അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും നിയോഗിച്ചിട്ടില്ല, റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല, രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സർക്കാരുമായി ഉടക്കിൽ നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല നിയമനങ്ങൾക്ക് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമന വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്ന് വ്യക്തമാക്കിയ പിന്നാലെ രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.
രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ പോലും മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്നും കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെന്ന് ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്തു. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ടുവർഷം മതിയെന്നും ഇതു കൊള്ളയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പേഴ്‌സണല്‍ സ്റ്റാഫാകുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നു അദ്ദേഹം ചോദിച്ചു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫില്‍ 25-ഓളം ആളുകളെ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ ലഭിക്കുന്നു. ഇത് തട്ടിപ്പാണെന്നും കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























