മുമ്പും ആത്മഹത്യാശ്രമം: രാജേഷിൽ പ്രത്യേക ശ്രദ്ധവേണമെന്ന് താക്കീത് നൽകിയിട്ടും കടുത്ത സുരക്ഷാ വീഴ്ച:- പുലർച്ചെ ടോയിലറ്റിൽ എത്തിയ തടവുകാരൻ കണ്ടത് പിടയുന്ന രാജേഷിനെ....

പേരൂർക്കട വഴലിയലിൽ കാമുകിയെ നടുറോഡിൽ വെട്ടികൊലപ്പടുത്തിയ പ്രതി രാജേഷ് പുലർച്ചയോടെ സെല്ലിൽ ജീവനൊടുക്കിയിരുന്നു. രാത്രി എല്ലാവരും ഉറങ്ങി കിടന്നപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു രാജേഷ്. പുലർച്ചെ ടോയിലറ്റിൽ എത്തിയ സഹതടവുകാരനാണ് ഉടുമുണ്ടിൽ തൂങ്ങിയ രാജേഷ് പിടയുന്ന കാഴ്ച കണ്ടത്. ഉടൻ മറ്റു തടവുകാരെയും സുരക്ഷ വാർഡന്മാരെയും വിവരം അറിയിച്ചു. തടവുകാർ തന്നെ കുരുക്കഴിച്ച് രാജേഷിനെ തറയിലിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. ഉയരം കുറഞ്ഞ മേൽക്കൂരയിൽ മുണ്ട് കുരുക്കിയാണ് രാജേഷ് ആത്മഹത്യ ചെയ്തത്.
നേരത്തെ ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും കൗൺസിലിംഗിന് വിധേയനായതും അടക്കം പൊലീസുകാർ ജയിൽ അധികൃതരെ അറിയിച്ചിരുന്നു. ഇതുകൊണ്ടുതന്നെ രാജേഷിന് പ്രത്യേക ശ്രദ്ധ വേണമെന്ന് പേരൂർക്കട പൊലീസ് പറഞ്ഞിരുന്നതാണ്. എന്നാൽ 30 പേരെ പാർപ്പിക്കുന്ന സെല്ലിൽ ഒരു മുൻ കരുതലുമില്ലാതെയാണ് രാജേഷിനെ പാർപ്പിച്ചത്. സെല്ലിനകത്തെ ടോയ്ലറ്റിൽ എന്ത് നടക്കുന്നുവെന്ന് പുറത്ത് ഡ്യൂട്ടിയിലുള്ള വാർഡന്മാർക്കും കാണാൻ പറ്റില്ല. എല്ലാവരും ഉറങ്ങിയ ശേഷം ഈ അരമതിലിൽ കയറി നിന്നാണ് ടോയ്‌ലെറ്റിലെ ഗ്രില്ലിൽ രാജേഷ് കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത്.
പുലർച്ചെ 2മണി സമയമായതിനാൽ എല്ലാവരും നല്ല ഉറക്കമായിരുന്നുവെന്നാണ് തടവുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. റിമാന്റ് പ്രതികൾക്ക് ജയിൽ വസ്ത്രം നൽകാറില്ല. ഒറ്റമുണ്ടോ കൈയിലിയോ അനുവദിക്കും. ഒപ്പം തോർത്തും ഉയോഗിക്കാം. രാജേഷിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ ഡി ഐ ജി റാങ്കിലുള്ള ഒരു ജയിൽ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സാധ്യത. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ജാഗ്രത കുറവ് തെളിഞ്ഞാൽ അവർക്കെതിരെയും നടപടി ഉണ്ടാകും.
ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ സിന്ധുവിന്റെ കൊലപാതകം നടക്കുന്നത്. കഴുത്തിൽ മൂന്ന് തവണ വെട്ടേറ്റിരുന്നു. സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, വിവാഹ മോചിതയായ സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടത്തിയത്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നാണ് പിന്തുടർന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്. കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയായിരുന്നു രാജേഷിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വഴയില ജംക്‌ഷനിൽ ബസിൽ നിന്നിറങ്ങി നടക്കുകയായിരുന്ന സിന്ധുവിനു നേരേ ആക്രോശിച്ചെത്തിയ പ്രതി, കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. നാട്ടുകാർ പിടിച്ചുവച്ച പ്രതിയെ പേരൂർക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിന്ധുവിന്റെ മകളുടെ വിവാഹം സിന്ധുവും രാജേഷും ചേർന്നാണ് നടത്തിയത്. അതിന് ശേഷം ഇവർക്കിടയിൽ പ്രശ്‌നമുണ്ടായി. പഞ്ചായത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകളും നടന്നിരുന്നു. എന്നാൽ രാജേഷിനെ ഇനി തനിക്ക് വേണ്ടെന്ന് സിന്ധു ഒത്ത് തീർപ്പ് ചർച്ചയ്ക്കിടെ പറഞ്ഞു. എല്ലാവര്ക്കും മുമ്പിൽ അപമാനിതനായതോടെ സിന്ധുവിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേയ്ക്ക് പ്രതി എത്തുകയായിരുന്നു.
സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ രാജേഷ് വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























