PFI ക്ക് ഉള്ളിലും ചാരന്മാർ.. അർദ്ധരാത്രിയിലെ 'ഓപ്പറേഷൻ റൗഫ് ' വിജയിക്കാൻ കാരണം!

തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഹർത്താലിന് ആഹ്വാനം ചെയ്ത ജനറൽ സെക്രട്ടറി സത്താറിനെ എൻഐഎ നേരത്തേ പിടികൂടിയിരുന്നു. കൊല്ലത്തെ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു സത്താറിന്റെ അറസ്റ്റ്. പിന്നാലെ റൗഫും കുടുങ്ങുന്നു.എല്ലാം അതിവേഗമായിരുന്നു. ഓപ്പറേഷന്റെ തൊട്ടു മുമ്പ് മാത്രമാണ് ലോക്കൽ പൊലീസിനെ പോലും കാര്യങ്ങൾ അറിയിച്ചത്.
അധികം ചെറുത്ത് നിൽപ്പൊന്നും നടത്താതെ റൗഫ് കീഴടങ്ങുകയും ചെയ്തു. റൗഫ് അതീവ രഹസ്യമായി വീട്ടിലെത്തിയ വിവരം എങ്ങനെ എൻഐഎ അറിഞ്ഞു വന്നത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ ചാരന്മാരെ നിയോഗിച്ചാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തെളിവുകൾ ദേശീയ ഏജൻസികൾ കണ്ടെത്തിയതെന്ന് സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. അത്തരം ചാരന്മാർ റൗഫിന്റെ അറസ്റ്റിനും വഴിയൊരുക്കിയെന്നാണ് സൂചന.
കോയമ്പത്തൂരിലാണ് റൗഫ് ഒളിവിൽ കഴിഞ്ഞതെന്നും സൂചനയുണ്ട്. ഇവിടെ നിന്നാണ് പട്ടാമ്പിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ സ്‌ഫോടനം നടന്നു. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ പ്രതികാരമാണെന്ന വിലയിരുത്തലുമെത്തി. അൽ ഉമ സംഘടനയുടെ കേന്ദ്രങ്ങളിൽ പരിശോധനയും ശക്തമാക്കി.
ഈ അന്വേഷണവും പോപ്പുലർ ഫ്രണ്ടിന് നേരെ തിരിയുന്ന സാഹചര്യമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് രഹസ്യ കേന്ദ്രത്തിൽ നിന്നും റൗഫ് പുറത്തു വന്നതെന്ന സൂചനകളുമുണ്ട്. ഈ സാഹചര്യം എൻഐഎയും മനസ്സിലാക്കിയിരുന്നു. ഇതും അറസ്റ്റിലേക്ക് വഴിയൊരുക്കി.
പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയിൽ എൻഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കൾക്ക് ഒളിവിൽ കഴിഞ്ഞ് സഹായം ചെയ്യുന്ന തരത്തിലേക്ക് റൗഫ് മാറി.
സംഘടനയുടെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്ന റൗഫിനെ പിടികൂടാൻ എൻഐഎ സംഘം തുടർച്ചയായി നിരീക്ഷണം നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളും സമരപരിപാടികൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു.
വിദേശ ഫണ്ട് വരവ്, പ്രവർത്തകർക്കുള്ള നിയമസഹായം തുടങ്ങിയ ഉത്തരവാദിത്തവും റൗഫിന്റെ നേതൃത്വത്തിലായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെയുണ്ടായ ഹർത്താലിൽ വ്യാപക ആക്രമണം നടത്തിയതിലും റൗഫിന്റെ ബുദ്ധിയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
രാജ്യസുരക്ഷ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 22 മുതൽ നടത്തിയ മിന്നൽ പരിശോധനകൾക്കൊടുവിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























