പിണറായിക്ക് പ്രതിസന്ധിയുമായി എൻ ഐ എ യുടെ സ്ഥിരം ഓഫീസ് കേരളത്തിൽ; എൻ ഐ എ ഓഫീസ് അന്വേഷിക്കുന്നത് തലസ്ഥാന നഗരിയിൽ സെക്രട്ടേറിയറ്റിനും എ കെ ജി സെൻ്ററിനും സമീപം, 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ഓഫീസുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ! എല്ലാം ഉടൻ എത്തും

പിണറായിക്ക് പ്രതിസന്ധിയുമായി എൻ ഐ എ യുടെ സ്ഥിരം ഓഫീസ് കേരളത്തിൽ. തലസ്ഥാന നഗരിയിൽ സെക്രട്ടേറിയറ്റിനും എ കെ ജി സെൻ്ററിനും സമീപമാണ് എൻ ഐ എ ഓഫീസ് അന്വേഷിക്കുന്നത്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും എൻ ഐ എ ഓഫീസ് തുറക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചെങ്കിലും കേരളത്തിലാണ് ആദ്യഘട്ടത്തിൽ ഓഫീസ് തുറക്കുന്നത്. 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ഓഫീസുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തിൻ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിട്ടത് അതിൻ്റെ മലയാളി ബന്ധം കൂടി കണക്കിലെടുത്താണ്. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിൽ എൻഐഎ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയിരുന്നു. എൻഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇവർ ചോദ്യം ചെയ്തു. വൈകാതെ ടീം കേരളത്തിലെത്തും.
അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. സ്ഫോടനക്കൂട്ടുകൾ ഓൺലൈനായി ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലീസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി. രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്ഫോടക വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാൽ ക്വിന്റൽ സ്ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതൽ ആക്രമണം ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ സംശയം.
വിയ്യൂർ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയും എൻ ഐ എ അന്വേഷിക്കുന്നുണ്ട്. കേരളം തീവ്രവാദ ശക്തികളുടെ നിശബ്ദ ലാവണമാണെന്നാണ് എൻ ഐ എ കണക്കു കൂട്ടുന്നത്. കേരള പോലീസിന് തീവ്രവാദികളെ കണ്ടെത്താൻ കഴിയുന്നില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇടതു-വലതു മുന്നണികളിൽ പലർക്കും തീവവാദികളുമായി ബന്ധമുണ്ടെന്ന് എൻ ഐ എ കരുതുന്നു. ഇടതു മുന്നണിയിലെ പല പ്രമുഖ നേതാക്കൾക്കും തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കരുതുന്നു.
ഇത്തരം ശക്തികളെ പുറത്തു കൊണ്ടുവരണമെങ്കിൽ ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ ഇരിപ്പുറപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. കാരണം കേരള പോലീസിലും തീവ്രവാദികൾ ഉണ്ടെന്ന് എൻ ഐ എ കരുതുന്നു. കേരളത്തിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡ് വിവരം രഹസ്യമായി സൂക്ഷിച്ചത് നന്നായെന്ന് കരുതുന്ന നിരവധി ഉദ്യോഗസ്ഥർ എൻ ഐ എ യിലുണ്ട്. കേരള പോലീസിലെ ഒരു കുഞ്ഞുങ്ങളും അറിയാതെയാണ് റെയ്ഡ് നടന്നത്. ഉന്നത ഉദ്യോഗസ്ഥർ പോലും വിവരം അറിഞ്ഞിരുന്നില്ല. ഇതാണ് റെയ്ഡ് വിജയിക്കാനുള്ള കാരണം.
ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴിയെന്നാണ് കരുതുന്നത്. തുര്‍ക്കിയിലെ അല്‍ക്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ എത്തി രണ്ടു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം 'നോര്‍ഡിക് മോണിറ്റര്‍' വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.
സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്‌റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് . റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഐ എച്ച് എച്ചുമായി ബന്ധമുള്ള പോലീസുകാർ കേരളത്തിലുണ്ടെന്ന് എൻ ഐ എ കരുതുന്നു.
യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തി ക്കുകയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ ഈ സംഘടനക്ക് എതിരെ രംഗത്തു വന്നത്. കേരളത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ പി.എഫ്.ഐ വേരുറപ്പിച്ചിരുന്നു. കേരളത്തിൽ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽ വളർന്നു വികസിച്ച സംഘടനയാണ് പി.എഫ്.ഐ. ഇടതു സർക്കാരിൻ്റെ നിർലോപമായ പിന്തുണ നിരോധിത സംഘടനക്ക് ലഭിച്ചിട്ടുണ്ട്. ഏതായാലും പിണറായി കിടുങ്ങി തുടങ്ങി.സ്വർണ കള്ളക്കടത്ത് തുടങ്ങിയ കാലത്താണ് എൻ ഐ എ കേരളത്തിൽ വേരുറപ്പിക്കുന്നത്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം തുടങ്ങിയതായാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് നീക്കം തുടങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്തും അവസാനിച്ചുവെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
സ്വർണ്ണം കടത്തുന്നത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. സ്വർണ്ണ കടത്ത് നടത്തി കിട്ടുന്ന പണം ദേശവിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുമ്പ് എൻ ഐ എ പറഞ്ഞപ്പോൾ പിണറായി സർക്കാർ ചിരിച്ചു തള്ളിയിരുന്നു. ഇപ്പോൾ എല്ലാം വെളിച്ചത്തായിരിക്കുന്നു. ദേശവിരുദ്ധ താൽപ്പര്യങ്ങൾക്ക് പിന്നിൽ സി പി എമ്മും ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സംശയം. ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും ക്യാപ്‌സൂളുകളായും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ എത്തിയിരുന്നത്. ഇത്തരം കള്ളക്കടത്ത് കേന്ദ്രങ്ങളുടെ പ്രധാന സ്ഥലം കരിപ്പൂര്‍ വിമാനത്താവളമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്.
മലബാറില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിടിക്കപ്പെടാറുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം 103.88 കോടിയുടെ സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. രജിസ്റ്റര്‍ ചെയ്ത 250 കേസുകളുടെ ആകെ തൂക്കം 201.9കിലോയോളം വരും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 210 കേസുകളിലായി 135.12 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിലുള്ള വര്‍ദ്ധന.
പോലീസിന്റെ കണക്ക് പരിശോധിച്ചാല്‍ കോടികളുടെ കണക്ക് ഇനിയും കൂടും. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 43 കേസുകളാണ്. 36.3 കിലോ സ്വര്‍ണ്ണമാണ് ആകെ പിടിച്ചത്. 18 കോടിയിലേറെ വില വരും. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 202122 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയത്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യമുള്ള 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്ന് പിടികൂടി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്. 1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. കേരളത്തിൽ എൻ ഐ എ ഓഫീസ് തുറക്കുന്നതോടെ ഇത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
https://www.facebook.com/Malayalivartha

























