കൂസലില്ലാതെ..... കോഴിക്കോട് നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കകം വലയിലാക്കി പോലീസ്.... പത്തൊന്‍പതുകാരനായ അര്‍ജുന്‍ എട്ടുമാസത്തിനിടെ നടത്തിയത് രണ്ട് കൊലപാതകങ്ങള്‍

കൂസലില്ലാതെ..... കോഴിക്കോട് നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കകം വലയിലാക്കി പോലീസ്.... പത്തൊന്‍പതുകാരനായ അര്‍ജുന്‍ എട്ടുമാസത്തിനിടെ നടത്തിയത് രണ്ട് കൊലപാതകങ്ങള്‍. തമിഴ്‌നാട് സ്വദേശിയായ അര്‍ജുനാണ് അറസ്റ്റിലായത്.
പത്തൊന്‍പതുകാരനായ അര്‍ജുന്‍ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്ടേത്. ഇതരസംസ്ഥാന തൊഴിലാളിയായ സാദിഖിനെയാണ് അര്‍ജുന്‍ ഡിസംബര്‍ 11-ന് കൊലപ്പെടുത്തിയത്.റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മഴയില്‍ കുതിര്‍ന്ന മൃതദേഹവും പരിസരവും ഇന്‍സ്‌പെക്ടര്‍ ബൈജു.കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചിരുന്നില്ല. അതിഥി തൊഴിലാളിയായതുകൊണ്ട് ആര്‍ക്കും മൃതദേഹം തിരിച്ചറിയാനും കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോണ്‍ റിങ് ചെയ്തത്. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരണപ്പെട്ടത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജംഗ്ഷന് സമീപത്തായി എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസിന് മനസ്സിലായത്.
മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സിസിടിവി ക്യാമറകള്‍ കേടായി കിടക്കുകയായിരുന്നു.
തുടര്‍ന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവന്‍ സമയം ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്.
ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പത്ത്- പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവര്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടര്‍ന്നാണ് പൊലീസ് തൊട്ടടുത്ത ബാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തന്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഇവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോവുന്നതും അല്പം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടു കാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ രണ്ട് സംഘങ്ങളായാണ് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കൊലപാതകശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി മുമ്പൊരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും ആ കേസില്‍ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടന്നതെന്നും മനസ്സിലായത്.
അതേസമയം എട്ടുമാസം മുന്‍പ് ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ അര്‍ജുന്‍ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ്നാട്ടില്‍ വെച്ച് സാഹസികമായി പിടികൂടിയത്. ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
പഴയ കൊലപാതക കേസ് നടത്തുന്നത് പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍ നിന്നും പ്രതി അര്‍ജുന്‍ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്റെ കീശയില്‍ പണം കണ്ടതിനെ തുടര്‍ന്ന് പുറകെ കൂടുകയായിരുന്നു. സാദിഖിന്റെ പഴ്‌സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















