ശബരിമല മന്ത്രിയും കൈയൊഴിഞ്ഞു

ശരണം വിളികളുമായി അന്യനാടുകളില്‍ നിന്നെത്തുന്നവര്‍ക്ക് ശബരിമല സന്നിധാനത്ത് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് തുടക്കം മുതലേ പരാതിയുണ്ടായിരുന്നു. ഇപ്പോഴിതാ ദേവസ്വം മന്ത്രി തന്നെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന അവലോക യോഗത്തില്‍ കെഎസ്ആര്‍ടിസിയെ രൂക്ഷമായ ഭാഷയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. സീറ്റ് കപ്പാസിറ്റിയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ബസില്‍ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശബരിമലയില്‍ സര്‍വീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകള്‍ കിട്ടിയിട്ടില്ലെന്നും കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.
ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ശബരിമലയെ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമലയില്‍ കോടിക്കണക്കിന് ഭക്തര്‍ എത്തുമെന്ന് നേരത്തെ അറിയാവുന്നതായിട്ടും ദേവസ്വംബോര്‍ഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്നാണ് സുരേന്ദ്രന്റെ ആരോപണം.
സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാര്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭക്തരെ ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോര്‍ഡും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍, പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു കൊള്ളാന്‍ എഡിജിപി എംആര്‍ അജിത്കുമാര്‍. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എഡിജിപി ഇത് പറഞ്ഞത്. പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോര്‍ഡിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്നാല്‍ താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എഡിജിപി പിന്നീട് രംഗത്ത് വന്നു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇപ്പോള്‍ ദര്‍ശനം അനുവദിക്കുക. പുതിയ പരിഷ്‌കാരം വരുന്നതോടെ 19 മണിക്കൂര്‍ ദര്‍ശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. നിലവില്‍ 18 മണിക്കൂറാണ് നട തുറക്കുന്നത്. അനുഭവ സമ്പത്തുള്ള പോലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിച്ചിട്ടുണ്ട്. . ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും. അതിനിടെ തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സന്നിധാനം എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനം എസ്പിയാകും. തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.
എന്നാല്‍ ശബരിമല വിഷയത്തെ സര്‍ക്കാര്‍ ഗൗരവ്വമായി എടുത്തില്ലെന്ന വിമര്‍ശനം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എങ്കിലും സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പക്ഷം. എങ്കിലും തീര്‍ത്ഥാടന കാലം മുന്‍പെങ്ങുമില്ലാത്ത വിധം ജനനിബിഡമാണ്.
https://www.facebook.com/Malayalivartha


























