ഗവര്‍ണറേയും മുഖ്യമന്ത്രിയേയും ഒന്നിപ്പിച്ചു... നിതിന്‍ ഗഡ്ഗരി കേരളത്തിലെത്തുന്നതിന് മുമ്പ് വലിയ വിവാദമുണ്ടാക്കി ചാനലുകാര്‍; വൈകുന്നേരത്തെ ഉദ്ഘാടനത്തോടെ എല്ലാം പൊളിഞ്ഞു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ഗഡ്കരിയെ പ്രശംസിച്ചു; ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം, കേരളത്തിന് 3 ലക്ഷം കോടി ദേശീയപാത

ബിജെപി നേതാവാണെങ്കിലും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി മുഖ്യമന്ത്രിക്ക് വലിയ അടുപ്പമാണ്. അതെല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഗഡ്ഗരി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞത് വളച്ചൊടിച്ച് വാര്‍ത്തയാക്കി. അതിന് വൈകുംനേരം വരെയേ ആയുസുണ്ടായിരുന്നുള്ളൂ.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ മറ്റൊരു സംസ്ഥാനവും തുക വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം ഇതുവരെ 5,580 കോടിയാണ് ചെലവിട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമാണെന്ന് ആരും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം തിരുവനന്തപുരം എലിവേറ്റഡ് ഹൈവേ, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് പതിമ്മൂന്ന് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയോടൊപ്പം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ഗഡ്കരി പറഞ്ഞത് എടുത്ത് കേരളത്തിലെ ചില മാദ്ധ്യമങ്ങള്‍ 'ഓ, കിട്ടിപ്പോയി' എന്ന മട്ടില്‍ പ്രചരിപ്പിച്ചു. ഗഡ്കരിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇക്കാര്യത്തില്‍ വി. മുരളീധരന്റെ ധാരണയല്ല എന്റേത്. വികസനത്തിന്റെ പേരില്‍ ഒരാളും വഴിയാധാരമാകില്ല. റോഡ് വികസനം കുഴപ്പത്തിലാകുമെന്ന് ആരും മനഃപ്പായസമുണ്ണുകയും വേണ്ട. സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ലെന്ന പൊതുധാരണ മാറിയിട്ടുണ്ട്.
ദേശീയപാത വികസനം, ഗെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയതോടെ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി വിജയമാണ് റോഡ് - ഗതാഗത വികസനം. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാത വികസനം സ്തംഭനത്തിലായിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ദേശീയപാത വികസനം അജണ്ടയായി സര്‍ക്കാര്‍ ഏറ്റെടുത്തു.
കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് തികച്ചും അനുകൂല സമീപനമാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്ത് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതില്‍ യാതൊരു തടസവും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നല്‍കിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സര്‍വകലാശാല ചാന്‍സര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ ചൊല്ലി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തിയത് കൗതുകമായി. അതിന് നിമിത്തമായത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമാണ്.
സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു മാദ്ധ്യമങ്ങള്‍ക്കും സദസിനും കൗതുകം പകര്‍ന്ന അപൂര്‍വ നിമിഷം.
ഉദ്ഘാടകനായ ഗഡ്കരി ആദ്യം വിളക്കു കൊളുത്തി. അദ്ദേഹത്തിന് അടുത്ത് നില്‍ക്കുകയായിരുന്നു ഗവര്‍ണറും മുഖ്യമന്ത്രിയും. ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ, ഗഡ്കരി രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. ചടങ്ങിന് മുന്നിലും പിന്നിലുമായാണ് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തിയത്.
കേരളത്തില്‍ മൂന്നു സാമ്പത്തിക ഇടനാഴികള്‍ തുടങ്ങുന്നതടക്കം മൂന്നു ലക്ഷം കോടിയുടെ വമ്പന്‍ പദ്ധതികള്‍ ഗഡ്ഗരി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ, കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവേയായ അരൂര്‍- തുറവൂര്‍ ഹൈവേയും ഇതില്‍ ഉള്‍പ്പെടും. ദേശീയപാത വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തുമെന്നും ഗഡ്ഗരി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























