വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ബന്ധത്തിൽ വിള്ളൽ വീണു; റെക്കോർഡ് ബുക്കുകൾ തിരികെ വാങ്ങാൻ കാമുകിയുടെ വീട്ടിൽ സുഹൃത്തിനൊപ്പം എത്തി: കൈപ്പുള്ള കഷായം കുടിച്ച കാമുകന് കയ്പ്പ് മാറാൻ കാമുകി ജ്യൂസ് നൽകി: പിന്നാലെ ശർദ്ദിലും ദേഹാസ്വസ്ഥതയും: വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാതെ, വൃക്കകളുടെയും ആന്തരികാവയവങ്ങളുടെയും പ്രവർത്തനം നിലച്ചു: നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയുടെ മരണത്തിൽ അടിമുടി ദുരൂഹത

പാറശ്ശാലയിൽ ചികിത്സയിലിരിക്കെ കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായ ജെ.പി ഷാരോൺരാജ് കാമുകി നൽകിയ ജ്യൂസ് കുടിച്ച് അവശനിലയിലായി ചൊവ്വാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകനാണ് ഷാരോൺരാജ്. കാമുകി നൽകിയ ജ്യൂസ് കുടിച്ച ശേഷം അവശനായാണ് ഷാരോൺ രാജ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.
രാമവര്‍മ്മൻചിറയിലുള്ള കാമുകി റെക്കോർഡ് ബുക്കുകൾ ഉൾപ്പെടെ എഴുതി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെങ്കിലും പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടായി. കഴിഞ്ഞ പതിനേഴാം തീയതി പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ഷാരോൺ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോർഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ ഇരുവരും എത്തിയപ്പോൾ റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്.
അൽപ സമയം കഴിഞ്ഞ് ഛർദിച്ച് അവശനിലയിൽ ഷാരോൺരാജ് പുറത്തേക്ക് എത്തി. കഷായം പോലെയൊരു ദ്രാവകവും, ഫ്രൂട്ടിയും പെൺകുട്ടി കുടിക്കാൻ നൽകിയെന്നും തന്നെ വേഗം വീട്ടിൽ എത്തിക്കണമെന്നും ഷാരോൺ ആവശ്യപ്പെടുകയായിരുന്നു. അവശനായ ഷാരോൺരാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഷാരോൺരാജ് ഛർദിച്ച് അവശനിലയിൽ ആയിരുന്നു. ഉടൻ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ രാത്രിയോടെ വീട്ടിലേക്ക് അയച്ചു.
അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടർന്ന് ഷാരോൺ രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകുകയായിരുന്നു.
കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. എന്നാൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ജ്യൂസ് കുടിച്ചുവെന്ന് പറഞ്ഞെങ്കിലും ഇതാണ് ആരോഗ്യപ്രശ്നത്തിന് കാരണെന്ന് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാന്പിൾ ലാബിലേക്ക് അയച്ചു. ഇതിന്‍റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അടുത്തിടെ സ്‌കൂളിലെ അജ്ഞാതനായ സഹപാഠി നൽകിയ ജ്യൂസ് കുടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചിരുന്നു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥി നൽകിയ ജ്യൂസ് കഴിച്ച് അവശ നിലയിൽ ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ മരിച്ചത്. രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയിൽ ആണ്.
പാനീയം കുടിച്ച ആദ്യ ദിവസം നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. വ്യക്കകളുടെ പ്രവർത്തനം ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളിൽ വ്രണം ഉണ്ടായി ആഹാരം കഴിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണ കാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടർമാരുടെ വിലയിരുത്തൽ.
ഇതിന് മുമ്പ് കാരയ്ക്കലിൽ ക്ലാസില്‍ രണ്ടാം റാങ്കുകാരിയായ മകളെ ഒന്നാമതെത്തിക്കാൻ 13 വയസുകാരന് പാക്കറ്റ് ജ്യൂസില്‍ നാടൻ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയിരുന്നു. ആശുപത്രിക്കിടക്കയില്‍ വച്ചു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് സംഭവിച്ചതിനെ കുറിച്ച് ബാലമണികണ്ഠന്‍ വിവരിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഛര്‍ദ്ദിച്ച് അവശനായിരിക്കെ അമ്മ കൊടുത്തയച്ച ജ്യൂസ് കുടിച്ചതാണ് പ്രശ്നമായതെന്ന മണികണ്ഠന്റെ വാക്കുകളാണ് കൊലപാതകിയെ പിടികൂടുന്നതിലേക്കു നയിച്ചത്.
വീട്ടില്‍ നിന്നാരും ജ്യൂസ് കൊടുത്തയച്ചിട്ടില്ലെന്നും ഇതില്‍ ചതിയുണ്ടെന്നും മാതാപിതാക്കള്‍ സ്കൂളില്‍ അറിയിച്ചു. അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീയാണ് ജ്യൂസ് നല്‍കിയതെന്ന് സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചു. സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണു ക്ലാസിലെ രണ്ടാം റാങ്കുകാരിയുടെ അമ്മ സഹായ റാണി വിക്ടോറിയാണ് വിഷം നല്‍കിയതെന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























