പള്ളിമണിയടിച്ച് കൂടുതൽ പേരെ പദ്ധതിപ്രദേശത്തേക്ക് എത്തിച്ചു; സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി! പദ്ധതി പ്രദേശത്ത് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു, വൈദികരടക്കം മൂവായിരത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു, വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വൈദികർക്കും പങ്കെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പോലീസ്

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ വൈദികർക്കും പങ്കെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്. ആക്രമണമുണ്ടായ ദിവസം പള്ളിമണിയടിച്ച് കൂടുതൽ പേരെ പദ്ധതിപ്രദേശത്തേക്ക് എത്തിച്ചെന്ന് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുകയാണ്. ഇതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം തൊട്ടുമുമ്പുള്ള ദിവസം നടന്ന അക്രമസംഭവങ്ങളിൽ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം മൂവായിരത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയുണ്ടായി. ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ പോലും അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയുണ്ടായി. ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചു. 64 പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നേരത്തെ ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചെന്നും പൊലീസ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്‌ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുകയാണ് ചെയ്തത്. അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിയുകയുണ്ടായി. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























