ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

നിയന്ത്രണം വിട്ട മിനി ടിപ്പര്‍ ലോറിയുടെ മരണപ്പാച്ചിലില്‍ വിദ്യാര്‍ഥിയടക്കം മൂന്ന് പേരുടെ ജീവനെടുത്ത ദുരന്തഭൂമിയില്‍ സ്വന്തം മകനെന്ന് തിരിച്ചറിയാതെ രക്ഷകനായി മാറിയതിനെക്കുറിച്ച് പറയുമ്പോള്‍ സനില്‍കുമാറിന് ഇപ്പോഴും നടുക്കം മാറുന്നില്ല. ഒരു കുട്ടിയുടെ കാല്‍വിരല്‍ മണ്ണിനിടയില്‍ കണ്ടപ്പോള്‍ അതു സ്വന്തം മകന്‍ നവനീതാണെന്നു സനില്‍കുമാര്‍ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോള്‍ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കില്‍നിന്നു രക്തം വാര്‍ന്നും ശരീരത്തില്‍ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് സനില്‍ കുമാര്‍ പറയുന്നു.
കിഴക്കേക്കര സെന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമായ നവനീതിനെ സ്‌കൂട്ടറില്‍ ബസ് സ്റ്റോപ്പിലെത്തിച്ചതായിരുന്നു. മകനെ ഇറക്കിയ ശേഷം അല്‍പം മാറി നില്‍ക്കുമ്പോഴാണ് ദുരന്തം വിതച്ച ലോറി പാഞ്ഞെത്തിയത്. അനുവദിച്ചതിന്റെ ഇരട്ടിയിലേറെ മണ്ണുമായി അമിതവേഗത്തിലോടിച്ച മിനി ടിപ്പര്‍ ലോറി ബൈക്കിലിടിച്ചശേഷം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.
അപകടം നടന്നയുടന്‍ സനില്‍കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തി. മണ്ണുമൂടിക്കിടന്ന നിലയില്‍ ഒരു കുട്ടിയുടെ കാല്‍വിരല്‍ കണ്ട അദ്ദേഹം അത് സ്വന്തം മകന്റേതാണെന്ന് കരുതിയിരുന്നില്ല. കൈകൊണ്ട് വേഗത്തില്‍ മണ്ണുമാറ്റിയ സനില്‍കുമാര്‍ മറ്റൊരു കുട്ടിയെക്കൂടി അവിടെനിന്ന് ജീവനോടെ രക്ഷപ്പെടുത്തി. ഒടുവില്‍ പുറത്തെടുത്തത് മൂക്കില്‍നിന്ന് ചോര വാര്‍ന്നൊഴുകി, ശരീരമാസകലം ചതവേറ്റ സ്വന്തം മകന്‍ നവനീതിനെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ പിതാവ് തകര്‍ന്നുപോയി.
പരിക്കേറ്റ മകനെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടാന്‍ ശ്രമിച്ച സനില്‍കുമാറിന് നേരെ പല വാഹനങ്ങളും കൈകാണിച്ചെങ്കിലും ആരും നിര്‍ത്താന്‍ തയ്യാറായില്ല. ഒടുവില്‍ അവിടെയെത്തിയ ഒരു സുഹൃത്തിന്റെ ബൈക്കിന് നടുവിലിരുത്തിയാണ് നവനീതിനെ ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ നവനീതിനെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വൈകിട്ടോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഒരൊറ്റ നിമിഷത്തെ അശ്രദ്ധയും നിയമലംഘനവും കവര്‍ന്നെടുത്ത മൂന്ന് ജീവനുകളുടെ നടുക്കത്തിലാണ് ഇപ്പോഴും ഈ പ്രദേശം.
കൊട്ടാരക്കരയ്ക്കടുത്ത് അമ്പലത്തുംകാല-നീലേശ്വരം റോഡിലുള്ള മുക്കോണി മുക്കില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പി. പാര്‍ഥിപ് (15), കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ മെക്കാനിക് അജയന്‍ ആചാരി (50), ബൈക്ക് യാത്രികനും പാരലല്‍ കോളജ് അധ്യാപകനുമായ ആര്‍.വി. ഹരിലാല്‍ (54) എന്നിവരാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍. ലോറി ഡ്രൈവറായ നിസാം (40), സ്‌കൂള്‍ വിദ്യാര്‍ഥികളായ കൗശല്‍ (14), ഋഷഭ് (15), നവനീത് കൃഷ്ണന്‍ (14), ജിബിമോള്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ കൗശലിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അനുവദനീയമായ അളവിന്റെ ഇരട്ടിയിലേറെ മണ്ണും നിറച്ച് അമിതവേഗതയിലെത്തിയ മിനി ടിപ്പര്‍ ലോറി ആദ്യം ഹരിലാല്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിനെ വെട്ടിച്ച് ബ്രേക്ക് ചെയ്ത ടിപ്പര്‍ ഏകദേശം 10 മീറ്ററോളം റോഡിലൂടെ നിരങ്ങിനീങ്ങി ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























