നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിൽ, തടസ്സ ഹർജി ഫയൽ ചെയ്തത് ദിലീപ്:- ദിലീപിന്റെ നീക്കം അതിജീവിതയുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ...

അതിജീവിതയ്ക്ക് കനത്ത പ്രഹരമായി ദിലീപിന്റെ തടസ്സ ഹർജി. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിലാണ് ദിലീപ് തടസ്സ ഹർജി ഫയൽ ചെയ്തത്. ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി സമർപ്പിച്ചിരിക്കുന്നത്.
കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ദിലീപ് തടസ്സ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിക്കുന്ന പക്ഷം അതിജീവിതയുടെ ഹർജിയിൽ ഉത്തരവിറക്കും മുന്നേ കോടതി ദിലീപിനേയും കേൾക്കും.
എട്ടാം പ്രതിയായ ദിലീപിന് വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.
അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ വിചാരണ കോടതിക്ക് നിർദേശം നല്‍കി സുപ്രീംകോടതി. കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂർത്തിയാക്കാന്‍ കഴിയുമെന്ന് നേരത്തേയും സുപ്രീംകോടതി വിചാരണക്കോടതിയോട് ആരാഞ്ഞിരുന്നു. ഇതിന് പുറമേയാണ് വീണ്ടും കേസില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കാന്‍ സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്.
ജുലൈ മാസം അവസാനമായിരുന്നു കേസില്‍ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. വിചാരണ വേഗത്തിലാക്കാന്‍ വിചാരകോടതിക്ക് നിർദേശം നല്‍കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. പ്രോസിക്യൂഷനും അതിജീവിതയും അന്വേഷണ സംഘവും ചേർന്ന് വിചാരണ മനുപ്പൂർവ്വം നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു.
മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗം തന്നെ കേസില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ദിലീപിന്റെ അവകാശവാദം. ഇവർക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത നിലനില്‍ക്കുന്നുണ്ട്. തന്നെ കേസില്‍പ്പെടുത്തിയതിന് തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഉത്തരവാദികളാണെന്നും ദിലീപ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























