഹോദരന്റെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയ ശേഷമാണ് ഇവർ വിനോദയാത്ര പോയത്. അപകടത്തിൽ പരുക്കേറ്റ ആശയെ ഉച്ചയോടെ വീട്ടിൽ എത്തിച്ചിരുന്നു. അഞ്ജനയുടെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ച ശേഷമാണു വീട്ടിലേക്കു കൊണ്ടുപോയത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ എല്ലാ മൃതദേഹങ്ങളും സ്വദേശങ്ങളിലേക്കു കൊണ്ടുപോയി. മരിച്ച സ്കൂൾ വിദ്യാർഥികളായ അഞ്ജന അജിത്ത് (17), ദിയ രാജേഷ് (15), സി.എസ്.ഇമ്മാനുവേൽ (17), ക്രിസ് വിന്റർ ബോൺ തോമസ് (15), എൽന ജോസ് (15), കായികാധ്യാപകൻ വി.കെ.വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിനുവച്ചശേഷമാണു വീടുകളിലേക്കു കൊണ്ടുപോയത്. എൽനയുടെ സംസ്കാരം ഇന്നു നടക്കും.
https://www.facebook.com/Malayalivartha
























