രാജ്യത്ത് സംഭവിക്കുന്ന മരണത്തിൽ ഭൂരിഭാഗവും കേരളത്തിലേത്... ഞെട്ടിക്കുന്ന റിപ്പോർട്ട്! കൊവിഡ് വിട്ടുപോയിട്ടില്ല!

ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്ന ഗുരുതര കോവിഡ് രോഗികളുടെ എണ്ണത്തിലും വൻ കുറവ് അനുഭവപ്പെടുകയാണ്. എന്നാൽ, ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. അമേരിക്കയിലും യുകെയിലും ചൈനയിലും ജപ്പാനിലും കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കോവിഡ് ബാധ ഏറെക്കുറെ ഒഴിഞ്ഞിട്ടുണ്ട്.
എന്നാൽ, കോവിഡ് ബാധിച്ചുള്ള മരണങ്ങൾ ഇപ്പോഴും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്‌സിൻ എടുക്കാത്തവരിൽ മരണം കൂടുതലായി സംഭവിക്കുന്നതായും വിവിധ ആശുപത്രികളിൽ നിന്നുള്ള റിപ്പോർട്ടുകളിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശുപത്രികളിൽ നിന്നു ശേഖരിച്ചതാണ് ഈ വിവരങ്ങൾ.
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് സമൂഹത്തിലും കോവിഡ് ബാധ കുറയുന്നുവെന്നതിന്റെ സൂചകമാണെങ്കിലും ഇക്കാര്യം ആരോഗ്യ വിദഗ്‌ധർ സ്‌ഥിരീകരിക്കുന്നില്ല. സമൂഹത്തിൽ പനിയും കോവിഡിന്റെ തുടർച്ചയായ ശ്വാസകോശരോഗങ്ങളും വ്യാപകമായിട്ടുണ്ട്. ഇതിനു പുറമേ ഗുരുതര കോവിഡ് ന്യൂമോണിയ ബാധയും സംസ്‌ഥാനത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കോവിഡ് ടെസ്‌റ്റ് ചെയ്യാതിരിക്കുന്നതുമൂലം രോഗബാധ രേഖപ്പെടുത്താതെ പോകുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. പ്രതിദിനം നൂറിൽ താഴെ കോവിഡ് കേസുകളാണ് ഡിസംബറിൽ ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ, ഇപ്പോഴും രാജ്യത്ത് കോവിഡ് മരണങ്ങളിൽ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.
ഇതര സംസ്‌ഥാനങ്ങൾ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ടാവാം ദേശീയ കോവിഡ് മരണ ശരാശരിയിൽ കേരളം ഇപ്പോഴും മുൻപന്തിയിൽ തുടരുന്നത്. ഡിസംബർ ഒന്നു മുതൽ 11 വരെ രാജ്യത്ത് 2183 കോവിഡ് കേസുകളും 29 കോവിഡ് മരണങ്ങളുമാണുണ്ടായത്. ഇതിൽ 26 എണ്ണവും കേരളത്തിൽ നിന്നാണ്. ഇപ്പോഴും രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 40 ശതമാനവും കോവിഡ് മരണങ്ങളിൽ 90 ശതമാനവും കേരളത്തിൽ നിന്നാണ്.
കോവിഡിെൻറ ഉൽഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. ചൈനീസ് പ്രവിശ്യയായ വൂഹാനിലെ പരീക്ഷണ ശാലയിൽ നിന്നാണ് കോവിഡ് വൈറസ് പുറത്തുവന്നതെന്നാണ് പ്രധാന ആരോപണം. എന്നാൽ ചൈന ഇതുവരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ചൈനയിലെ കോവിഡ് കണക്കുകളെ കുറിച്ചും സംശയം നിലനിൽക്കുകയാണ്. കോവിഡ് സംബന്ധിച്ച് യഥാർഥ കണക്കുകളല്ല ചൈന പുറത്തുവിടുന്നതെന്നും റിപ്പോർട്ടുണ്ട്.
ജനകീയ പ്രതിഷേധം ശക്തമായതോടെ കോവിഡ‍് നിയന്ത്രണങ്ങളിൽ ചൈന അയവുവരുത്തിയിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കേസുകൾ പരമാവധിയിൽ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രവചനം. ചൈനയിലെ മൂന്നിലൊന്നു ജനങ്ങൾക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കോവിഡ് നിയന്ത്രണം മാറ്റിയശേഷം ചൈനയുടെ ആരോഗ്യ വിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























