വേദനയോടെ ബന്ധുക്കള്‍... ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും; ഡിഎന്‍എ പരിശോധനയില്‍ റോസ്ലിന്റെയും പദ്മയുടെയും തന്നെയെന്ന് കണ്ടെത്തല്‍; തിന്നു തീര്‍ത്തതില്‍ ബാക്കി ലഭിച്ച മൃതദേഹ ഭാഗങ്ങള്‍ ചങ്കുകലങ്ങി ബന്ധുക്കള്‍ ഇന്ന് ഏറ്റുവാങ്ങും

പാറശാല ഗ്രീഷ്മയും കഷായവും വന്നതോടെ സകലരും മറന്നുപോയതാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് നിലവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട റോസ്ലിന്റെയും പദ്മയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്. ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പദ്മയുടെ മൃതദേഹം വിട്ട് കിട്ടാന്‍ വൈകുന്നതിനെതിരെ കുടുംബം വീണ്ടും രണ്ട് തവണ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പദ്മയുടെ മക്കള്‍ കൊച്ചിയില്‍ തുടരുകയാണ്.
കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂരില്‍ താമസിക്കുന്ന റോസ്ലി എന്നിവരാണ് ഇലന്തൂരില്‍ ആഭിചാര ക്രിയകളുടെ ഭാഗമായുള്ള നരബലിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചത്. ഇരട്ടനരബലിയില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കേസില്‍ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു. അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‌സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവല്‍ അവസാനിപ്പിച്ചിരുന്നു.
ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പരസ്പര വിരുദ്ധമായിട്ടാണ് പറഞ്ഞുകണ്ടിരുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുയത്. ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇലന്തൂരിലെ വീട്ടില്‍ പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും എത്തിച്ചു ഫൊറന്‍സിക് സംഘം നരബലി രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചിരുന്നു. നേരത്തെ ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനാണ് വീണ്ടും ഡമ്മി ഉപയോഗിച്ചുള്ള പുനാരാവിഷ്‌കരണം ആവശ്യമായത്.
പത്മത്തിന്റെ വാരിയെല്ലിന്റെ ഭാഗങ്ങള്‍, ഹൃദയം, കരള്‍, എന്നിവയ്ക്കായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കത്തിയുടെ വലുപ്പം അനുസരിച്ച് മുറിവകളുടെ ആഴം, രക്തം ഏത് അളവില്‍ തെറിക്കുമെന്നുള്ള പരിശോനകളും നടത്തി. റോസ്ലിയുടെയും പത്മത്തിന്റെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. ലിസിയുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്.
അതേസമയം കൊല്ലപ്പെട്ട പത്മം, റോസ്ലി എന്നിവരുടെ മുറിച്ചെടുത്ത മാംസങ്ങള്‍ കൊച്ചിയിലേക്ക് ഒന്നാം പ്രതി ഷാഫി കൊണ്ടു വന്നതായി ഭഗവല്‍സിങ്ങും ഭാര്യ ലൈലയും സമ്മതിച്ചു. എന്നാല്‍ ഇത് എന്ത് ചെയ്തെന്നു അവര്‍ക്ക് അറിയില്ലെന്നും കുഴിച്ചു മൂടിയെന്നുമാണ് പറഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇതിനു മുന്‍പും ഇത്തരത്തില്‍ നരബലി നടത്തിയിട്ടുണ്ടെന്നാണ് ഷാഫി ദമ്പതികളെ ധരിപ്പിച്ചിരുന്നത്. പൂജയും നരബലിയും നടത്തിയ കുടുംബങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി സംഭവിച്ചതായും ഇവരെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് കൊലപാതകങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന ആദ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാഫി. ഈ കേസിലാണ് ഫോറന്‍സിക് പരിശോധന വന്നതും മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നതും.
https://www.facebook.com/Malayalivartha



























