എം.വി.ഗോവിന്ദനോട് പിണറായി പറഞ്ഞു: നോ! ഞാനായിട്ട് ഇനി പാർട്ടിയെ വളർത്തില്ല... യച്ചൂരിക്കും ഗോവിന്ദനും കിതപ്പോടെ കിതപ്പ്

സി പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പിണറായി പണി കൊടുത്തു. . പാർട്ടിയുടെയും സർക്കാരിൻ്റെയും പ്രസ്റ്റീജ് പദ്ധതിയായ സിൽവർലൈൻ പിണറായി വേണ്ടെന്നു വച്ചു. എന്നാൽ പദ്ധതി നടപ്പിലാക്കുമെന്ന് പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചു. സർക്കാരും സി പിഎമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ നീക്കങ്ങളാണ് സി പി എമ്മിൽ നടക്കുന്നത്. സിൽവർ ലൈൻ നടപ്പാക്കി കുറെയധികം വർഷങ്ങൾ കേരളത്തിലും രാജ്യത്തിലുമുള്ള സഖാക്കൾക്ക് സുഭിക്ഷതയോടെ കഴിയാമെന്ന് ഗോവിന്ദൻ മാഷ് കരുതിയിരിക്കുമ്പോഴാണ് പിണറായിയുടെ പണി വന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കാനുള്ള സാധ്യതയില്ലാതായതോടെയാണ് പിണറായി മാറ്റി പിടിച്ചത്.. പോരായ്മകള്‍ പരിഹരിച്ച് സമര്‍പ്പിക്കേണ്ട കരട് പദ്ധതി രൂപരേഖ കേരള സർക്കാർ മാസങ്ങൾ കഴിഞ്ഞിട്ടും റയില്‍വേ മന്ത്രാലയത്തിന് നൽകിയിട്ടില്ല. സാമൂഹികാഘാത പഠനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കെ റെയിൽ മറുപടി കിട്ടിയിട്ടില്ല.കെ റയിൽ ഓഫീസിലാകട്ടെ ഉത്തരവാദപ്പെട്ട ആരുമില്ല എന്നതാണ് സത്യം.
കെ റെയിലിന് അനുമതി നല്‍കുന്നത് മുന്നിലുള്ള തടസങ്ങള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര റയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.. അവിടെ നിന്ന് കാര്യങ്ങള്‍ ഒരടി മുന്‍പോട്ട് പോയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പല തവണ മടക്കി അയച്ച ഡിപിആര്‍ സംശയ നിവൃത്തി വരുത്തി ഇനിയും റയില്‍വേ ബോര്‍ഡിന് മുന്നിലെത്തിയിട്ടില്ല. റയില്‍വേ ബോര്‍ഡ് മുഖേനെയാണ് മന്ത്രാലയത്തിലെത്തേണ്ടത്.
കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുന്‍പ് അറിയിച്ചിരുന്നു. സില്‍വര്‍ ലൈനിന് എത്ര റെയില്‍വേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയില്‍വേ ലൈനില്‍ എവിടെയെല്ലം ക്രോസിംഗുകള്‍ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നില്‍ക്കുന്നു.
സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവര്‍ ലൈനുമായി മുന്‍പോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവര്‍ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവര്‍ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലര്‍ത്തിയതും തിരിച്ചടിയായിരുന്നു.
പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധ സമരങ്ങളും കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കെ റെയിലിന് ബദല്‍ വന്ദേഭാരത് ട്രെയിന്‍ എന്ന ചര്‍ച്ചയും ഇതിനിടെ തലപൊക്കി.ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ദില്ലിയിലെത്തി ചര്‍ച്ച നടത്തിയിട്ടും കേന്ദ്രത്തിന്‍റെ ചുവപ്പ് നാട കുരുക്ക് അഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സിൽവർ ലൈൻ പദ്ധതി ഒരു കാലത്ത് പിണറായിക്ക് പ്രിയപ്പെട്ടതായിരുന്നു. അന്ന് ഇതിനോട് സി പി എം കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നില്ല. പാർട്ടിയുടെ വരുമാന സ്ത്രോസുകൾ വലുതാക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞിട്ടും സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ മുഖം തിരിച്ചു.അതോടെയാണ് പിണറായി കലിപ്പിലായത്. എന്നാലിപ്പോൾ പാർട്ടിക്ക് വരുമാനം ഒന്നുമില്ലെന്ന് യെച്ചൂരി സമ്മതിക്കുന്നുണ്ട്.
ബി ജെ പി നേതാക്കൾ സി പി എമ്മിൻ്റെ വരുമാന മാർഗ്ഗങ്ങളെല്ലാം അടച്ചു കഴിഞ്ഞു. അതോടെയാണ് സിൽവർ ലൈൻ പോലുള്ള പദ്ധതികൾ അനിവാര്യമാണെന്ന് യച്ചൂരി മനസിലാക്കിയത്. യച്ചൂരി നിലപാട് മാറ്റിയെങ്കിലും പിണറായി എതിർപ്പ് തുടങ്ങി. എങ്ങനെയെങ്കിലും സിൽവർ ലൈൻ നടപ്പിലാക്കണമെന്നാണ് യച്ചൂരിയുടെയും എം.വി.ഗോവിന്ദൻ്റെയും തീരുമാനം.
ഒരു കാരണവശാലും സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ അനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പാക്കും. കേരളത്തിൻ്റെ അടുത്ത അൻപത് വര്‍ഷത്തെ വികസനം മുന്നിൽ കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സിൽവര്‍ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയത്. സിൽവർ ലൈനിൽ മുഖ്യമന്ത്രി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി വി.എൻ വാസവനും പറഞ്ഞു. പദ്ധതി പിൻവലിക്കുന്നത് സർക്കാരിൻ്റേയോ പാർട്ടി യുടേയോ പരിഗണനയ്ക്ക് വന്നിട്ടില്ല. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ടാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്നും വാസവൻ പ്രതികരിച്ചു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറിയാൽ നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ പിന്മാറുന്നത് വരെ സമരം തുടരും. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
സിൽവര്‍ ലൈൻ പദ്ധതിയുടെ പ്രവര്‍ത്തനങ്ങൾ തൽക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും നിര്‍ദേശിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സിൽവര്‍ ലൈൻ പദ്ധതിക്കായി നിയോഗിച്ചിരുന്നത്.
പദ്ധതിക്കുള്ള കേന്ദ്ര അനുമതി ഇപ്പോഴും കയ്യാലപ്പുറത്താണ്. അത് കിട്ടിയിട്ട് മതി ഇനി ബാക്കി എന്തെങ്കിലും നടപടി എന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം സംസ്ഥാന വ്യാപക പ്രതിഷേധം സര്‍ക്കാരിന്‍റെയും മുന്നണിയുടേയും പ്രതിച്ഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.
2020 ൽ ഡി പിആര്‍ സമര്‍പ്പിച്ചിട്ടും കേന്ദ്രാനുമതിയില്‍ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടര്‍പ്രവര്‍ത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവര്‍ലൈൻ സര്‍വ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കീഴ്വഴക്കം മറ്റൊന്നാണെങ്കിലലും ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടര്‍ പ്രവര്‍ത്തനങ്ങളെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും വരുന്നത് ഗുരുതര വെട്ടാണ്. പദ്ധതിയുടെ സാധ്യതകൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി കഴിഞ്ഞു. വന്ദേ ഭാരത് തീവണ്ടി. വരുന്നതോടെ സിൽവർ ലൈനിന് ഒരു പ്രസക്തിയുമില്ലെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ഉണ്ടായ കലാപങ്ങളിൽ കേന്ദ്ര സർക്കാർ അതീവ തത്പരരായിരുന്നു. എങ്ങനെയെങ്കിലും കുഴഞ്ഞാൽ മതിയെന്ന് മാത്രമാണ് കേന്ദ്ര സർക്കാർ കരുതിയത്. അത് ഏതായാലും സാധ്യമായി.
സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡൽഹിയിലെ ബി ജെ പി കേന്ദ്രങ്ങൾ പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നാണ് ബി ജെ പി നേതാക്കൾ പറഞ്ഞത്. മുഖ്യമന്ത്രി മടങ്ങിയ ശേഷം പ്രധാനമന്ത്രി റയിൽവേ മന്ത്രിയെ വിളിച്ചു വരുത്തി പദ്ധതിയുടെ സാധ്യതകൾ ചർച്ച ചെയ്തു.
തീർത്തും പ്രതികൂലമായ സമീപനമാണ് റയിൽവേ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ളത്.പ്രധാനമന്ത്രി ഇടപെട്ടാൽ പോലും തീരാത്ത വിഷയങ്ങളാണ് ഇതിലുള്ളത്. സ്വാധീനത്തിൻ്റെ പേരുപറഞ്ഞ് പദ്ധതി നേടികൊണ്ടുപോകാനാണ് കേരളം ശ്രമിക്കുന്നതെന്ന് റയിൽ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ഗതിശക്തി പദ്ധതിയുടെ പേര് പറയുന്നത് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും റയിൽ മന്ത്രി അറിയിച്ചു. തുടർന്ന് കർണാടകവുമായി ചർച്ച നടത്തിയെങ്കിലും അതും പൊളിഞ്ഞു.
റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുശേഷം റെയില്‍വേമന്ത്രി രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കി. സില്‍വര്‍ ലൈനിന് ഒരു കാരണവശാലും അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വ്യഥാവിലായി.താന്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
താൻ വഴി സി പി എമ്മിനെ നന്നാക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് പിണറായിയുടെ തീരുമാനം. സമീപകാലത്തായി പിണറായിക്ക് പാർട്ടിയിൽ നിന്നും കിട്ടികൊണ്ടിരിക്കുന്നത് തിരിച്ചടികൾ മാത്രമാണ്.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കാനുള്ള നീക്കവും പൊളിഞ്ഞു. എം.വി.ഗോവിന്ദനിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ സർക്കാരിന് ലഭിക്കുന്നില്ല.കോടിയേരിയുടെ വിയോഗത്തോടെ പാർട്ടിയും സർക്കാരും രണ്ടായി. പിണറായിക്ക് നിൽക്കകള്ളിയില്ലാതായി. യച്ചൂരിയല്ല ആരു വിചാരിച്ചാലും ഇനി പിണറായി കെ.റയിലുമായി മുന്നോട്ടു പോകില്ല.
സിൽവർ ലൈനിൽ പിണറായിയുടെ പേരു ചീത്തയായെന്ന വസ്തുത മുഖ്യമന്ത്രിയുടെ പി.ആർ.ടീം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ എതിർപ്പിലൂടെ മേനിപിടിപ്പിച്ച പദ്ധതി താൻ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പിണറായി കരുതുന്നു. ഇതാണ് പി.ആർ.ടീം അദ്ദേഹത്തിന് നൽകിയ ഉപദേശം. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് അദ്ദേഹം. കെ റയിൽ പദ്ധതി പിണറായിക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു.
വൻകിട പദ്ധതി എന്ന നിലയിൽ കെ റയിൽ അവതരിപ്പിക്കുമ്പോൾ അതിന് കൈയടി കിട്ടുമെന്നാണ് അദ്ദേഹം കരുതിയത്. പദ്ധതിക്ക് ആദ്യഘട്ടത്തിൽ എതിർപ്പുണ്ടായില്ല. എന്നാൽ വൻതോതിൽ സ്ഥലം ഏറ്റെടുക്കുമെന്നായതോടെയാണ് എതിർപ്പുകൾ വർധിച്ചത്. ജനക്കൂട്ടം സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തിറങ്ങി. തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.
https://www.facebook.com/Malayalivartha


























