ഞെട്ടലോടെ അന്വേഷണ സംഘം... തലസ്ഥാനത്ത് പേരൂര്‍ക്കട നടന്ന കൊലപാതകം എല്ലാവരേയും അമ്പരപ്പിച്ചു; വെട്ടേല്‍ക്കുന്നതിനു തൊട്ടുമുന്‍പ് സിന്ധു സഹോദരിയെ വിളിച്ചത് നിര്‍ണായകമായി; രാജേഷ് പിന്തുടരുന്നു; വെട്ടേറ്റുവീണിട്ടും തുടരെവെട്ടി

ഇന്നലെ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയാണ്. എന്തിനാണ് രാജേഷിന് ഇത്രയും പ്രതികാരമെന്ന് അന്വേഷിച്ച് വരികയാണ്. നിര്‍ണായകമായ പല വെളിപ്പെടുത്തലുകളും വരികയാണ്. ബസിലിരിക്കുന്ന തന്നെ പാലോടുനിന്ന് രാജേഷ് കൈകാണിച്ചുവെന്നും നന്ദിയോടുവരെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നുവെന്നും സിന്ധു സഹോദരിയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. വെട്ടേല്‍ക്കുന്നതിനു തൊട്ടുമുന്‍പും സിന്ധു സഹോദരിയെ വിളിച്ചിരുന്നു.
സിന്ധുവും രാജേഷും അയല്‍ക്കാരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു. രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാട്ടേഴ്‌സിനു സമീപം പൊന്‍കുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബവീട്. പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്കു താമസം മാറി. സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ട് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് മകളെ വളര്‍ത്തിയത്.
ഇതിനിടയില്‍ പന്ത്രണ്ട് വര്‍ഷം മുന്‍പാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. പത്തുവര്‍ഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടില്‍ ഹോംനഴ്‌സ് ആയിരുന്നു. സിന്ധുവിന്റെ മകളുടെ വിവാഹത്തിനും മറ്റും ഈ കുടുംബമാണ് സഹായം നല്‍കിയത്. രാജേഷിനു കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും മറ്റും ധാരാളം പണം തന്റെ സമ്പാദ്യത്തില്‍നിന്നും കടംവാങ്ങിയും മറ്റും സിന്ധു നല്‍കിയിരുന്നു. എന്നാല്‍ രാജേഷ് ഈ പണമെല്ലാം ധൂര്‍ത്തടിച്ചും അറിവില്ലാത്ത കച്ചവടം നടത്തിയും നഷ്ടപ്പെടുത്തി.
രാജേഷുണ്ടാക്കിയ കടങ്ങളെല്ലാം സിന്ധുവാണ് ജോലിചെയ്തു തീര്‍ത്തിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ വീട്ടിലെ സിന്ധുവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ സ്ഥിരം വഴക്കും മര്‍ദനവുമായിരുന്നു. എന്നാല്‍ സിന്ധു ഇതു മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല. വീടിന്റെ വാടക തുടര്‍ച്ചയായി മുടങ്ങിയപ്പോള്‍ വീട്ടുടമസ്ഥന്‍ മകളെ വിവരം അറിയിച്ചു. തുടര്‍ന്നാണ് മകളും സഹോദരിയുംകൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
അതിനിടയില്‍ സിന്ധുവിന് വേറെ ജോലി കിട്ടി. ജോലിയില്ലാതെ മാസങ്ങളായുള്ള കഷ്ടപ്പാടിനുശേഷം ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് സിന്ധു പുതിയ സ്ഥാപനത്തിലേക്കു തിരിച്ചത്. പക്ഷേ, സ്ഥാപനത്തിനു സമീപമെത്തിയപ്പോള്‍ പങ്കാളിയുടെ പ്രതികാരം സിന്ധുവിനെ നഷ്ടപ്പെടുത്തുകയായിരുന്നു.
പത്തുവര്‍ഷത്തോളം ഹോംനഴ്‌സായി നോക്കിയിരുന്ന രോഗി മരിച്ചതോടെയാണ് സിന്ധുവിന് പഴയ ജോലി നഷ്ടമായത്. തുടര്‍ന്ന് പേരൂര്‍ക്കടയിലെ ഹോംനഴ്‌സ് സ്ഥാപനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞദിവസം സ്ഥാപനത്തില്‍നിന്ന് നെയ്യാറ്റിന്‍കരയിലെ ഒരു രോഗിയെ ശുശ്രൂഷിക്കാനുള്ള ജോലിക്കായി വിളിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ സ്ഥാപനത്തില്‍ എത്താമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ സ്ഥാപനത്തിന് ഏതാനും മീറ്റര്‍ അകലെവെച്ച് ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. രാവിലെ ഹോംനഴ്‌സിങ് സ്ഥാപനത്തില്‍നിന്നു വിളിച്ചപ്പോള്‍ ബസിലാണെന്നും ഉടന്‍ എത്തുമെന്നും പറഞ്ഞിരുന്നതായി സ്ഥാപനം ഉടമ കെ.ജി.ശശികുമാര്‍ പറഞ്ഞു.
തുടര്‍ന്ന് സ്ഥാപനത്തിനടത്തുവെച്ച് നന്ദിയോടുള്ള സ്ത്രീ വെട്ടേറ്റ് മരിച്ച വാര്‍ത്തയറിഞ്ഞ് വീണ്ടും വിളിച്ചപ്പോള്‍ പോലീസാണ് ഫോണെടുത്തത്. ഇവരുടെ വിവരങ്ങളെല്ലാം പോലീസിനു കൈമാറിയത് സ്ഥാപനം അധികൃതരാണ്. ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കരയിലുള്ള രോഗിയുടെ കുടുംബം കഴിഞ്ഞ ദിവസംതന്നെ സിന്ധുവിനെ ജോലിക്കു കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയിരുന്നതായി കെ.ജി.ശശികുമാര്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് കാറില്‍ പാലോടെത്തി കൂട്ടിക്കൊ ണ്ടുപോകാമെന്ന് ഇവര്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ വ്യാഴാഴ്ച രാവിലെമുതല്‍ ജോലിക്ക് പോയിത്തുടങ്ങാമെന്ന് സിന്ധുവാണ് പറഞ്ഞത്.
നാട്ടുകാരനായ ബേബി ജോര്‍ജ് രാവിലെ വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് സ്ത്രീയുടെ അലറിക്കരച്ചില്‍ കേട്ടത്. പേരൂര്‍ക്കട-വഴയില റോഡിലെ നടപ്പാതയുടെ ഭാഗത്തുനിന്നായിരുന്നു ആ കരച്ചില്‍. പ്രധാന റോഡിനു സമീപത്തെ ചെറുറോഡില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ഓടിവന്ന് ചെറുമതിലിനു മുകളിലൂടെ നോക്കിയപ്പോള്‍ കഴുത്തില്‍ വെട്ടേറ്റ സ്ത്രീയെ വീണ്ടും വെട്ടുകത്തി ഉപയോഗിച്ച് ഒരാള്‍ ആക്രമിക്കുന്നതാണ് കണ്ടത്. വെട്ടല്ലേയെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും സ്ത്രീ റോഡില്‍ കുഴഞ്ഞുവീണു. എന്നിട്ടും അയാള്‍ ആക്രമണം തുടര്‍ന്നു. ഇരുചക്രവാഹനത്തില്‍ വന്നവരോട് തടയാന്‍ പറഞ്ഞിട്ടും പലരും നിര്‍ത്തിയില്ല. ഒടുവില്‍ ചിലര്‍ വാഹനം നിര്‍ത്തി ഇയാളെ പിടിച്ചുമാറ്റി.
സിന്ധുവിനെ പങ്കാളിയായ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത് നേരിട്ടുകണ്ട, ബേബി ജോര്‍ജ് ഇപ്പോഴും നടുക്കത്തിലാണ്. സ്ത്രീയെ വെട്ടിവീഴ്ത്തിയശേഷം ഭാവമാറ്റമൊന്നുമില്ലാതെ നടപ്പാതയുടെ അരികിലെ പുല്ലിലേക്ക് അയാള്‍ ഇരിക്കുകയായിരുന്നുവെന്ന് ബേബി പറയുന്നു.
ഓടിയെത്തിയവര്‍ അക്രമിയെ വളഞ്ഞുവെച്ചു. അപ്പോള്‍ത്തന്നെ പോലീസിലും 108 ആംബുലന്‍സിലും വിവരമറിയിച്ചു. അപ്പോഴേക്കും അടുത്തുണ്ടായിരുന്ന പോലീസ് സംഘവും എത്തി. യുവതിയെ പോലീസ് വാഹനത്തില്‍ത്തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. അക്രമിയെയും പോലീസെത്തി കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























