മലയിന്‍കീഴ് കൂട്ട ബലാല്‍സംഗക്കേസ്... സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി-സെക്സ് മാഫിയ സംഘത്തില്‍ പെട്ട 2 മൈനറടക്കം എട്ടുപേര്‍ പീഡിപ്പിച്ച കേസ്, മുഖ്യ പ്രതി വൈഎഫ്ഐ. നേതാവ് ജിനേഷടക്കം 6 പ്രതികളെ 3 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

മലയിന്‍കീഴ് കൂട്ട ബലാല്‍സംഗക്കേസില്‍ മുഖ്യ പ്രതി ഡി വൈ എഫ് ഐ നേതാവ് ജിനേഷടക്കം 6 പ്രതികളെ 3 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമ വിചാരണ കോടതിയായ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണുത്തരവ്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ജിനേഷിന്റെ നേതൃത്വത്തിലുള്ള ലഹരി - സെക്സ് മാഫിയ സംഘത്തില്‍ പെട്ട 2 മൈനറടക്കം എട്ടുപേര്‍ പീഡിപ്പിച്ച കേസിലാണ് കോടതി ഉത്തരവ്.
കൃത്യ സ്ഥലത്തു നിന്നും ശേഖരിച്ച തെളിവുകള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഒത്തു നോക്കി ശാസ്ത്രീയ പരിശോധിക്കാനായി പ്രതികളില്‍ നിന്നും ലാബിലേക്ക് സാമ്പിള്‍ ശേഖരിച്ച് നല്‍കുന്നതിനും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അവരെ കൂടി പ്രതിസ്ഥാനത്ത് ചേര്‍ത്ത് കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനായും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്. ഡിസംബര്‍ 7 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളെ പ്രൊഡക്ഷന്‍ വാറണ്ടില്‍ കോടതിയില്‍ വരുത്തിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ എട്ടുപേര്‍ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ ലഹരി-സെക്സ് മാഫിയയാണ് പ്രവര്‍ത്തിച്ചത്. സ്ത്രീകളെ ലഹരിക്കടിമയാക്കി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയ കരുത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.
തിരുവനന്തപുരത്ത് കവടിയാര്‍ കേന്ദ്രീകരിച്ച് മയക്കു മരുന്ന് സംഘങ്ങള്‍ സജീവമാണ്. ചായക്കടകള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. ഇതിന് നേതൃത്വം നല്‍കുന്നത് പ്രധാന ഗുണ്ടാ നേതാവാണ്.
സിപിഎം ബന്ധങ്ങളുള്ള ഈ ഗുണ്ടാ നേതാവിന് മലയിന്‍കീഴുമായും അടുത്ത ബന്ധമുണ്ട്. ഇതുവഴിയാണ് സെക്സ്-ലഹരി മാഫിയകള്‍ മലയിന്‍കീഴില്‍ തഴച്ചു വളരുന്നത്. ഡി വൈ എഫ് ഐ വിളവൂര്‍ക്കല്‍ മേഖലാ പ്രസിഡന്റ് ജിനേഷും പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ എട്ടുപേരെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ പൊലീസ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത എട്ടാമനെ ജുവനയില്‍ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയോടൊപ്പം പിടികൂടിയ തൃശൂര്‍, കുന്നംകുളം, കൊടുങ്ങല്ലൂര്‍ കൊന്നത്ത് വീട്ടില്‍ എസ്. സുമേജ് (21), വിളവൂര്‍ക്കല്‍ മലയം, ചൂഴാറ്റുകോട്ട, പൂഴിക്കുന്നു സ്വദേശികളായ ജിനേഷ് (29), മണികണ്ഠന്‍ (27), വിഷ്ണു (23), അഭിജിത് (21), സിബിന്‍ (20), അനന്തു അച്ചു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂഴിക്കുന്നില്‍ ഹെയര്‍ കട്ടിങ് ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് വിഷ്ണു. അനന്തു എന്ന അരുണ്‍, അഭിജിത് എന്നിവര്‍ കഞ്ചാവ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മറ്റുള്ളവരെ പെണ്‍കുട്ടിയിലേക്ക് ആകര്‍ഷിപ്പിച്ചതെന്ന് മലയിന്‍കീഴ് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
7 ന് പിടിയിലായ സംഘത്തിലെ പ്രധാനിയും ഡിവൈഎഫ്ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജനസംഘടനാനേതാക്കള്‍കൂടി ലഹരിസംഘത്തില്‍ പങ്കാളികളാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഈ തലത്തിലേക്ക് അന്വേഷണം കൊണ്ടു പോകാതിരിക്കാന്‍ ശ്രമമുണ്ട്. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാള്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്. തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ലഹരി സജീവമാക്കാന്‍ ഡിജെ പാര്‍ട്ടികളും നടത്തുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിന് സമീപമുള്ള ഒരു പ്രമുഖ ഹോട്ടലില്‍ ഡിജെ പാര്‍ട്ടികള്‍ സജീവമാണ്. എല്ലാ ശനിയാഴ്ചയും നടക്കുന്ന ഡിജെ പാര്‍ട്ടിക്ക് ഗുണ്ടാ നേതാവ് അടക്കം എത്താറുണ്ട്. ഗുണ്ടാ നേതാവ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറുനാടന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോണില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പൊലീസിനെയെത്തിച്ചത്. മുപ്പതോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവര്‍ മദ്യവും മറ്റുലഹരികളും ഉപയോഗിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു. ജിനേഷനും ഈ ഗുണ്ടാ നേതാവുമായി അടുത്ത ബന്ധമുണ്ട്. പൊലീസില്‍ അടക്കം ഉന്നത ബന്ധങ്ങള്‍ ഈ ഗുണ്ടയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടാനാണ് സാധ്യത.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒട്ടേറെ പെണ്‍കുട്ടികളെ വലയിലാക്കിയ ഒരു പ്രമുഖനും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഹരി-സെക്സ് സംഘത്തിലേക്ക് വിരല്‍ചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാന്‍ ഒരു പൊലീസ് സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരെയും കൊണ്ടുകഴിയില്ല. സൈബര്‍ പൊലീസിന്റെ പ്രത്യേകസഹായം ആവശ്യമായ കേസിന്റെ അന്വേഷണച്ചുമതല മലയിന്‍കീഴ് സിഐ.ക്ക് മാത്രമാണ്. കാട്ടാക്കടയിലെ ഡിവൈ.എസ്പി. അവധിയിലുമാണ്. നെടുമങ്ങാട് ഡിവൈ.എസ്പി.ക്കാണ് ചുമതല. ഇതിനിടെയാണ് ഗുണ്ടാ നേതാവിനും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. അന്വേഷണ സംഘത്തെപ്പോലും അമ്ബരപ്പിച്ച കേസിന്റെ ആരംഭത്തിന് ഈ മാസം രണ്ടിനായിരുന്നു തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ രാത്രിയില്‍ മലയിന്‍കീഴ് പൊലീസിനെ സമീപിക്കുകയും. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്ബാനൂര്‍ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും റെയില്‍വേ പൊലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെയും തൃശൂര്‍, കുന്നംകുളം സ്വദേശിയായ എസ്. സുമേജ് (21) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇരിങ്ങാലക്കുടയില്‍ കാറ്ററിങ് ജോലി ചെയ്യുകയാണെന്നും പെണ്‍കുട്ടിയുമായി തൃശൂരിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയം ആയിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
മലയിന്‍കീഴ് സ്വദേശിയായ 16- കാരന്‍ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ വിളവൂര്‍ക്കല്‍, മലയം സ്വദേശികളായ മറ്റു ആറുപേര്‍ കൂടി പെണ്‍കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ജിനേഷിനെ പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ച അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോക്ക് പുറമെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 30 ലേറെ വിവാഹിതരും അല്ലാത്തവരുമായ യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകര്‍ത്തി ഐഫോണില്‍ സൂക്ഷിച്ചിരിക്കയായിരുന്നു.
പൊലീസ് പിടിച്ചെടുത്ത ഫോണ്‍ ഫോറെന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























