തലസ്ഥാനത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടർക്ക് നേരെ പീഡനശ്രമം: ഇന്നോവയിൽ നന്ദൻകോട് ഭാഗത്ത് നിന്ന് എത്തിയ യുവാവ് ആക്രമിച്ച ശേഷം രക്ഷപെട്ടത് മിനിറ്റുകൾക്കുള്ളിൽ: പരാതി ലാഘവത്തോടെ എടുത്ത എടുത്ത പോലീസ്, ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും നിസാര കുറ്റങ്ങൾ മാത്രം ചുമത്തിയെന്ന് പരാതിക്കാരി

തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം. തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടർക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച കോർപ്പറേഷന് മുൻവശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയിൽ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പതിവു പോല പുലർച്ചെ 4.30നും 4.45നും ഇടയിലാണ് യുവതി പ്രഭാത സവാരിക്ക് ഇറങ്ങിയത്. നന്ദൻകോട് ഭാഗത്ത് നിന്ന് കാറിൽ എത്തിയ യുവാവ് അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി തടയാൻ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
മ്യൂസിയത്തികത്തേക്കാണ് യുവാവ് മതിൽ ചാടി രക്ഷപ്പെട്ടത്. അക്രമിയെ പിടിക്കാൻ യുവതി ശ്രമിച്ചുവെങ്കിലും ഓടുന്നതിനിടയിൽ വീണതിനാൽ യുവാവ് കടന്നു കളഞ്ഞു.എന്നാൽ സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് യുവതി പോലീസിന് നേരെ ആരോപണം ഉന്നയിച്ചു. പോലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ ഇന്നാണ് പുറത്ത് വന്നത്. ബുധനാഴ്ചയാണ് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിക്കുന്ന സംഭവം ഉണ്ടായത്.രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പോലീസ് അനാസ്ഥ കാട്ടുകയാണ്.
നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ തോത് പറഞ്ഞരിക്കാനാവുന്നതിലും അപ്പുറമാണെന്ന് പരാതിക്കാരി പറയുന്നു. ആരോഗ്യം കാത്ത് സൂക്ഷിക്കാനായി പ്രഭാത സവാരിക്കായി തന്നെപോലെ ഒരുപാട് സ്ത്രീകൾ അവിടെ എത്തുന്നുണ്ട്. ഒരുപാട് പുരുഷന്മാരും അവിടെ എത്തുന്നുണ്ട്. മ്യൂസിയം സ്റ്റേഷന് വെറും മുന്നൂറ് മീറ്റർ ദൂരം മാത്രമാണ് ഇവിടേയ്ക്ക് ഉള്ളതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
ഇവർ എന്ത് സുരക്ഷയാണ് നൽകുന്നതെന്ന് യുവതി ചോദിക്കുന്നു? നമ്മളെ പ്രൊട്ടക്ടഡ് ചെയ്യാൻ ഒരു ഫോഴ്സ് ഉണ്ടെന്ന് അഭിമാനത്തോടെ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയാണ് താൻ, പക്ഷെ തനിക്കുണ്ടായ അനുഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താനോ തനിക്ക് നീതി നേടിത്തരാനോ ഈ ഫോഴ്സിന് കഴിയാതെ പോയതിൽ വിഷമമുണ്ടെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
അന്നത്തെ ദിവസം നടക്കാനെത്തിയവരുടെ തിരക്ക് കുറവായിരുന്നു. എതിർ ദിശയിൽ രണ്ട് മൂന്ന് വണ്ടികൾ മാത്രമാണ് പോയെതെന്ന് ആക്രമണത്തിനിരയായ യുവതി പറയുന്നു. ഒരിക്കലും ഇതുപോലെ ഒരു ആക്രമണം ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ തന്റെ തൊട്ടടുത്ത് എത്തുകയും ആക്രമിക്കുകയും ചെയ്തു. ഒരുനിമിഷം ഇരുട്ട് മൂടിയപോലെ തോന്നിയെങ്കിലും അയാൾക്ക് പുറകെ ഓടിയതായി യുവതി പറയുന്നു. പത്ത് മീറ്റർ ഓടിയപ്പോൾ തന്നെ യുവാവ് മ്യുസിയം മതിൽ ചാടി, ഞാനും അയാൾക്കൊപ്പം ചാടിയെങ്കിലും മറിഞ്ഞുവീണു.
വെസ്റ്റ് ഗേറ്റിന്റെ അടുത്തേയ്ക്ക് എത്തിയെങ്കിലും പിന്നീട് തനിക്ക് അയാളെ കാണാൻ കഴിഞ്ഞില്ല. അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിക്കുകയും സെക്യൂരിറ്റി അവിടെ തന്നെയുള്ള പോലീസിനെ വിളിക്കുകയും ചെയ്തു. അഞ്ച് മിനിറ്റ് കഴിഞ്ഞാണ് ആ പോലീസുകാർ എത്തിയതെന്ന് പരാതിക്കാരി പറയുന്നു. ബുള്ളറ്റിൽ ആദ്യം എത്തിയ ഒരു പോലീസുകാരൻ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞശേഷം പോവുകയും പിന്നാലെ മറ്റൊരു പോലീസുമായി വീണ്ടും എത്തി കാര്യങ്ങൾ ചോദിച്ച് അറിയുകയുമായിരുന്നു.
അപ്പോൾ തന്നെ ആ പോലീസുകാരോട് അയാൾ ഇവിടെത്തന്നെ ഉണ്ടെന്നും നമ്മൾ സംസാരിക്കുന്നത് അറിഞ്ഞ ശേഷം ഇനി എന്ത് ചെയ്യണമെന്ന് അയാൾ ചിന്തിക്കുന്നുണ്ടാകും എന്ന് പറഞ്ഞിരുന്നതായി ആക്രമിക്കപ്പെട്ട യുവതി പറയുന്നു. കോർപറേഷൻ ഗേറ്റും മ്യൂസിയം പോലീസ് സ്റ്റേഷൻ ഗേറ്റിനും ഇടയിലൂടെ അയാൾക്ക് വളരെപ്പെട്ടന്ന് രക്ഷപെടാനാകുമെന്ന് താൻ ചൂണ്ടികാട്ടിരുന്നു. അവരോടു ആവർത്തിച്ച് താൻ അക്കാര്യം പറഞ്ഞു. 112ൽ വിളിച്ച് അപ്പോൾ തന്നെ അവിടം പരിശോധിച്ചിരുന്നെങ്കിൽ അയാളെ ട്രാക്ക് ചെയ്യാൻ ഒരുപക്ഷെ കഴിഞ്ഞേനെ എന്നും യുവതി പറയുന്നു. വളരെ ലാഘവത്തോടെയാണ് പോലീസുകാർ അത് എടുത്തതെന്ന് പരാതിക്കാരി ആക്ഷേപിക്കുന്നു.
എയ്‌ഡ് പോലീസ് സെൻട്രൽ സ്റ്റേഷന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ തന്നെ കൊണ്ടുപോയിരുന്നു. ദൃശ്യങ്ങളിലൂടെ ആളെ തിരിച്ചറിയുകയും ചെയ്തു. താൻ പറഞ്ഞ അതേ സ്ഥലത്ത് തന്നെയാണ് ഹൈഡ് ചെയ്‌തെന്നും യുവതി പറയുന്നു. ഏഴ് മിനിറ്റിനകം അയാൾ മതിൽ ചാടി രക്ഷപെടുകയായിരുന്നു. വിഐപികൾ യാത്ര ചെയ്യുന്ന ഈ ഭാഗത്തെ ക്യാമറകൾ റെക്കോർഡഡ് അല്ലെന്നും ലൈവാണെന്നും പോലീസുകാരൻ പറഞ്ഞെന്നും, പ്രതിക്കെതിരെ നിസാര വകുപ്പുകൾ ആണ് ചുമത്തിയതെന്നും പരാതിക്കാരി പറയുന്നു.
https://www.facebook.com/Malayalivartha

























