മകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കി പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവ്; മകൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി; വിധി പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേത്

മാനസിക വെല്ലുവിളി നേരിടുന്ന മകളെ അതിക്രൂരമായി പീഡിപ്പിച്ച കുമ്പഴ സ്വദേശിയായ നാൽപത്തഞ്ചുകാരനായ പിതാവിന് 107 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതിയുടേതാണ് ശിക്ഷാ വിധി. വിവിധ വകുപ്പുകൾ പ്രകാരം 107 വർഷം കഠിന തടവാണ് വിധിച്ചതെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇതനുസരിച്ച് ശിക്ഷാകാലാവധി 67 വർഷമായിരിക്കും. പിഴ ഒടുക്കാതിരുന്നാൽ അഞ്ചു വർഷം അധിക തടവും അനുഭവിക്കണമെന്ന് പ്രിൻസിപ്പൽ പോക്‌സോ ജഡ്ജ് ജയകുമാർ ജോണിന്റെ വിധിന്യായത്തിൽ പറയുന്നു.
2020ലാണ് കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് അമ്മ വേർപിരിഞ്ഞാണ് താമസം. പെൺകുട്ടി പിതാവിനൊപ്പമായിരുന്നു. 2020 കാലയളവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മകളെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തിരുന്നു. നിലവിളിച്ചു കൊണ്ട് പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേനെ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ പോക്‌സോ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി ഇന്ത്യൻ പീനൽ കോഡിലെ 376 ലെ വിവിധ ഉപ വകുപ്പുകൾ, പോക്‌സോ ആക്ട് 3, 4, 5, 6 എന്നിവയിലെ വിവിധ ഉപവകുപ്പുകൾ, 75 ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴ തുക പെൺകുട്ടിക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകുന്നതിനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പോലീസ് ഇൻസ്‌പെക്ടർമാരായിരുന്ന എസ് ന്യൂ മാൻ, ജി സുനിൽ എന്നിവരാണ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha























