ഗോവിന്ദന്‍ പടയാളി തരൂരിന് കണ്ണേറ്. ലീഗ് നീറിപുകയുന്നു. ചാട്ടുളി പോലെ ഇരുട്ടടി.
തെങ്ങണോ തേങ്ങയാണോ ആദ്യമുണ്ടായത്. മാവാണോ മാങ്ങയാണോ ആദ്യമുണ്ടായത് . ഇതോ ചോദ്യമാണ് സിപിഎം ല്‍ മുസ്ലീംലീഗ് വിഷയത്തില്‍ തുടരുന്നത്. മോള് നല്ലത് അമ്മ അതിലും നല്ലതെന്ന അഭിപ്രായമാണ് സിപിഎം ല്‍. ലീഗിനെയല്ല അവരുടെ നിലപാടുകളെയാണ് എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തതെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ തിരിച്ചു വിടാനാണ് സിപിഎം തീരുമാനം. മുസ്ലീം ലീഗിനെ അതിരില്ലാതെ പ്രശംസിച്ചത് അറിയാതെയല്ല. അറിഞ്ഞു കൊണ്ട് തന്നെയെന്നാണ് സംീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള ആദ്യ വെടിയായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പൊട്ടിച്ചത്. ഭൂരിപക്ഷ ജനത ഈ ആശയത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും എങ്ങനെ പ്രതികരിക്കുന്നുവെന്നും മനസിലാക്കാനുള്ള ആദ്യ വെടിയായിരുന്നു അതെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. എന്നാല്‍ ഗോവിന്ദന്റെ പ്രസ്താവനയോട് മുഖം തിരിച്ച സിപി ഐയും മെല്ലേ നയത്തോട് അടുക്കുന്ന കാഴ്ചയാണുള്ളത്.
എല്‍ഡിഎഫിലെ മാണി വിഭാഗം ഉള്‍പ്പടെയുള്ള കക്ഷികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്ന തരത്തിലാണ് സിപിഎം ലീഗിനെ കൂടെ കൂട്ടാനുള്ള ശ്രമം നടത്തുന്നതെന്ന് അവരും മനസിലാക്കുന്നുണ്ട്. സിപിഎം ന്റെ സംഘടന സംവിധാനത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാത്ത ഘടകകക്ഷികള്‍ ത്രിശങ്കുവിലാണ്. എന്നാല്‍ ഗോവിന്ദന്റെ പ്രസ്താവനെയെ തള്ളാത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അതിനെ പരിഷ്‌കരിച്ച് പ്രചരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കിയെന്നതും ശ്രദ്ധേയമാണ്. അതായത് ലീഗിനെയെല്ല ലീഗിന്റെ നിലപാടുകളെയാണ് സിപിഎം അംഗീകരിക്കുന്നതെന്ന പ്രചരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ പുതിയ പ്രതീക്ഷ നല്കി രംഗത്ത് സജീവമായ ശശി തരൂരിനോട് ലീഗ് കാണിച്ച് അടുപ്പവും അദ്ദേഹത്തിന് നല്കിയ പിന്‍തുണയും സിപിഎംല്‍ ചെറിയ അസ്വസ്ഥതകളുണ്ടാക്കിയിരുന്നു. ലീഗിനെ എല്‍ഡിഎഫിലേയ്‌ക്കെത്തിക്കാമെന്ന് കരുതിയിരുന്ന സമയത്താണ് തരൂരിന്റെ പെട്ടെന്നുള്ള കടന്നു വരവ്. സിപിഎം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമെന്ന് ഭയന്നാണ് പെട്ടെന്ന് ലീഗിന് വിശുദ്ധ പദവി നല്കി ആദരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് തന്നെ പരിഹരിക്കപ്പെടാന്‍ കഴിയാതെ വരികയും ഒരോ പ്രശ്‌നങ്ങള്‍ ദൈനംദിനം ഉണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലീഗിനുള്ളിലും അഭിപ്രായ വ്യത്യാസം പുകയുകയാണ്.
രണ്ട് ടേം ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിയാത്തതിനാല്‍ ലീഗിന്റെ വളര്‍ച്ച മുരടിച്ച അവസ്ഥയാണ്. പുതുതലമുറ ലീഗിലേയ്ക്ക് എത്തി നോക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ലീഗിനെ കൂടെ കൂട്ടുക അല്ലെങ്കില്‍ അതിനെ പിളര്‍ത്തി ഒരു ഭാഗത്തെ ഏറ്റെടുക്കുക എന്ന രണ്ട് തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നതെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ലീഗ് ഉള്‍ക്കൊണ്ടു കൊണ്ടിരിക്കുകയാണ്.
അതിന്റെ ഭാഗമായി മുസ്‌ലീം ലീഗിനെ പ്രശംസക്കുന്നത് സി.പി എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടരുകയാണ്. എല്‍.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളില്‍ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തിയെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവര്‍ണറുടെ സമീപനത്തിനെതിരെയും മുസ്‌ലീം ലീഗ് പരസ്യമായി രംഗത്തുവന്നു. ആര്‍.എസ്.പിയും ഗവര്‍ണറുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത്, യു.ഡി.എഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയില്‍ ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണറുടെ പ്രശ്‌നത്തിലും മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്‌നവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
എല്‍.ഡി.എഫും സര്‍ക്കാരും സ്വീകരിക്കുന്ന നയങ്ങള്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാര്‍ അജന്‍ഡകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ ഇടതുപക്ഷത്തിന്റെ നയങ്ങള്‍ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും ലേഖനത്തില്‍ പറയുന്നു.
ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നാണ് സി.പി.എം. കണ്ടിട്ടുള്ളതെന്നും അതൊരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നുമാണ് ഒരാഴ്ട മുന്‍പ് എം.വി.ഗേവിന്ദന്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.
എങ്ങനെയൊക്കെയാണ് ഇന്ത്യ മാറുന്നത്, എങ്ങനെയാണ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാന്‍ പോകുന്നത് തുടങ്ങിയ വിവിധ വശങ്ങള്‍ പരിശോധിച്ചുകൊണ്ട് ആവശ്യമായ നിലപാട് സ്വീകരിക്കും. അപ്പോള്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്നത് വ്യക്തമാകും. കോണ്‍ഗ്രസിലും ലീഗിലും യു.ഡി.എഫിലും പ്രശ്നങ്ങളുണ്ട്. വര്‍ഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ല അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി ഇപ്പോള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ല. അത് നയത്തെയും നിലപാടിനെയും അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കേണ്ട കാര്യമാണ്. യു.ഡി.എഫിനെ തകര്‍ക്കുകയെന്ന യാതൊരു ലക്ഷ്യവും സി.പി.എമ്മിനില്ല. അവരുടെ തന്നെ നിലപാടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ്. തകരുമെന്ന മുന്നറിയിപ്പും എം.വി.ഗോവിന്ദന്‍ നല്കിയിരുന്നു.
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏത് അര്‍ത്ഥത്തിലാണ് അദ്ദേഹം ആ പ്രസ്താവന നടത്തിയത് എന്ന് അറിയില്ല.ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഇടതിനുള്ളത്. അങ്ങനെയാണെങ്കില്‍ അത് കുഴപ്പമില്ലാത്തൊരു പ്രസ്താവനയാണ്. ഒരു രാഷ്ട്രീയപ്രശ്നത്തിലോ, പൊതുകാര്യത്തിലോ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് അധികാരമുണ്ട് അതിനെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നുള്ള കാനത്തിന്റെ മറുപടിയിലും ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടിയായി കാണുന്നില്ലെന്ന് വ്യക്തമാണ്. ലീഗിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യണമെന്ന ആവശ്യമാണ് ബിനോയ് വിശ്വം മുന്നോട്ട് വെച്ചിട്ടുള്ളത്.
എന്നാല്‍ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമര്‍ശത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന് ആരുടേയും ക്ഷണം വേണ്ട. രാഷ്ട്രീയത്തില്‍ പലര്‍ക്കും പല ആഗ്രഹങ്ങളുമുണ്ടാകാം. ലീഗിനെപ്പറ്റി എംവി ഗോവിന്ദന്‍ സത്യം പറഞ്ഞു. ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് എം വി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്തവനയ്ക്കു ഗോവിന്ദന്റെ മറുപടിയുണ്ടായിരുന്നു. വലതുപക്ഷ നിലപാട് തിരുത്തുന്ന ആര്‍ക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലീഗ് കൈകൊണ്ട നിലപാടുകളെപ്പറ്റിയാണ് പറഞ്ഞത്. ലീഗ് ജനാധിപത്യ പാര്‍ട്ടി തന്നെയാണ്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടല്ല. വിഴിഞ്ഞം സമരത്തിലും ഏക സിവില്‍ കോഡിലുമടക്കം കോണ്‍ഗ്രസിനെ തിരുത്തുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചത്. മതനിരപേക്ഷ നയമാണ് ഇക്കാര്യത്തില്‍ ലീഗിനുള്ളത്. ലീഗിനോടുള്ള പഴയ നിലപാട് സിപിഎം തിരുത്തുകയല്ല ചെയ്തത്. ഇതിനെയാണ് സിപിഎം അംഗീകരിക്കുന്നത്. മുന്നണി കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലിം ലീഗ് തീവ്രവാദ വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയില്ലാത്ത തരം ഹുങ്കാണ് ലീഗ് പ്രകടിപ്പിക്കുന്നത്.' സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം അതേ നിലപാട് ആവര്‍ത്തിച്ചു. തീവ്രവാദ പ്രസ്ഥാനങ്ങളോടു മൃദുസമീപനം പുലര്‍ത്തിയിരുന്ന മുസ്‌ലിം ലീഗ് ഇപ്പോള്‍ അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എംവി ഗോവിന്ദന്‍, ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞത്. പക്ഷേ, അവസാനം അത് ബൂമറാങ് ആവുകയാണ്. ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവന തെളിയിക്കുന്നു. അത് പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തേണ്ട അവസ്ഥയിലാണ് ഇടതുപക്ഷമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. എം.വി ഗോവിന്ദന്റെ പ്രസ്താവനയും തുടന്നുണ്ടായ ചര്‍ച്ചകളും യു.ഡി.എഫിലെ ഐക്യം ശക്തമാക്കുകയാണ് ചെയ്തതെന്ന് വി.ഡി.സതീശനും ആശ്വസിക്കുന്നുണ്ട്. എങ്കിലും യുഡിഎഫില്‍ നീറ്റലും പുകച്ചിലും ഒഴിയുന്നില്ല. ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് നിലവിലെ ഘടക കകഷികളെയെങ്കിലും പിടിച്ചു നിറുത്താന്‍ ശ്രമിക്കണമെന്നുമുള്ള അഭിപ്രായമാണുയരുന്നത്.
https://www.facebook.com/Malayalivartha