ചുമ്മാതങ്ങ് പോവില്ല... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സി.പി.എം.; പക്ഷെ ഈ ഓര്‍ഡിനന്‍സ് ഒപ്പിടേണ്ടത് ഗവര്‍ണര്‍; വിശദീകരണത്തിന് ഗവര്‍ണര്‍ വിസിമാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കര്‍ശന നടപടിയിലേക്ക് ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചിരിക്കുകയാണ്. സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. പക്ഷെ ആ ഓര്‍ഡിനന്‍സും ഗവര്‍ണറാണ് ഒപ്പിടേണ്ടത്.
അതേസമയം പുറത്താക്കാതിരിക്കാന്‍ മറുപടി നല്‍കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാര്‍ക്ക് അനുവദിച്ച സമയപരിധി ഇന്ന് തീരും. ഏഴ് വിസിമാരാണ് ഇതിനകം വിശദീകരണം നല്‍കിയത്. കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ കൂടിയാണ് ഇനി മറുപടി നല്‍കേണ്ടത്.
ഇവര്‍ ഇന്ന് വിശദീകരണം നല്‍കാനാണ് സാധ്യത. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നല്‍കിയ വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നല്‍കിയ വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.
അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഇന്ന് ഗവര്‍ണറെ കാണും. നാല് മണിക്കാണ് കൂടിക്കാഴ്ച. എസ്എഫ്‌ഐയുടേയും ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടെ കടലാസില്‍ എഴുതി ഒപ്പിട്ടാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തത്. അതിനിടെ, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവന്തപുരം മേയറുടെ കത്ത് പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. 35 ബിജെപി കൗണ്‍സിലര്‍മാരാണ് ഗവര്‍ണറെ കണ്ട് ഇടപെടല്‍ തേടുന്നത്. മേയര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ കരാര്‍ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. പന്ത്രണ്ടരയ്ക്കാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണറെ കാണുന്നത്.
അതേസമയം സിപിഎമ്മും ഗവര്‍ണര്‍ക്കെതിരെ ശക്തമായി നീങ്ങുകയാണ്. സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കുമെതിരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ നീക്കേണ്ടത് അനിവാര്യമാണ് എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള നിയമനിര്‍മ്മാണം നടത്തും.
ആദ്യം ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് തീരുമാനം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നിയമസഭ വിളിച്ച് ബില്ലായി കൊണ്ടുവരാനാണ് നീക്കം. ഇതനുസരിച്ച് ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് നിയമനിര്‍മ്മാണ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.
ഡി.എം.കെയുമായി സഹകരിച്ച് ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. നവംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവന് മുമ്പിലുള്ള പ്രതിഷേധ കൂട്ടായ്മയില്‍ ഡി.എം.കെ. നേതാക്കളടക്കം പങ്കാളികളാകുമെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍ കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണം നടക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയര്‍ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























