വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ മൂന്ന് വിദേശ രാജ്യങ്ങൾ പണം ഒഴുക്കി, കോടതി വിധിയും പൊലീസ് നടപടിയും സർക്കാർ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം അടിമുടി ദുരൂഹത, സമരക്കാർക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം

ഒരോ ദിവസം കഴിയുന്തോറും വിഴിഞ്ഞം സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. തുറമുഖ നിർമ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് സമരം തുടങ്ങിയത്. കോടതി വിധിയും പൊലീസ് നടപടിയും സർക്കാർ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം അടിമുടി ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നൂറു ദിവസമായി തുടരുന്ന സമരത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വളരെ നിർണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത്.
സമരക്കാർക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തിൽ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള സമരം വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണത്തെ തുടർന്നാണ് നടപടി.പിന്തുണയ്ക്കുന്നവർക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ? സമരം സാമൂഹിക അന്തരീക്ഷം തകർക്കുന്നോ? നിയമ വ്യവസ്ഥകൾ ലംഘിച്ചാണോ സമരം? പ്രദേശത്തെ ക്രമസമാധാനം തകർക്കുന്നുണ്ടോ? എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. സംഘടനകളുടെയും സംശയമുള്ള വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഐ.ബി പരിശോധിക്കുന്നുണ്ട്.
ചിലർ നിരീക്ഷണത്തിലാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലിൽ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സംശയമുള്ളവരുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നത്. സമരസമിതിയുടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് വാശി പിടിക്കുന്നതും പരിശോധിക്കുന്നു.
സമരത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നിൽ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.സമരപ്പന്തലിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളും വിവിധ രേഖകളും ഇതിനൊപ്പം നല്കിയിട്ടുണ്ട്. എന്തായാലും പരാതിയിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കാൻ തന്നെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് കോടതി മുന്നറിയിപ്പ് നൽകി. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും ഹൈക്കോടതി കർശനമായി പറഞ്ഞിരിക്കുകയാണ്.
സമരം ക്രമസമാധാനത്തിനു വെല്ലുവിളിയാകരുതെന്നും മുന്നറിയിപ്പു നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് ഹൈക്കോടതി .
https://www.facebook.com/Malayalivartha

























