എസ്എഫ്‌ഐക്കാരനായി മറുപണി... ഐഎഫ്എഫ്‌കെ സംഘാടന പിഴവ് മൂലം സിനിമ കാണാന്‍ വന്നവര്‍ക്ക് സീറ്റില്ല; പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു; പകരം വീട്ടിയത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവല്‍; തനിക്കിത് പുത്തരിയല്ലെന്ന് പറഞ്ഞ് രഞ്ജിത്ത് എസ്എഫ്‌ഐക്കാരനായി

ഇത്തവണത്തെ ഐഎഫ്എഫ്‌കെ ഏറെ വിവാദമായിരുന്നു. സീറ്റില്ലാത്തതും പ്രതിഷേധവും അറസ്റ്റും ഒക്കെ ഉണ്ടായി. ധാരാളം പേര്‍ക്ക് പണം ഈടാക്കി പാസ് നല്‍കി. എന്നാല്‍ അതനുസരിച്ചുള്ള ക്രമീകരണങ്ങളൊരുക്കിയില്ല. അതിന് ഡെലിഗേറ്റുകള്‍ പകരം വീട്ടി. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് നീണ്ട കൂവല്‍.
ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികള്‍ കൂവിയത്. തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാന്‍ സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങില്‍ ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്.
ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാന്‍ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളില്‍ വരും. അപ്പോള്‍ എത്രപേര്‍ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.
തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് തന്റെ പ്രസംഗം ആരംഭിച്ചത്. തന്നെ കൂവിത്തോല്‍പിക്കാനാവില്ല. 1976 ല്‍ എസ്എഫ്‌ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും പ്രതികരിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നിരുന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്.
ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. റിസര്‍വേഷന്‍ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരില്‍ ഒരാള്‍ക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പ്രതിഷേധിച്ചവര്‍ക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നല്‍കിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
അതേസമയം 27-ാംമത് ഐഎഫ്എഫ്‌കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പുരസ്‌കാരം സ്വന്തമാക്കി ബൊളീവിയന്‍ ചിത്രം 'ഉതാമ'. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്‌കാരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്ഫിനും ലഭിച്ചു.
മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു. പ്രത്യേക ജൂറി പരാമര്‍ശം എ പ്ലെയ്‌സ് ഓഫ് അവര്‍ ഓണിന്. വാഗത സംവിധായകനുള്ള രജതചകോരം ഫിറോസ് ഘോറിക്ക് (ആലം) ലഭിച്ചു. നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹന്‍ പുരസ്‌കാരം സിദ്ധാര്‍ഥ് ചൗഹാന്‍ (അമര്‍ കോളനി). മികച്ച അന്താരാഷ്ട്ര സിനിമക്കുള്ള ഫിപ്രസി അവാര്‍ഡ് ഔവര്‍ ഹോമിന്. റോമി മെയ്തി സംവിധാനം ചെയ്ത അവര്‍ ഹോമിന് നെറ്റ്പാക് പുരസ്‌കാരവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഫിപ്രസ്‌കി പുരസ്‌കാരവും ലഭിച്ചു.
"
https://www.facebook.com/Malayalivartha























