ലൈംഗികാരോപണങ്ങളിൽ നിന്നും മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനുള്ള തന്ത്രമായിരുന്നു ഗവർണറുടെ കത്ത് പുറത്തുവിട്ടുകൊണ്ടുളള പിണറായിയുടെ പിപ്പിടി; ഗവർണർക്കെതിരെ ജന വികാരം ആളി കത്തിച്ച് പ്രതിപക്ഷത്തെയും ജനങ്ങളെയും ഒരു പോലെ മണ്ടൻമാരാക്കാൻ പിണറായിയുടെ നീക്കം, എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ പണി വരുന്നുണ്ട്

ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്കും സ്പീക്കർക്കുമെതിരെ സ്വപ്ന സുരേഷ് ഉയർത്തിയ ലൈംഗികാരോപണങ്ങളിൽ നിന്നും മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനുള്ള തന്ത്രമായിരുന്നു ഗവർണറുടെ കത്ത് പുറത്തുവിട്ടുകൊണ്ടുളള പിണറായിയുടെ പിപ്പിടി. ഗവർണർക്കെതിരെ ജന വികാരം ആളി കത്തിച്ച് പ്രതിപക്ഷത്തെയും ജനങ്ങളെയും ഒരു പോലെ മണ്ടൻമാരാക്കാനായിരുന്നു പിണറായിയുടെ നീക്കം. ഇതിൽ പ്രതിപക്ഷവും കേരളവും ഒരു പോലെ വീണു. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് പണി കൊടുക്കും.
മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അപേക്ഷ നൽകിയ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലക്ക് അനുകൂലമായി ഗവർണർ തീരുമാനമെടുക്കുമെന്നാണ് മനസിലാക്കുന്നത്.കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വജനപക്ഷപാതം കാട്ടിയെന്ന് ആരോപിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പ്രോസിക്യൂഷന് ഗവർണറുടെ അനുമതി തേടിയത്. അനുമതി നൽകിയാല്‍ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ കേസ് ചാർജ് ചെയ്യേണ്ടിവരും. ഈ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്യുന്നത് രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ചാമക്കാലയുടെ ഹർജിയിൽ ഗവർണർ മുഖ്യമന്ത്രിക്കെതിരെ തീരുമാനമെടുത്താൽ പിണറായിക്ക് ആഭ്യന്തരവും വിജിലൻസും ഒഴിയേണ്ടി വരും.
മുമ്പ് പാമോയിൽ കേസ് വിജിലൻസ് കോടതി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു. ഇതേ മാതൃക പിണറായിക്കും സ്വീകരിക്കേണ്ടി വരും. വരും ദിവസങ്ങളിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ സ്വപ്ന ഉന്നയിക്കുമെന്നാണ് മനസിലാക്കുന്നത്. പിണറായിയുടെ പിപ്പിടി സ്വപ്ന മനസിലാക്കിയെന്ന് ചുരുക്കം. എന്നാൽ ഗവർണർക്കെതിരെ വരും ദിവസങ്ങളിൽ വിവാദം കൊഴുപ്പിക്കാനാണ് പിണറായിയുടെ നീക്കം. സമരരംഗം ഡൽഹിയിലേക്ക് മാറ്റാനാണ് പിണറായി ആലോചിക്കുന്നത്.
ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കക്ഷി നേതാക്കളും രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ ഒപ്പം കൂട്ടാനും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ കോൺഗ്രസ് - കമ്യൂണിസ്റ്റ് സഖ്യത്തിൽ ബി ജെ പി ജാഗ്രതയോടെയാണ് നീങ്ങുന്നത്. സ്വപ്നയുടെ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാ നുള്ള നീക്കമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും ഗവർണറും തെരുവിൽ ഏറ്റുമുട്ടുമ്പോൾ സംസ്ഥാന ഭരണം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിക്കുമേൽ പ്രീതി നഷ്ടമായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തു നൽകുന്നത്. വാക്കു തർക്കങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ അസാധാരണ നീക്കം ഗവർണർ നടത്തുമ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇക്കാര്യം പിണറായി സമ്മതിക്കുന്നില്ല.
ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറെ വിമർശിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറും സർക്കാരുമായി ഏറെ അകന്നു കഴിഞ്ഞു. ഗവർണർക്ക് രണ്ടു വർഷത്തിലധികം കാലാവധി ശേഷിക്കേ ഇരുപക്ഷവും നിലപാടുകൾ കടുപ്പിക്കുന്നത് ഭരണരംഗത്തെ ബാധിക്കാം. എന്നാൽ വീണു കിട്ടിയ ആയുധം പരമാവധി ഭംഗിയായി ഉപയോഗിക്കാനാണ് പിണറായിയുടെ നീക്കം.
ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന പ്രസ്താവന നടത്തുന്ന മന്ത്രിമാരെ തൽസ്ഥാനത്തുനിന്നും നീക്കുമെന്ന സ്വന്തം പ്രസ്താവനയിൽ ഗവർണർ മാറ്റം വരുത്തിയിരുന്നു. മന്ത്രിയിൽ പ്രീതി നഷ്ടമായതിനാൽ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളിൽ വന്ന മന്ത്രിയുടെ പ്രസംഗത്തിന്റെ വാര്‍ത്തകളും മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്കു കേരളത്തിലെ സാഹചര്യങ്ങളെ മനസിലാക്കാന്‍ കഴിയില്ലെന്ന് ഒക്ടോബർ 19ന് കാര്യവട്ടത്ത് നടത്തിയ പ്രസംഗത്തിൽ ബാലഗോപാൽ പരാമർശിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്. യു.പി. സ്വദേശിയായ ഗവർണർക്കെതിരെയായിരുന്നു ബാലഗോപാലിൻ്റെ നീക്കം.
‘‘ബനാറസ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ച് വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്തിയിരുന്നു. അന്ന് എംപിയായിരുന്ന ഞാന്‍ അവിടെ പോയിരുന്നു. വിസിക്ക് 50-100 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. അവിടത്തെ മിക്ക സര്‍വകലാശാലകളിലെയും സ്ഥിതി ഇതാണ്’’ ബാലഗോപാല്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നതയ്ക്കു കാരണമാകും. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണു മന്ത്രിയുടെ വാക്കുകള്‍. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാകണം ഗവര്‍ണര്‍മാര്‍ എന്ന ഭരണഘടനാപരമായ കീഴ്‌വഴക്കത്തിനു വിരുദ്ധവുമാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്തിന്റെ ഐക്യം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കേരളത്തിന്റെ മികച്ച പാരമ്പര്യം മന്ത്രി കെ.എന്‍.ബാലഗോപാലിന് അറിയില്ലെന്നതും ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കുന്നു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുദേവനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി നല്‍കിയ സംഭാവനകള്‍ ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തനിക്കെതിരായ പ്രസ്താവന രാജ്യത്തിനെതിരെ തിരിച്ചിരിക്കുകയാണ് ഗവർണർ.
നിയമമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തനിക്കെതിരെ ആക്രണം നടത്തിയെങ്കിലും അതു വ്യക്തിപരമായതിനാല്‍ അവഗണിക്കുന്നുവെന്ന് ഗവര്‍ണര്‍ പറയുന്നു. എന്നാല്‍ മന്ത്രി ബാലഗോപാല്‍ നടത്തിയ ദേശദ്രോഹപരമായ പ്രസ്താവന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കത്തിൽ പറഞ്ഞു. ബാലഗോപാലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്. സത്യപ്രതിജ്ഞയും രാജ്യത്തിന്റെ അഖണ്ഡതയും അട്ടിമറിക്കുന്ന മന്ത്രിക്ക് എന്റെ പ്രീതിക്ക് അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ ബാലഗോപാലിലുള്ള തന്റെ പ്രീതി നഷ്ടമായെന്നും വിഷയത്തിന്റെ ഗൗരവസ്വഭാവം മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
മന്ത്രിയുടെ പ്രസ്താവന ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്നു ഗവർണർ ചൂണ്ടിക്കാട്ടുമ്പോൾ മുഖ്യമന്ത്രി ആ വാദത്തെ തള്ളി. ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്നതല്ല മന്ത്രിയുടെ പ്രസ്താവനയെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, തനിക്കു ബാലഗോപാലിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും നടപടികൾ ആവശ്യമില്ലെന്നും വ്യക്തമാക്കി. മന്ത്രിക്കെതിരെ നടപടി വേണമെന്ന് ഗവർണർക്ക് ആവശ്യപ്പെടാമെങ്കിലും അതിനു ഒരു നിർദേശത്തിന്റെ വില മാത്രമേ ഉള്ളൂ എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത്. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്കു തുടരാം എന്നു ഭരണഘടനയിൽ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രീതിയല്ല. മുഖ്യമന്ത്രിയാണ് മന്ത്രിമാരിൽ പ്രീതി നഷ്ടപ്പെട്ടോ എന്നു തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രി പുറത്താക്കണമെന്ന് ആവശ്യപ്പെടാതെ ഒരു മന്ത്രിയുടെയും സ്ഥാനം നഷ്ടമാകില്ലെന്നും നിയമവിദഗ്ധർ പറയുന്നു. എന്നാൽ, ഗവർണർ കത്തു നൽകിയ സാഹചര്യത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതി വിധി പ്രസക്തമാകുമെന്നും അവർ വ്യക്തമാക്കുന്നു.
ഗവർണറുടെ കത്തിന്റെ കാര്യം മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഗവർണറുടെ നീക്കങ്ങൾക്ക് അതേരീതിയിൽ തിരിച്ചടിക്കാനാണ് സർക്കാർ തീരുമാനം. മുന്നണി തലത്തിൽ പ്രതിഷേധം ശക്തമാക്കും. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഗവർണറും വ്യക്തമാക്കിയതോടെ പോരാട്ടം മുറുകാനാണ് സാധ്യത. സർവകലാശാലാ വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചേക്കും. സർവകലാശാലാ, ലോകായുക്ത ഭേദഗതി ബില്ലുകളിൽ തീരുമാനമുണ്ടാകാത്തത് സർക്കാരിനു പ്രതിസന്ധിയാകും.
ഗവർണർക്കെതിരെ കർശന നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കുന്നത്. അത് സ്വപ്നയിലൂടെ നഷ്ടമായ ഇമേജ് തിരികെ പിടിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ്. ഇക്കാര്യം നിർഭാഗ്യവശാൽ പ്രതിപക്ഷം മനസിലാക്കിയില്ല.വി.ഡി.സതീശൻ മാത്രമാണ് സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. പി.കെ.കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണുമൊക്കെ സംസാരിക്കുന്നതു കണ്ടാൽ പിണറായിയെക്കാൾ ആവേശമുണ്ടെന്ന് മനസിലാക്കാം.
എന്നാൽ ഗവർണർ സർക്കാർ യുദ്ധത്തിൽ ജയിച്ചത് ബി ജെ പിയാണ്.കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളുമാണെന്ന് തെളിയിക്കാൻ ബി ജെ പി ക്ക് കഴിഞ്ഞു. വരും ദിവസങ്ങളിലും ഇതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് കരുതുന്നു. ഗവർണറെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരു ഗവർണറുടെ വില എന്താണെന്ന് മനസിലാക്കിയതായി നാട്ടുകാർ പറയുമ്പോൾ വിജയിച്ചത് ബി ജെ പിയും കേന്ദ്ര സർക്കാരും തന്നെയാണ്.
വരും ദിവസങ്ങളിൽ ഗവർണർക്കെതിരെ ഇടതുമുന്നണി പ്രതിഷേധം കടുപ്പിച്ചാൽ കേന്ദ്ര സേന ഗവർണർക്ക് സംരക്ഷണം ഒരുക്കും. ഒരു സംസ്ഥാനത്ത് ഗവർണറുടെ ജീവന് ഭീഷണിയുണ്ടായാൽ അത് അസാധാരണ നടപടിയായി മാറും. ഇപ്പോഴും ഗവർണറുടെ സംരക്ഷണത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ആശങ്കയുണ്ട്.സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന സാഹചര്യം ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























