വിഴിഞ്ഞം സമരം കടല്‍ കടക്കും...! ഇടതുപക്ഷം കച്ചമുറുക്കി, അദാനിയ്ക്ക് കോടികള്‍ നൽകണം, തുറമുഖ നിര്‍മ്മാണം അന്ത്യഘട്ടത്തില്‍ എത്തി നിൽക്കുന്ന സാഹചര്യത്തില്‍ പൊട്ടിപുറപ്പെട്ട സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്ത് ?

ഏഴ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞത്ത് വിവധ രൂപതകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. അതില്‍ തീരശോഷണത്തെ കുറിച്ച് പഠുക്കണമെന്ന ആവശ്യമൊഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ ഒരുപരിധിവരെ അംഗീകരിച്ചു. തുറമുഖ നിര്‍മ്മാണം അന്ത്യഘട്ടത്തില്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ തീരശോഷണ പഠനം അസാധ്യമാണെന്നാണ് സര്‍ക്കാര്‍ വാദം. വിഴിഞ്ഞം സമരം നൂറ് ദിവസം പിന്നിട്ടിട്ടും അതിന്റെ ശക്തി കുറയാതെ കൂടുതല്‍ തീവ്രതയോടെ മാറുന്ന കാഴ്ചയാണുള്ളത്.
പള്ളികളില്‍ ഇടയലേഖനം വായിച്ച് വിശ്വാസികളെ കൂടെ കൂട്ടിയാണ് പള്ളി അധികൃതര്‍ സമരത്തിന്റെ തീവ്രത കൂട്ടി കൊണ്ടിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നും സമര വേദി കലാപ വേദിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ക്കൊന്നും സമരക്കാര്‍ ചെവികൊടുത്തിട്ടില്ല. ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കളുമായെല്ലാം ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ അടങ്ങിയില്ല. കിടപ്പാടവും ജീവിത സൗകര്യങ്ങളും വേണമെന്നുള്ള ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്.
എന്നാല്‍ തുറമുഖ നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിര്‍മ്മാണത്തിന് തടസ്സം നേരിട്ടാല്‍ അതൊഴിവാക്കി കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കരാര്‍ പ്രകാരം നിര്‍മ്മാണ സ്ഥലത്തുണ്ടാക്കുന്ന നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്നാണ് വ്യവസ്ഥ. സമരം നീണ്ടു പോയാല്‍ സര്‍ക്കാര്‍ അദാനി കമ്പനിയ്ക്ക് കോടിക്കണക്കിന് രൂപ നഷ്ട പരിഹാരം നല്‌കേണ്ടി വരും.
തുറമുഖത്തിന് ചുറ്റും കയ്യേറിയിട്ടുള്ള ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതാണ് പെട്ടെന്ന് സമരവുമായി രംഗത്തിറങ്ങാന്‍ കാരണമെന്നും പറയപ്പെടുന്നു. പല ചാരിറ്റബിള്‍ സൊസൈറ്റികള്‍, പള്ളികള്‍, സംഘടനകള്‍ എന്നിവയുടെ പേരില്‍ പലരുടെയും ഭൂമികള്‍ പിടിച്ച് വെച്ചിരിക്കുന്നെന്ന സര്‍ക്കാര്‍ കണ്ടെത്തല്‍ വിനയാകുമെന്ന സാഹചര്യത്തിലാണ് തീരശോഷണ സമരവുമായി വിശ്വാസികളെ രംഗത്തിറക്കിയതെന്ന് പറയപ്പെടുന്നു. ആദ്യഘട്ടത്തില്‍ സമരത്തെ സഹായിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയാണ് പിന്‍വാങ്ങിയതെന്ന് അറിയുന്നു.
വഴിഞ്ഞം തുറമുഖത്തിന് എതിരെ നടന്നുവരുന്ന പ്രതിഷേധം നൂറാം ദിനത്തില്‍ അക്രമങ്ങളിലേക്ക് വഴിമാറിയത് മറ്റ് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് പൊലീസ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിന്റെ പബ്ലിസിറ്റി കുറഞ്ഞതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറയാനുള്ള മാര്‍ഗ്ഗമായിരുന്നു അക്രമമെന്നാണ് പൊലീസ് കരുതുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിഴിഞ്ഞത്ത് നടന്നത്.
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചാല്‍സമരം വാര്‍ത്തയാകുമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരുതിക്കൂട്ടിയുള്ള അക്രമണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെയുണ്ടായതെന്നും കരുതപ്പെടുന്നു.വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തരെ ഒരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമിച്ചത്.
തങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരിക്കാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു അക്രമം. എന്നാല്‍ ആക്രമിക്കുന്ന വീഡിയോ ചിത്രീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിഷേധക്കാര്‍ പെരുമാറിയതെന്നുള്ളതാണ് വസ്തുത. സ്ത്രീകള്‍ അടക്കമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മീഡിയവണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം നടന്നത്. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് വൈദികര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
സമരത്തിന്റെ പേരില്‍ കാണിക്കുന്ന അക്രമം ചിത്രീകരിക്കാന്‍ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി ആയിരുന്നു നടന്നത്. ഇതിനായി സ്ത്രീകളെ ആണ് കൂടുതലായി രംഗത്ത് ഇറക്കിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.ഇതിനിടെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന വഴിഞ്ഞം സമരത്തിനെതിരെ നാട്ടുകാരുടെ ജനകീയ സമിതി സമരം ശക്തിയാര്‍ജ്ജിക്കുകയാണ്. ജനകീയ സമരത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതാണ് സമരക്കാരെ പ്രകോപിപ്പിച്ചതെന്നും സൂചനയുണ്ട്.
അക്രമത്തിനു പിന്നിലെ ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ സമരവേദി ഉയര്‍ത്തുന്ന ആവശ്യം. വഴിഞ്ഞം സമരം ആരംഭിച്ചിട്ട് 100 ദിവസം തികയുന്ന ദിവസം കരയിലും കടലിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. ഈ സമരമാണ് അക്രമങ്ങളിലേക്ക് വഴിമാറിയതും. മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകര്‍ത്ത സമരക്കാര്‍ പദ്ധതി പ്രദേശത്തേയ്ക്ക് കടക്കുകയായിരുന്നു.
സമരത്തില്‍ അക്രമം നടക്കണമെന്ന തീരുമാനം പ്രതിഷേധക്കാര്‍ നേരത്തെ കൈക്കൊണ്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് കാണാന്‍ കഴിഞ്ഞത്. ജനകീയ സമരവേദിയുടെ സമരം ശക്തമാക്കാന്‍ സിപിഎം രംഗത്തിറങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം ജില്ല കമ്മിറ്റി അതിനുള്ള നിര്‍ദ്ദേശം നല്കി കഴിഞ്ഞതായാണ് അറിയുന്നത്. ഒരു വശത്ത് സമരക്കാര്‍ മറുവശത്ത് അദാനിയും കോടതിയും എല്ലാം കൊണ്ടും വിഴിഞ്ഞം വിഷയം സര്‍ക്കാരിന് അടിയന്തിരമായി പരിഹരിക്കേണ്ട വിഷയമായി മാറുകയാണ്.
https://www.facebook.com/Malayalivartha

























