ടെന്‍ഷനോട് ടെന്‍ഷന്‍... ഇന്ന് പ്ലേ ഓഫോടെ മൂന്നാം സ്ഥാനത്തിന് വേണ്ടി കൊട്ടിക്കലാശം; മൊേേറാക്കോക്കെതിരെ ഖലീഫ സ്റ്റേഡിയത്തില്‍ പ്ലേഓഫിന് കളിത്തട്ടുണരുമ്പോള്‍ ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമാകുമത്; ഫൈനലിനു മുമ്പ് മെസി പരിശീലനം ഒഴിവാക്കിയത് ആരാധകര്‍ക്ക് ആശങ്ക; പരിക്കെന്ന് റിപ്പോര്‍ട്ട്

ഇന്ന് പ്ലേ ഓഫ് നാളെ കൊട്ടിക്കലാശം. ആരാധകര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു. മൊറോക്കയും ക്രൊയേഷ്യയും തമ്മിലുള്ള 'ലൂസേഴ്‌സ് ഫൈനല്‍' മറ്റൊരു ഫൈനലാണ്. വമ്പന്‍ അദ്ഭുതങ്ങള്‍ കാട്ടാനുള്ള പ്രതിഭാ സമ്പത്തോ ലോകം ഉറ്റുനോക്കുന്ന താരത്തിളക്കമോ ഇല്ലാതിരുന്ന ക്രൊയേഷ്യക്ക് ലൂക്കാ മോഡ്രിച്ചെന്ന മിഡ്ഫീല്‍ഡ് ജനറലായിരുന്നു താരം. അഭിജാത സംഘങ്ങള്‍ പട നയിച്ചെത്തുന്ന ലോകകപ്പ് ഫൈനലിലേക്ക് റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യ പടനയിച്ചെത്തിയപ്പോള്‍ അതിന് പിന്നില്‍ അയാളുടെ കരുനീക്കങ്ങളായിരുന്നു.
ഇപ്പോള്‍, ഖത്തറിന്റെ മഹനീയ വേദിയില്‍ േപ്ലഓഫിന്റെ ഉന്നതങ്ങളിലേക്കും കയറിയെത്തുമ്പോള്‍ ലൂക്ക തന്നെയാണ് സര്‍വസൈന്യാധിപന്‍. 37-ാം വയസ്സിലും പ്രായം തോല്‍ക്കുന്ന കളിയഴകും പോരാട്ടവീര്യവുമാണ് ക്രോട്ട് നായകന്റെ കൈമുതല്‍. ശനിയാഴ്ച മൊേേറാക്കോക്കെതിരെ ഖലീഫ സ്റ്റേഡിയത്തില്‍ 'ലൂസേഴ്‌സ് ഫൈനല്‍' എന്ന പ്ലേഓഫിന് കളിത്തട്ടുണരുമ്പോള്‍ ലൂക്കയുടെ അവസാന ലോകകപ്പ് മത്സരമാകുമത്.
ഒരുപാടുകാലം ക്രൊയേഷ്യയെ മഹാപോരിടങ്ങളുടെ മുന്‍നിരയില്‍ വഴിനടത്തിച്ച സാരഥിയുടെ പടിയിറക്കം. രാജ്യാന്തര ഫുട്ബാളിന്റെ പോര്‍വീര്യങ്ങളില്‍നിന്ന് ബൂട്ടഴിച്ച് പിന്‍വാങ്ങില്ലെന്ന് മോഡ്രിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയൊരു ലോകകപ്പില്‍ അയാള്‍ കളിക്കാനുണ്ടാവില്ലെന്നുറപ്പ്. എല്ലാം തികഞ്ഞ പോരാളിയായ ലൂക്ക വിജയം കൊണ്ട് വിടപറയാന്‍ കൊതിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും അതിനു ബദലായ തന്ത്രങ്ങളാവിഷ്‌കരിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങുകയെന്നും അറ്റ്‌ലസ് ലയണ്‍സിന്റെ ആശാനായ വാലിദ് റെഗ്‌റാഗി പറയുന്നു.
വമ്പന്‍ ചരിത്ര നേട്ടത്തിലേക്കുള്ള പുറപ്പാടായിരുന്നു ഖത്തറില്‍ ആഫ്രിക്കന്‍ നിരയുടെ ഉന്നം. കനകകിരീടത്തിലേക്കുള്ള വഴിയുടെ അവസാന പാതക്കുമുന്നില്‍ ഇടറിവീണതിന്റെ സങ്കടപ്പാടുകളുണ്ട് മനസ്സില്‍. േപ്ല ഓഫാണെങ്കിലും, മൊറോക്കോ ഇന്ന് കളിക്കാനിരിക്കുന്നത് കരിയറിലെ കണ്ണഞ്ചും പോരാട്ടമാണ്. അവസാന നാലിലെത്തി അദ്ഭുതം കാട്ടിയവര്‍ക്ക് ആദ്യ മുന്നിലെത്താനുള്ള സുവര്‍ണാവസരം.
ലോകത്തെ വിസ്മയിപ്പിച്ച കുതിപ്പില്‍ ഒരുപടികൂടി മുന്നോട്ടുകയറാനുള്ള ഒരുക്കത്തിലാണ് മൊറോക്കന്‍ സിംഹങ്ങള്‍. 20 വര്‍ഷങ്ങള്‍ക്കിടെ ലോകകപ്പില്‍ ടീം ആകെ കളിച്ചത് ആറു മത്സരങ്ങളാണ്. ഇക്കുറി പക്ഷേ, ഒരൊറ്റ ലോകകപ്പില്‍ ആറും കഴിഞ്ഞ് ഏഴിലേക്ക് ബൂട്ടുകെട്ടിയിറങ്ങാനിരിക്കുന്നു. പരിക്കിന്റെ പിടിയിലാണ് പല പ്രമുഖ താരങ്ങളുമെങ്കിലും േപ്ല ഓഫിന്റെ ആശ്വാസ പോരാട്ടത്തില്‍ ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യവുമായാണ് റെഗ്‌റാഗിയും ശിഷ്യഗണങ്ങളും കച്ച മുറുക്കുന്നത്.
അതേസമയം ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരുടെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തയാണിത്.
വെള്ളിയാഴ്ച ടീമിനൊപ്പമുള്ള പരിശീലനം മെസ്സി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ മിററാണ് താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംശയം ഉന്നയിച്ചത്. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് ശേഷം മെസ്സി പേശീവലിവ് ബാധിച്ചതുപോലെയാണ് മെസ്സി ഡ്രസ്സിങ് റൂമിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരത്തിന്റെ തുടക്കത്തിലും മെസ്സി പിന്‍തുടയില്‍ കൈവെക്കുന്നതും കാണാമായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ഇതിനോടകം അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസ്സി. ഫ്രാന്‍സിനെതിരേ അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ മെസ്സിയിലാണ്. അതേസമയം, ഫൈനലിന് ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ സെമി ഫൈനല്‍ കളിച്ച ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം നിയന്ത്രിക്കുക പോളിഷ് റഫറി സൈമണ്‍ മാര്‍ച്ചിനിയക്. ഇതോടെ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യത്തെ പോളിഷ് റഫറിയാകും മാര്‍ച്ചിനിയക്. പവല്‍ സോക്കോള്‍നികി, തോമസ് ലിസ്‌കിവിച്ച് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാര്‍. യുഎസ്എയുടെ ഇസ്മായില്‍ എല്‍ഫത്താണ് ഫോര്‍ത്ത് റഫറി. പോളണ്ടിന്റെ തന്നെ തോമസ് ക്വിറ്റ്‌കോവ്‌സ്‌കിക്കാണ് വാര്‍ ചുമതല.
"
https://www.facebook.com/Malayalivartha






















