നരബലി വീട്ടിൽ കൊച്ചിയിലെ പെൺകുട്ടികളെ എത്തിച്ചത് ഉല്ലാസയാത്ര വാഗ്ദാനം ചെയ്ത് ; ലൈലയുടെയും ഭഗവൽസിംഗിന്റേയും ഒത്താശയോടെ പീഡനം:- പെൺകുട്ടികൾ ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികൾ

ഇരട്ട നരബലിയുടെ മുഖ്യ ആസൂത്രകൻ ഷാഫി നരബലി നടന്ന വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് കരുതുന്ന പെൺകുട്ടികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഉല്ലാസയാത്രയെന്ന പേരിലാണ് ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോയതെന്ന് ഇവർ മൊഴി നൽകി. ഇവിടെ വച്ച് ഷാഫി ലൈലയുടെയും ഭഗവൽസിംഗിന്റേയും ഒത്താശയോടെ ഇവരെ പീഡിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന 2 പെൺകുട്ടികൾ ഷാഫിയുമായി മയക്ക് മരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നഗരത്തിൽ താമസിക്കുന്ന പെൺകുട്ടികൾ
ഷാഫിയുടെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളാണെന്ന് തെളിവുകൾ ലഭിച്ചതോടെ എറണാകുളം പൊലീസ് ക്ലബ്ബിൽ ഇന്നലെ വൈകിട്ട് പെൺകുട്ടികളെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുകയായിരുന്നു.
അതേ സമയം മനുഷ്യ മാംസം കഴിച്ചോ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഷാഫിയുടെ മറുപടി പ്രകടനം പോലീസിനെ പോലും ഞെട്ടിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ മാംസം നീ പാകം ചെയ്ത് കഴിച്ചോ എന്ന് ചോദിക്കുമ്പോൾ കുറ്റബോധം ലവലേശം ഇല്ലാത്ത ചെറുചിരി മാത്രമായിരുന്നു ഇയാളുടെ മറുപടി.
നരബലിയുടെ ആസൂത്രണമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ രാവും പകലും അന്വേഷണ സംഘം ഷാഫിയെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ട്. ഇത് നരബലിക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാൻ ഷാഫിയ്ക്ക് സഹായകമായെന്നാണ് പോലീസ് അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha























