ബെംഗളൂരുവില്‍ നിന്ന് എത്തുമെന്ന് പറഞ്ഞവര്‍ വരാതായതോടെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാൻ ഷാഫി കൊണ്ടുപോയി: കൊച്ചിയിൽ മാംസം എത്തിച്ച ഷാഫി ഹോട്ടലിൽ വിളമ്പിയോ എന്ന് സംശയം:- ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിൽ പരിശോധന നടത്തിയ പോലീസ് ശേഖരിച്ചത് ഹോട്ടലിലെ പാത്രങ്ങള്‍, കത്തി, മരത്തടി, സ്പൂണുകള്‍...

ഇലന്തൂരില്‍ ഇരട്ട നരബലി സമ്പല്‍ സമൃദ്ധിക്കായി ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ഷാഫിയുടെ ആസൂത്രണത്തോടെ മുന്‍കൂട്ടി തയാറെടുപ്പ് നടത്തിയെന്ന് തെളിവെടുപ്പിലൂടെ വ്യക്തം. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്ന് 50മീറ്ററിനടുത്ത് കടയിലാണ് സിങ്ങും ഭാര്യയും കത്തികള്‍ തേടി എത്തിയത്. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഇരുവരും സ്റ്റേഷന് സമീപത്തെ കടയില്‍ എത്തിയപ്പോഴും യാതൊരു മനം മാറ്റമുണ്ടായില്ല. കൊലപാതകങ്ങള്‍ ഒരു കാരണവശാലും പുറംലോകം അറിയില്ലെന്ന് ഇവര്‍ അമിതമായി വിശ്വസിച്ചിരുന്നു.
പത്തനംതിട്ട മാര്‍ക്കറ്റ് റോഡില്‍ പാലക്കാട് സ്വദേശികള്‍ ഓണത്തിനോട് അനുബന്ധിച്ച് തുടങ്ങിയ കടയാണിത്. മൂര്‍ച്ചയുള്ള ചെറിയ കത്തികള്‍ മുതല്‍ വിവിധ തരത്തിലെ പാലക്കാടന്‍ കത്തികള്‍ വരെ ലഭിക്കുന്ന കടയാണിത്. കടയിലെ ജോലിക്കാര്‍ക്ക് ഭഗവല്‍ സിങ്ങിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഓണത്തിനുശേഷം പല ജോലിക്കാരും മാറിയതിനാല്‍ ആരുടെ കൈയില്‍നിന്നാണ് കത്തികള്‍ വാങ്ങിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്റ്റേഷന് മുന്നിലെ കടയില്‍നിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവല്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30ന് കടയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. മറ്റൊരു വാഹനത്തിലായിരുന്ന ലൈലയെ പുറത്തിറക്കിയില്ല. ഇരുവരെയും കാണാന്‍ ധാരാളം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ഭഗവല്‍ സിങ്ങിനെ പുറത്തിറക്കി 20 മിനിറ്റോളം കടയില്‍ തെളിവെടുപ്പ് നീണ്ടു. കത്തി വാങ്ങിയതിന് ശേഷം ഇരുവരും പോയത് വായ് മൂടിക്കെട്ടാനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങള്‍ തേടി നഗരത്തിലെതന്നെ ചൈനീസ് സൂപ്പര്‍ മാര്‍ക്കറ്റ് കടയിലേക്കാണ്. തുടര്‍ന്ന് മറ്റ് ദിവസങ്ങളില്‍ ഇവര്‍ ഇലന്തൂര്‍ ജങ്ഷനിലെ കടയില്‍നിന്ന് നരബലിക്കിരയായവരെ കെട്ടിയിടാനായി കയര്‍ വാങ്ങിയിരുന്നു. കാർഷിക ഉപകരണങ്ങൾ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കയറും മൃതദേഹങ്ങള്‍ കുഴിച്ചിടാനായി തൂമ്പയും മണ്‍വെട്ടിയുമടക്കം വാങ്ങിയത്. ഇതിനിടെ വൈദ്യനെ പരിചയമുള്ളവര്‍ തൂമ്പയും മറ്റും വാങ്ങിയതില്‍ കൃഷിക്ക് ഉപയോഗിക്കാനാണോ എന്നും കുശലാന്വേഷണം നടത്തിയിരുന്നു.
അതേ സമയം അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞതായി കഴിഞ്ഞ ദിവസം മൊഴി പുറത്ത് വന്നിരുന്നു. ബെംഗളൂരുവില്‍ നിന്ന് എത്തുമെന്ന് പറഞ്ഞവര്‍ വരാതായതോടെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം കുഴിച്ചുമൂടാമെന്നു പറഞ്ഞു ഷാഫി കൊണ്ടുപോയെന്നാണ് ലൈലയുടെയും ഭഗവല്‍ സിംഗിന്റെയും മൊഴി. ഷാഫിയുടെ ഹോട്ടലില്‍ നിന്നു സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഷാഫിയുടെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂണ്‍ ആദ്യ ആഴ്ചയിലും സെപ്റ്റംബര്‍ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലെ പാത്രങ്ങള്‍, കത്തി, മരത്തടി, സ്പൂണുകള്‍ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























