കേരളത്തിന്റെ വികസനലക്ഷ്യം നോർഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്; ക്കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അഭിപ്രായവ്യത്യാസം ഇല്ല; നോർഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങൾക്ക് ഈ ഉയർന്ന സാമൂഹ്യസുരക്ഷ നൽകാൻ കഴിയുന്നതെന്ന് തോമസ് ഐസക്ക്

കേരളത്തിന്റെ വികസനലക്ഷ്യം നോർഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്. ഇക്കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അഭിപ്രായവ്യത്യാസം ഇല്ല. എന്നാൽ നോർഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങൾക്ക് ഈ ഉയർന്ന സാമൂഹ്യസുരക്ഷ നൽകാൻ കഴിയുന്നത്.
എന്നാൽ കേരളത്തിലെ നികുതി വരുമാനം നമ്മുടെ ജിഡിപിയുടെ 6.7 ശതമാനമേ വരൂ. കേന്ദ്രം പിരിക്കുന്നതുകൂടി എടുത്താൽപ്പോലും 12-13 ശതമാനമേ വരൂ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; കേരളത്തിന്റെ വികസനലക്ഷ്യം നോർഡിക് രാജ്യങ്ങളിലെ സാമൂഹ്യസുരക്ഷ കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്.
ഇക്കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അഭിപ്രായവ്യത്യാസം ഇല്ല. എന്നാൽ നോർഡിക് രാജ്യങ്ങളിലെ വരുമാനത്തിന്റെ 40 ശതമാനത്തിലേറെ നികുതിയായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ജനങ്ങൾക്ക് ഈ ഉയർന്ന സാമൂഹ്യസുരക്ഷ നൽകാൻ കഴിയുന്നത്. എന്നാൽ കേരളത്തിലെ നികുതി വരുമാനം നമ്മുടെ ജിഡിപിയുടെ 6.7 ശതമാനമേ വരൂ. കേന്ദ്രം പിരിക്കുന്നതുകൂടി എടുത്താൽപ്പോലും 12-13 ശതമാനമേ വരൂ. ഇതുവച്ച് എങ്ങനെയാണ് നോർഡിക് രാജ്യങ്ങളുടെ സാമൂഹ്യസുരക്ഷ കേരളത്തിനു നൽകാനാവുന്നത്?
നമ്മൾ ഇന്ന് അല്ലെങ്കിൽ നാളെ ഇതിന് ഉത്തരം കണ്ടെത്തിയേ തീരൂ. ഇതുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ചർച്ചകൾ ആവശ്യമാണ്. പക്ഷേ കേരള സർക്കാരുകളെ ഇകഴ്ത്തി കാണിക്കാനായി നികുതി പിരിക്കാത്തതുകൊണ്ടാണ് പ്രതിസന്ധിയെന്നു പറയുന്ന ചില രാഷ്ട്രീയക്കാർ മാത്രമല്ല പണ്ഡിതന്മാരുമുണ്ട്.
അവരിൽ ചിലർ വീണ്ടും വീണ്ടും തെളിവായി ഹാജരാക്കിക്കൊണ്ടിരിക്കുന്നത് കേരളത്തിലെ നികുതി കുടിശികയാണ്.
ജി.എസ്.ടി, വാറ്റ്, വിൽപ്പന നികുതി, കാർഷിക ആദായനികുതി എന്നീ ഇനങ്ങളിലായി നാളിതുവരെ കുടിശികയായി വിലയിരുത്തിട്ടുള്ളത് 20435 കോടി രൂപ വരും. ഇതു വലിയ സംഖ്യ തന്നെ. പക്ഷേ അതിൽ 7155 കോടി രൂപ കേരള നികുതി വകുപ്പ് പിരിച്ച് എടുത്തിട്ടുണ്ട്. 591 കോടി രൂപയുടെ റെമിഷൻ കിഴിച്ചാൽ ഇനി ബാക്കിയുള്ള കുടിശിക ഡിമാന്റ് 12689 കോടി രൂപയാണ്. ഇതിൽ 5421 കോടി രൂപ വിവിധ ജുഡീഷ്യൽ സ്റ്റേകളിലാണ്. കേസ് നടത്തി വിജയിക്കണം ഈ തുകകൾ പിരിച്ചെടുക്കാൻ. ഉദാരമായ ആംനസ്റ്റി പ്രഖ്യാപിച്ചിട്ടും അവർ ഒത്തുതീർപ്പിനു തയ്യാറല്ല. കാരണം അവയിൽ നല്ലൊരു ഭാഗവും ബെസ്റ്റ് ജഡ്ജ്മെന്റ് തത്വത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമാന ഡിമാന്റുകളാണ്.
ഇപ്പോൾ 6300 കോടി രൂപ റിക്കവറി നടപടികളിലുള്ളത്. ഇതിൽ എത്ര പിരിച്ചെടുക്കാൻ കഴിയുമെന്ന് ഏതാനും വർഷം മുമ്പ് വിശദമായി പരിശോധിച്ചു. ഭൂരിപക്ഷവും സ്ഥാപനം ഇല്ലാതാവുകയോ ഉടമസ്ഥരുടെ പേരിൽ വസ്തുവകകൾ ഇല്ലാത്തതുകൊണ്ടോ ജപ്തി ചെയ്യാൻ കഴിയില്ലായെന്ന് കളക്ടർമാർ അറിയിച്ചിട്ടുള്ളതാണ്. വേറെ ചിലവ കേരളത്തിനു പുറത്താണ്. ബാക്കിയുള്ളവയ്ക്ക് ഇന്ത്യാ സർക്കാർ സ്വീകരിച്ച മാനദണ്ഡങ്ങൾവച്ച് ഉദാരമായ ആംനസ്റ്റിയും പ്രഖ്യാപിച്ചു. ഇങ്ങനെ നോക്കുമ്പോൾ നികുതി കുടിശികയെന്നത് ഒരു മരീചികയാണ്.
കേരളത്തിന്റെ നികുതി ജിഡിപി റേഷ്യോ 6.7 ശതമാനമാണല്ലോ. ദേശീയ ശരാശരി 6.3 ശതമാനമാണ്. എങ്കിലും പല പണ്ഡിതരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ നമ്മുടെ ഉപഭോഗ നിലവാരവുമായി ബന്ധപ്പെടുത്തുമ്പോൾ ഇത്രയും നികുതി പിരിച്ചാൽ പോരാ. എന്താണ് നികുതി പിരിവിനു തടസ്സം നിൽക്കുന്നത്?
2006-07/2012-13 കാലയളവിൽ കേരളത്തിലെ വാറ്റ് നികുതി അത്ഭുതകരമായ വേഗതയിൽ ഏതാണ്ട് 18-19 ശതമാനം വീതം പ്രതിവർഷം ഉയർന്നു. ഇതിന്റെ ഫലമായി നമ്മുടെ റവന്യു കമ്മി ഈ കാലയളവിൽ കുറഞ്ഞു. കേരളം ധനദൃഡീകരണ പാതയിലാണെന്ന് എന്റെ ബജറ്റ് പ്രസംഗങ്ങളിൽ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ 2013-14 മുതൽ ഈ സ്ഥിതിയാകെ തകിടം മറിഞ്ഞു. വാറ്റ് നികുതി വളർച്ച ശരാശരി 10 ശതമാനത്തിലേക്കു താഴ്ന്നു. ഭരണം മാറിയിട്ടും ഈ നിലയിൽ മാറ്റം വന്നില്ല. എന്താണു സംഭവിച്ചത്?
ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസം കേരളത്തിന്റെ പ്രവേശന നികുതി ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രിംകോടതി വിധി പ്രസ്താവിച്ചതാണ്. വാറ്റ് സംസ്ഥാനത്തിനുള്ളിലുള്ള വിൽപ്പനയുടെ മേൽ ചുമത്തുന്ന നികുതിയാണ്. കേരളത്തിന്റെ ഉപഭോഗ വസ്തുക്കൾ സിംഹപങ്കും പുറത്തുനിന്നും വരുന്നവയാണ്. അവയെ നികുതി വലയത്തിൽ കൊണ്ടുവരാനായിരുന്നു പ്രവേശന നികുതിയെ ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് ഇല്ലാതായതോടെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ നിർമ്മാണ വസ്തുക്കൾ മുതൽ വലിയേറിയ ഗാർഹിക ഉപകരണങ്ങൾ വരെ കേരളത്തിലേക്കു നിർബാധം കൊണ്ടുവരാൻ കഴിഞ്ഞു. ഈ നികുതി നഷ്ടമാണ് നമ്മുടെ വരുമാനത്തെ ചോർത്തിക്കളഞ്ഞത്.
ഈ പശ്ചാത്തലത്തിലാണ് ജി.എസ്.ടി നികുതിയെ നമ്മൾ സ്വാഗതം ചെയ്തത്. ഈ നികുതി സമ്പ്രദായത്തിൽ പുറത്തുനിന്നും കൊണ്ടുവരുന്ന ചരക്കുകളുടെ മേൽ മറ്റു സംസ്ഥാനങ്ങളിൽ ഒടുക്കിയ നികുതി ഉപഭോഗ സംസ്ഥാനത്തിനും ലഭിക്കും. എന്നാൽ ജി.എസ്.ടി നടത്തിപ്പിലെ നാനാവിധ പ്രശ്നങ്ങൾമൂലം പ്രതീക്ഷിച്ച നികുതി വർദ്ധനവ് ഇനിയും ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് മാത്രമാണ് പുറത്തുനിന്നും വരുന്ന ചരക്കുകളുടെ ഇ-വേൽ ബിൽ തൽസമയം പരിശോധിക്കാനുള്ള സംവിധാനം നടപ്പിലായത്. ഈ ചരക്കുകളുടെ മേലുള്ള ഐ.ജി.എസ്.ടിയിൽ മറ്റു സംസ്ഥാനങ്ങുടെയും കേന്ദ്രത്തിന്റെയും ഇൻപുട്ട് ക്രെഡിറ്റിന് സെറ്റ് ഓഫ് നൽകുന്നുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. പോരാത്തതിനു നികുതി നിരക്ക് ഗണ്യമായി വെട്ടിക്കുറച്ചു.
മറ്റു സംസ്ഥാനങ്ങളുമായി സഹകരിച്ച് ഇവയ്ക്കൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പുതിയ നികുതി സമ്പ്രദായത്തിനനുസരിച്ച് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനവും ക്രമീകരിക്കേണ്ടതുണ്ട്. അതൊക്കെ നടന്നുവരികയാണ്. ഇതിനെക്കുറിച്ചൊന്നും ഒരു തിരിച്ചറിവുമില്ലാതെയാണ് വലിയ പണ്ഡിത ചർച്ചകൾ നികുതി പിരിവിനെക്കുറിച്ചു നടത്തുന്നത്. പക്ഷേ ഇവർ കേന്ദ്രത്തിന്റെ കേരളത്തോടുള്ള വിവേചനത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാനും തയ്യാറുമല്ല.
റിസർവ്വ് ബാങ്ക് പഠനപ്രകാരം 2017-18/2020-21 വരെയുള്ള കാലയളവിൽ കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 35 ശതമാനം മാത്രമാണ് കേന്ദ്രത്തിൽ നിന്നും നികുതി വിഹിതവും ഗ്രാന്റുമായി ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളുടെ തോത് 50 ശതമാനത്തിലേറെയാണ്. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ കണക്ക് പ്രകാരം 2015 മുതൽ 2021 വരെയുള്ള കേന്ദ്ര വിഹിതം 31 ശതമാനം മാത്രമാണ്.
ഇത് വിവേചനമല്ല ധനകാര്യ കമ്മീഷന്റെ മാനദണ്ഡ പ്രകാരമുള്ള അവാർഡാണെന്ന ന്യായം പറയാൻ അവർക്ക് ഒരു മടിയുമില്ല. ഈ മാനദണ്ഡങ്ങളിൽ കേരളം പോലുള്ള സംസ്ഥാനങ്ങൾക്കു പ്രത്യേക പരിഗണന വേണമെന്നാണു നമ്മുടെ ആവശ്യം. കുറച്ചൊക്കെ റവന്യു ഡെഫിസിറ്റ് ഗ്രാന്റുവഴി അത് ലഭിക്കുകയും ചെയ്തു. ഇതുപോലും പാടില്ലായെന്നാണു കേന്ദ്രസർക്കാർ വാദിക്കുന്നത്. ഫിനാൻസ് കമ്മീഷൻ വിഹിതത്തിനു പുറത്ത് കേന്ദ്രാവിഷ്കൃത പദ്ധതികളിലും കേന്ദ്ര ബജറ്റ് വഴി കൊടുക്കുന്ന പ്രൊജക്ട് സഹായങ്ങളിലും കേരളത്തോടു കടുത്ത വിവേചനമാണ്.
പ്രധാനമന്ത്രിയുടെ മുദ്രാവാക്യം തന്നെ ഡബിൾ എഞ്ചിൻ വികസനമുണ്ടായാലേ സംസ്ഥാനം മുന്നേറൂ എന്നല്ലേ? എന്നുവച്ചാൽ ബിജെപി ഭരിച്ചാലേ മതിയായ സഹായം നൽകൂവെന്നു പച്ചയ്ക്കു പറയുകയാണ്. ഇന്നത്തെ വാർത്ത യുപിയിൽ 8000 കോടി രൂപയുടെ പുതിയ റോഡും 5 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജും ആണ്. ഇത്തരത്തിലുള്ള കടുത്ത വിവേചനത്തിനെതിരെ മുഴുവൻ കേരളീയരും ഒന്നിച്ചു നിൽക്കണം.
https://www.facebook.com/Malayalivartha

























