വാതിൽ തുറന്നിട്ടിരുന്നു.. ഗവർണർക്ക് അയക്കാൻ സർക്കാരിന് ഭയമോ? വാളെടുത്ത് ആരിഫ് ഖാൻ.. ചാൻസലർ ബില്ല് പരിശോധിച്ച് തീരുമാനിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുക. അതിലൂടെ പരമാധികാരം സ്വന്തമാക്കുക. യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നുള്ള ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അതും അങ്ങേയറ്റം കുറ്റകരമാണ്.
ഇത്തരം സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ പ്രതിപക്ഷത്തിനാകുമെങ്കിലും ഗവർണർക്കാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കാരണം സ്വജനപക്ഷപാതവും ബന്ധുനിയമനവും നാടിനെ മുടിപ്പിക്കുകയാണ്. ഭരണ സംവിധാനത്തെ താറുമാറാക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോൾ ഗവർണർക്കെതിരെ പോര് കടുപ്പിച്ച് അദ്ദേഹത്തിന്റെ സർവ്വകലാശാലകളിലെ അധികാരം കവരാൻ ശ്രമിക്കുന്ന ഓർഡിനൻസും ഒടുവിൽ ബില്ലും സഭയിൽ അവതരിപ്പിച്ചത്.
പക്ഷേ ഇതൊക്കെ മറന്ന് കൊണ്ടാണ് ഗവർണർ മുഖ്യനേയും മറ്റ് മന്ത്രിമാരേയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചത്. എന്നാൽ ഒറ്റക്കെട്ടായി പോകേണ്ടതില്ല എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിച്ചേരുകയായിരുന്നു. ഈ വിഷയത്തിൽ വാശി തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഗവർണർ ഇതൊന്നും ചെവിക്കൊള്ളുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.
രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് രംഗത്ത് എത്തിയിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണ്. തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.
'ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. വ്യക്തിപരമായ അജണ്ടകൾ ഇല്ലാതെ എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷെ നിയമം അനുസരിച്ചായിരിക്കണം. കഴിഞ്ഞ ഓണാഘോഷത്തിന് സർക്കാർ തന്നെ ക്ഷണിക്കാതിരുന്നതിൽ വിഷമമുണ്ട്. രാജ്ഭവനിൽ എന്ത് പരിപാടിയുണ്ടായാലും ഞാൻ എല്ലാവരെയും ക്ഷണിക്കും', എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ രാജ്ഭവൻെ റപരിഗണനയ്ക്ക അയച്ചില്ല. ബിൽ നിയമകാര്യ സെക്രട്ടറി പരിശോധിച്ചുവരികയാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കഴിഞ്ഞ ദിവസമാണ് സഭ ബിൽ പാസാക്കിയത്.
എന്നാൽ ബിൽ കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനം എടുക്കാമെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. രാഷ്ട്രീയ താത്പര്യങ്ങൾക്കായി നിയമവിരുദ്ധമായി സർവകലാശാലകളെ ഉപയോഗിക്കുന്നവർക്ക് തന്റെ നിലപാടിൽ നിരാശ തോന്നുന്നതിൽ ഒന്നും ചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവർണർ പ്രതികരിച്ചു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ നിയമസഭ പാസാക്കിയ ബില്ല് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് തനിക്ക് ലഭിച്ചിട്ടില്ല. ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൻസലർമാർക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. എന്നാൽ, മദ്യത്തിന് എക്‌സൈസ് തീരുവ കൂട്ടുന്ന ബിൽ സർക്കാർ ഗവർണർക്ക് അയച്ചു.
എന്നാൽ ഈ ബില്ലുമായി സർക്കാർ മുന്നോട്ട് നീങ്ങിയാലും സർക്കാരിന് അത് വലിയ ബാധ്യതയാകും എന്നതിന് സംശയം ഒന്നുമില്ല. പുതിയ ചാൻസലറെ കണ്ടെത്തുമ്പോൾ ഓഫീസ് ഫോൺ, കാർ എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്. സാമ്പത്തിക ബില്ലാണെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതിയും വേണം. ഇതൊഴിവാക്കാൻ ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സർവ്വകലാശാലയുടെ തനത് ഫണ്ടിൽ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം.
തനത് ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വേണ്ട. സർവകലാശാലയുടെ തനത് ഫണ്ട് ഉപയോഗിക്കുന്നത് തെറ്റാണെന്നാണ്പ ധനവകുപ്പിൻ്റെ നിലപാട്. ചാൻസലർമാർ പരിധി വിട്ട് പണം ചെലവാക്കി തുടങ്ങിയാൽ സർവകലാശാലകളുടെ കീശ കീറുമെന്നാണ് ധനവകുപ്പിൻ്റെ നിലപാട്. ഗവൺമെൻ്റ് സെക്രട്ടറിമാർക്ക് അവരുടെ മന്ത്രിമാരുടെ പിന്തുണയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
മുമ്പ് മന്ത്രിമാരുടെയും സർക്കാരിൻ്റെയും താല്പര്യങ്ങൾ കൂടി സെക്രട്ടറിമാർ പരിഗണിക്കാമുണ്ടായിരുന്നു. എന്നാൽ സെക്രട്ടറിമാർ അവരുടെ മന്ത്രിമാരെ ഇപ്പോൾ വകവയ്ക്കാറില്ല. ഇതും ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടയാൻ കേന്ദ്ര സർക്കാർ യു.ജി.സിക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു. ഡൽഹിയിലെത്തിയ ഗവർണർ മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം.യു ജി സി തീരുമാനം ഉടൻ ഉണ്ടായേക്കും. യു.ജി.സി. തീരുമാനം നിലനിൽക്കും. സംസ്ഥാന സർക്കാരിൻറെ ഔദാര്യമല്ല ചാൻസലർ പദവി.
ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956 നു മുൻപേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സർക്കാരിൻറെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാൻ ആണ് സർക്കാരിൻറെ ഇത്തരം ശ്രമങ്ങൾ.
https://www.facebook.com/Malayalivartha























