കോടതി ബലത്തിൽ കുരുക്ക് മുറുക്കി, വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ, കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്, നിയമാനുസൃത നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം സമരസമിതി സമരം താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണിത്. എന്നാൽ ഇപ്പോൾ വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് വീണ്ടും സമരക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോ എന്നാണ് അനൂപ് ജേക്കബ് നിയമസഭയിൽ ആദ്യ ചോദ്യമായി ചോദിച്ചത്. കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി വിധി ലംഘിച്ചു നടന്ന സമരത്തിലുണ്ടായ സംഭവങ്ങളിൽ ക്രമസമാധാനപരിപാലനത്തിന്റെ ഭാഗമായി നിയമാനുസൃത നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സ്ഥലത്തില്ലായിരുന്ന ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതേ ഉത്തരമാണു മുഖ്യമന്ത്രി നൽകിയത്. ബിഷപ്പിനെതിരെയുള്ള കേസ് ഒഴിവാക്കുമോ എന്ന ചോദ്യത്തിനും ഇതേ ഉത്തരം മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha



























