കേരളാ പോലീസിൽ PFI ബന്ധമുണ്ടോ? തുറന്ന് പറഞ്ഞ് NIA! പുറത്ത് വന്ന റിപ്പോർട്ടിന്റെ പൊരുളെന്ത്?

പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബർ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ അതിന് പിന്നാലെ ഏറെ വിവാദമായ വിഷയം ഈ അറസ്റ്റിലായതും അല്ലാതെയുമായുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും കേരളാ പോലീസിലെ ചില പോലീസുകാർക്കും അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ വാർത്ത പ്രചരിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ അതിൽ കൃത്യമായ വിശദീകരണം നൽകി എൻഐഎ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കേരള പൊലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് കൈമാറിയെന്ന റിപ്പോർട്ടുകൾ എന്‍ഐഎ പാടേ തള്ളിയിരിക്കുകയാണ്. കേരള പൊലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു.
കേരള പൊലീസിലുള്ളവർക്ക് നിരോധിത സംഘടന ആയ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതായി എൻ ഐ എ കണ്ടെത്തിയതായും, ഇതിന്റെ വവരങ്ങളടങ്ങിയ റിപ്പോർട്ട് കേരള പൊലീസിന് എൻ ഐ എ കൈമാറിയെന്നും ആയിരുന്നു ആരോപണമുയർന്നത്. എന്നാലിത് പാടേ നിഷേധിച്ച എൻ ഐ എ കേരള പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി അറിയിച്ചു.
പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് ഏജൻസി ഇതുവരെ അറസ്റ്റ് ചെയ്‍തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപ മാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യത്തങ്ങൾ വ്യക്തമാക്കി. ദില്ലിയിൽ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ 19 പേരില്‍ 16 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് പേർ ഒക്ടോബർ 10 വരെ എന്‍ഐഎ കസ്റ്റഡിയില്‍ തുടരും.
അതേസമയം, പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്‍കുന്നത് പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടർ നടപടി പ്രഖ്യാപിച്ചത്.
ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുത ഉള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകൾ കേന്ദ്ര അന്വേഷണ ഏജന്‍സികൾ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും. ഇരുഭാഗവും കേട്ട ശേഷം ട്രൈബ്യൂണലാകും നിരോധന വിഷയത്തിൽ തീർപ്പ് കല്പിക്കുക.
പോപ്പുലർ ഫ്രണ്ടിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് നിരോധനത്തിനെതിരായ വാദം ഉന്നയിക്കാൻ അവസരമുണ്ടാകും. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ചാണ് കേന്ദ്രം പിഎഫ്ഐ നിരോധനം പ്രഖ്യാപിച്ചത്. ട്രൈബ്യൂണൽ ഇക്കാര്യം സ്ഥിരീകരിക്കണം എന്ന് നാലാം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പങ്ക്, വിദേശത്ത് നിന്നുള്ള ഹവാല പണം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.
ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ഫെബ്രുവരി 28നാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഒരംഗം മാത്രമാകും കമ്മിറ്റിയിൽ ഉണ്ടായിരിക്കുക. യുഎപിഎ നിയമപ്രകാരം, ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 30 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ രൂപീകരിക്കണം. ഹൈക്കോടതി ജഡ്ജിയാകണം ട്രൈബ്യുണലിന്റെ അധ്യക്ഷ സ്ഥാനത്തുണ്ടാകേണ്ടത് എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎപിഎ നിയമപ്രകാരം ഒരു സംഘടന നിയമവിരുദ്ധമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചാൽ, സാധാരണഗതിയിൽ, ട്രൈബ്യൂണൽ ശരിവയ്ക്കുമ്പോഴാണ് അതു പ്രാബല്യത്തിലാവുക. എന്നാൽ, ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയം എന്നു വ്യക്തമാക്കി ഉടനടി പ്രാബല്യം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതാണ് പോപ്പുലർ ഫ്രണ്ടിന്റെ കാര്യത്തിൽ പ്രയോഗിച്ചിട്ടുള്ളത്.
സംഘടനയെ നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്നാണു ട്രൈബ്യൂണൽ പരിശോധിക്കുക. സ്വന്തം ഭാഗം വിശദീകരിക്കാൻ സംഘടനയ്ക്കും അവസരമുണ്ടാകും. ട്രൈബ്യൂണലിനു സ്വതന്ത്ര അന്വേഷണവും നടത്താം. സർക്കാർ നടപടി സ്ഥിരപ്പെടുത്താനും റദ്ദാക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ട്. നിയമ വിരുദ്ധമെന്നു സർക്കാർ പ്രഖ്യാപിച്ചതു മുതൽ 6 മാസത്തിനകമാണ് ട്രൈബ്യൂണൽ തീരുമാനമെടുക്കേണ്ടത്. എന്നാൽ, ട്രൈബ്യൂണൽ ശരി വച്ചാലും, സംഘടന നിയമ വിരുദ്ധമെന്ന പ്രഖ്യാപനം റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.
https://www.facebook.com/Malayalivartha























