കേരളത്തിൽ സർക്കാർ ഓഫീസുകളിൽ കൈക്കൂലിയായി ലൈംഗിക ബന്ധം മുതൽ ഷർട്ട് വരെ; കൈക്കൂലി കൂടുതൽ റവന്യൂ സർട്ടിഫിക്കറ്റിന് ;സഹായിക്കാൻ ഏജന്റുമാരും ഇഷ്ടംപോലെ രംഗത്ത്

പണം മാത്രമല്ല ഷർട്ടും ആഡംബരവസ്തുക്കളുംമുതൽ ലൈംഗിക കാര്യങ്ങൾവരെ ഇപ്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകളിൽ കൈക്കൂലിയായി ആവശ്യപ്പെടുന്നു എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. ഓഫീസിൽ വച്ചായിരുന്നു ആദ്യ കാലങ്ങളിൽ കൈക്കൂലി വാങ്ങിയതെങ്കിൽ ഇപ്പോൾ ഓഫീസ്, കാന്റീൻ, ഹോട്ടൽ, വാഹനം, ഏജന്റുമാരുടെ ഓഫീസ്, വീട് എന്നിവിടങ്ങളിൽ നിന്നാണ് കൈക്കൂലി വാങ്ങുന്നത്.
നേരിട്ടു ഇടപാടുകൾ നടത്താൻ ഇഷ്ടമില്ലാത്തവർക്കു വേണ്ടി ഏജന്റുമാരും രംഗത്ത് ഉണ്ട് എന്നാണ് വിവരങ്ങൾ. അഞ്ചുവർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. വിവിധ വകുപ്പുകളിൽ കൈക്കൂലിക്കാർ ഇപ്പോഴും തുടരുന്നെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇക്കൊല്ലം ഇതുവരെ 40 പേരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഇതിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തൊട്ടു അടുത്ത സ്ഥാനം 13 പേർ പിടിയിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്കാണ്. കണ്ണുരോഗ ശസ്ത്രക്രിയാവിദഗ്ധൻ, സപ്ലൈകോ മാനേജർ, പോലീസ്-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പിടിയിലായവരുടെ പട്ടികയിലുണ്ട്.
റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനാണ് പലരും കൈക്കൂലി ചോദിച്ചിരുന്നത്. ഓൺലൈനായി ലഭിക്കുന്ന റവന്യൂസേവനങ്ങൾ വേഗത്തിൽ കിട്ടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഇക്കൊല്ലത്തെ പിടിയിലായ ഏറ്റവും ഉയർന്ന നിരക്ക് 75,000 രൂപയാണ്. 1000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഉദ്യോഗസ്ഥരുമുണ്ട്.
അഴിമതിമുക്ത കേരളം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളാണ് പോലീസും വിജിലൻസും നടത്തുന്നത്. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ അധികൃതർക്ക് വിവരം നൽകുന്നത് അഴിമതി ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.
https://www.facebook.com/Malayalivartha


























