തീപാറും പോരാട്ടം വരും മുമ്പ്... ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിനിടെ ആവേശം നല്‍കി ടീമുകള്‍; വമ്പന്‍ ആഘോഷം നടത്തി ഫ്രാന്‍സ് ടീം; ഫുള്‍ സ്‌ക്വാഡുമായി പരിശീലനം തുടങ്ങി അര്‍ജന്റീന; ഒരു ചെറിയ ആശങ്ക പോലുമില്ലാതെ ആരാധകര്‍ ഉറപ്പിക്കുന്നു

ഞായറാഴ്ച ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ലോകം. ഈ ഗ്യാപ്പില്‍ ഫ്രാന്‍സും അര്‍ജന്റീനയും വലിയ തയ്യാറെടുപ്പിലാണ്. ലോകകപ്പ് ഫൈനലിനുള്ള അര്‍ജന്റീനയുടെ പരിശീലനത്തിന് തുടക്കം. ഇന്നലെ തുറന്ന സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ ടീം പരിശീലിക്കും.
ചൊവ്വാഴ്‌ത്തെ സെമി ഫൈനല്‍ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസം അര്‍ജന്റീന താരങ്ങള്‍ക്ക് പരിശീലകന്‍ സ്‌കലോണി വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റം വന്നേക്കും. സ്‌കലോണിയുടെ ടാക്റ്റിക്‌സില്‍ സുപ്രധാന ഭാഗം നിര്‍വഹിക്കുന്ന താരമാണ് അക്യൂന. എന്നാല്‍, ക്രൊയേഷ്യക്കെതിരെ മികച്ച പ്രകടനമാണ് പകരമെത്തിയ ടാഗ്ലിയാഫിക്കോ പുറത്തെടുത്തത്. ക്രൊയേഷ്യന്‍ ആക്രമണങ്ങളെ ചെറുത്ത് താരം നടത്തിയ പല ടാക്കിളുകളും വളരെ നിര്‍ണായകമായി.
ഫൈനലില്‍ അര്‍ജന്റീന തങ്ങളുടെ ഹോം ജേഴ്‌സിയിട്ടാണ് കളിക്കാന്‍ ഇറങ്ങുക. ഏയ്ഞ്ചല്‍ ഡി മരിയയുടെ കൂടെ പരിക്ക് ഭേദമായതോടെ അര്‍ജന്റീനയുടെ എല്ലാ താരങ്ങളും അവസാന അങ്കത്തിന് തയാറാണ്. അതുകൊണ്ട് തന്നെ ഫ്രാന്‍സിനെ പൂട്ടാന്‍ ഏത് തന്ത്രം പ്രയോഗിക്കണമെന്ന് സ്‌കലോണി തീരുമാനിച്ചാല്‍ മാത്രം മതിയാകും.
ഫോം കണ്ടെത്താന്‍ സാധിക്കാതെ ലൗട്ടാരോ മാര്‍ട്ടിനസ് ബുദ്ധിമുട്ടിയപ്പോള്‍ പകരമെത്തിയ ജൂലിയന്‍ അല്‍വാരസ് ആ വിടവ് നികത്തിയത് ചെറിയ ആശ്വാസം ഒന്നുമല്ല ടീമിന് നല്‍കുന്നത്. മരിയയുടെ അഭാവത്തില്‍ മെസിക്കൊപ്പം കട്ടയ്ക്ക് നില്‍ക്കാന്‍ അല്‍വാരസിന് സാധിച്ചിരുന്നു. ക്രൊയേഷ്യക്കെതിരെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അല്‍വാരസ് പുറത്തെടുത്തത്.
അല്‍വാരസിന്റെ ഓഫ് സൈഡ് കെണി പൊളിച്ചുള്ള ഓട്ടമാണ് പെനാല്‍റ്റിക്ക് വഴിവെച്ചത്. ഒപ്പം സോളോ റണ്ണില്‍ ഗോള്‍ നേടി ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളുടെ നിരയുടെ മുന്‍പന്തിയിലേക്കാണ് അല്‍വാരസ് കാലെടുത്ത് വച്ചത്. 2014ന് ശേഷം ആദ്യ ലോകകപ്പ് ഫൈനലാണ് അര്‍ജന്റീന കളിക്കുന്നത്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല.
അതേസമയം ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ മൊറോക്കന്‍ വെല്ലുവിളി കടന്നത് ആഘോഷമാക്കി ഫ്രാന്‍സ് ടീം. ഡ്രെസിംഗ് റൂമില്‍ നിന്ന് ഹോട്ടലിലേക്ക് വരെ ആഘോഷങ്ങള്‍ നീണ്ടു.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്. ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പെയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. കരിയറിന്റെ അവസാന പടവില്‍ എത്തിനില്‍ക്കുന്ന മെസി ലോകവേദിയില്‍ ഇനിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം യുവത്വത്തിന്റെ ചുറുചുറുക്കുള്ള എംബാപ്പെ തുടരെ ലോകകപ്പില്‍ വീരഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണ്. ഇരുവരും ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത് വിശ്വ കിരീടത്തിന് മാത്രമല്ല. ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍, പിന്നെ പിന്നാലെ വരാനുള്ള ബാലന്‍ ഡി ഓര്‍ അങ്ങനെയങ്ങനെ നോട്ടവും ലക്ഷ്യവും നീളുന്നുണ്ട്. രണ്ട് ടീമുകള്‍ക്കും വിജയിക്കാനായാല്‍ ജേഴ്‌സിലെ നക്ഷത്രങ്ങളുടെ എണ്ണവും കൂടും. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ജേഴ്‌സിയില്‍ നിലവില്‍ രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. ഇരു ടീമുകളും നേടിയിട്ടുള്ള ലോകകപ്പ് കിരീടങ്ങളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്.
ഇത്തവണ ആര് ലോകകപ്പ് നേടുന്നുവോ അവര്‍ക്ക് ജേഴ്‌സില്‍ ഒരു നക്ഷത്രം കൂടെ ചേര്‍ക്കാനാകും. 1978ലും 1986ലുമാണ് അര്‍ജന്റീന ലോക കിരീടം സ്വന്തമാക്കിയത്. 1998ലും 2018ലും ഫ്രാന്‍സ് വിശ്വ കിരീടത്തില്‍ മുത്തമിട്ടു.
"
https://www.facebook.com/Malayalivartha


























