ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിസേറിയന് ശേഷം പഞ്ഞി വയറ്റിൽ ഉപേക്ഷിച്ചെന്ന് പരാതി; സമ്മതിക്കാൻ അധികൃതർ തയ്യാറല്ല

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്‌ക്കിടെ പഞ്ഞി വയറ്റിൽ ഉപേക്ഷിച്ചെന്ന് പരാതി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം 18 നാണ് ലക്ഷ്മിയുടെ സിസേറിയൻ മെഡിക്കൽ കോളേജിൽ വച്ച് നടന്നത്. ആദ്യ പ്രസവമായിരുന്നു. നാലാമത്തെ ദിവസം ലക്ഷ്മി ഡിസ്ചാർജ് ആയി.
എന്നാൽ അടുത്ത ദിവസം തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാൻ തുടങ്ങി.പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രിയിൽ തിരിച്ചെത്തി പഞ്ഞി വയറ്റിലുണ്ടെന്ന് പറഞ്ഞു. എന്നാൽ ഇത് സമ്മതിക്കാൻ അധികൃതർ തയ്യാറായില്ല.പരിശോധിക്കുന്നതിന് പകരം പഴുപ്പിനും വേദനയ്‌ക്കും മരുന്ന് നൽകുകയാണ് ചെയ്തത്. തുടർന്ന് വയർ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം മതിയെന്ന് പറഞ്ഞെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടി. ഇന്നലെ രാവിലെയാണ് ലക്ഷ്മിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ഗുരുതര ക്രമക്കേടാണ് നടന്നത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ലക്ഷ്മിക്ക് പ്രസവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ആശുപത്രി വിടാനായിട്ടില്ല. അതേസമയം, കുടുംബത്തിന്‍റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
https://www.facebook.com/Malayalivartha























