കല്ലും നെല്ലും തിരിയും... വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; അക്രമത്തില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ്

വിഴിഞ്ഞത്തില്‍ ക്രമസമാധന പ്രശ്‌നമുണ്ടായ സാഹചര്യത്തിലാണ് വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. അതിനാല്‍ തന്നെ പ്രത്യേക പ്രാധാന്യമുണ്ട്. വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതും അക്രമത്തില്‍ വൈദികര്‍ക്കും പങ്കെന്ന് പൊലീസ് വ്യക്തമാക്കിയതും സമരക്കാര്‍ക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലെ തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
എന്നാല്‍ പ്രകോപനമുണ്ടാക്കിയത് സമരക്കാരല്ല പൊലീസാണെന്ന് കോടതിയെ ധരിപ്പിക്കാനുളള നീക്കത്തിലാണ് സമര സമിതി. ഇതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണം. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി നിലപാടും ഇന്ന് വ്യക്തമാകും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സര്‍ക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മില്‍ ചര്‍ച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷവും മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ ലത്തീന്‍ അതിരൂപത വൈദികന്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും ചര്‍ച്ചയായേക്കും.
സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്. സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സിപിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
അതസമയം വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി.
സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍കുമെന്നും വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാടിന് ആവശ്യമുള്ള പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍, നാടിന്റെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിര്‍ത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസത തകരുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















