സി പി എമ്മുകാർക്കായി ദുർഗുണ പരിഹാര പാഠശാല ആരംഭിക്കുന്നു.... സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെറ നേതൃത്വത്തിലായിരിക്കും എ.കെ.ജി സെൻ്ററിനോട് ചേർന്ന് പാഠശാല ആരംഭിക്കൻ ആലോചനകൾ തുടങ്ങിയത്...പാർട്ടി നേതാക്കൾ മദ്യപാനികളും മയക്കുമരുന്ന് ഉപഭോക്താക്കളുമായി മാറിയതോടെയാണ് ഇങ്ങനെയൊരു പോംവഴി പാർട്ടി ആലോചിക്കുന്നത്. ...

ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച അഭിജിത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്ഐ നേരത്തെ പുറത്താക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്‍റ് ആഷികിനെയുമാണ് നേമം ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റി അന്വേഷണ വിധേയമായി പുറത്താക്കിയത്. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡി വൈ എഫ് ഐ തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യോഗമാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഈ സംഭവങ്ങൾ സി പി എമ്മിന് വലിയ ക്ഷീണമായി. ഇതിന് പിന്നാലെ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ വിമർശനം ഉയര്‍ന്നിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തെയാണ് സംസ്ഥാന കമ്മിറ്റി വിമർശിച്ചത്. പ്രവർത്തകരെ നിയന്ത്രിക്കാൻ ആകുന്നില്ലെന്ന വിമർശനമാണ് ജില്ലാകമ്മിറ്റിക്ക് നേരെ ഉയർന്നത്. നേതൃത്വത്തിന് പ്രവർത്തകരുടെ മേലുള്ള നിയന്ത്രണം നഷ്ടമായെന്നും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ഇത്തരം സംഭവങ്ങൾ കർശനമായി തടയണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തോട് സി പി എം സംസ്ഥാന സമിതി ചൂണ്ടികാട്ടി. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലടക്കമാണ് സംസ്ഥാന സമിതിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത്.
അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതൽ പീഡനക്കേസുകൾ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങൾ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടര്‍ ഭരണത്തിന്റെ തണലിൽ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദൻ തുടര്‍ ഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നൽകി
തിരുവനന്തപുരത്ത് ലഹരിവിരുദ്ധപരിപാടിയില്‍ പങ്കെടുത്തശേഷം ബാറിൽ കയറി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയ പ്രസിഡന്റിനേയും ഇന്നലെ പുറത്താക്കിയിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ സമാനമായ ആരോപണമുണ്ട്. ഫ്രാക്ഷന്‍ വിളിച്ച് സംസ്ഥാന സെക്രട്ടറി തന്നെ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ രൂക്ഷ വിമര്‍ശനും സംസ്ഥാന സമിതിയിൽ ഉയര്‍ന്നു. ഇതെല്ലാമാണ് ദുർഗുണ പരിഹാര പാഠശാല എന്ന ചിന്തയിൽ പാർട്ടിയെ എത്തിച്ചത്. ദുർഗുണ പരിഹാര പാഠശാല എന്നായിരിക്കുകയല്ല സി പി എം സ്കൂളിൻ്റെ പേര്.നാട്ടുകാർക്ക് മനസിലാക്കാൻ കഴിയാത്ത ഒരു സിദ്ധാന്ത പേരായിരിക്കും പാർട്ടി സ്കൂളിന് നൽകുക. എം വി ഗോവിന്ദൻ ഇത്തരം ഒരു സൈദ്ധാന്തിക വിദ്യാലയത്തെ കുറിച്ച് ഏറെ നാളായി ആലോചിച്ചു വരുന്നുണ്ട്. സി പി എം പ്രവർത്തകർ പാർട്ടി ചട്ടക്കൂട് ലംഘിക്കുന്നു എന്ന പരാതി കഴിഞ്ഞ കുറെ നാളുകളായി തുടരുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗം മാത്രമല്ല സ്വർണ കള്ളകടത്ത് വരെ സജീവമാണ്. കോഴിക്കോട് എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന കള്ളകടത്തിൻ്റെ ഒരറ്റത്ത് സി പി എം കാണും. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ കാലം മുതൽ ഇതിൽ ഒരു പരിഹാരത്തിനായി ശ്രമിക്കുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ് ഗോവിന്ദൻെറ നിലപാട്. എന്നാൽ അങ്ങനെ പുറത്താക്കാൻ തുടങ്ങിയാൽ അതിന് മാത്രമേ സമയം കാണുകയുള്ളുവെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കറിയാം. മുതിർന്ന നേതാക്കളാകട്ടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും പാർട്ടിയിൽ വേണം എന്ന നിലപാടുകാരാണ്. അതായത് ഗോവിന്ദൻ ആഗ്രഹിക്കുന്നത് പോലെ ഒരിക്കലും സി പി എം സംവിധാനത്തെ സംശുദ്ധമാക്കാൻ കഴിയില്ല.. രാഷ്ട്രീയപ്രവര്‍ത്തകര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുമ്പോള്‍ ആ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് പാർട്ടികൾ കരുതുന്നത്.കേസിൽ പെടുന്നവരെ പതിയെ ഒഴിവാക്കുന്നതാണ് കീഴ് വഴക്കം. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍ പ്രതിസ്ഥാനത്തു ഉണ്ടായിരുന്നു. സ്ത്രീപീഡനക്കേസുകള്‍ അടക്കമുള്ള ഗുരുതരകുറ്റകൃത്യങ്ങളിലാണ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പ്രതികളായത്. ഏറ്റവുമൊടുവില്‍ വണ്ടിപ്പെരിയാറില്‍ ആറുവയസുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎഫ്ഐ അംഗമായിരുന്നു. വടകരയില്‍ ബ്രാഞ്ച് അംഗത്തെ ബലാല്‍സംഗം ചെയ്ത കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാസെക്രട്ടറിയുമാണ് അറസ്റ്റിലായത്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തില്‍ പാര്‍ട്ടിയെ മറയാക്കിയാണ് പ്രതികള്‍ പശ്ചാത്തലമൊരുക്കിയതെന്ന് കസ്റ്റംസ് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സ്വര്‍ണക്കടത്തില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ 3 വര്‍ഷം മുന്‍പു തന്നെ സംഘടനയുടെ ചുമതലയില്‍ നിന്നു നീക്കിയതാണെന്ന് ഡിവൈഎഫ്ഐ പറയുന്നു.. എന്നിട്ടും അര്‍ജുനെ പിടിയിലാകും വരെ സഹായിച്ചുകൊണ്ടിരുന്നതിന് സംഘടനയുടെ മേഖലാ സെക്രട്ടറിയെ ഇപ്പോള്‍ ഡി.വൈ.എഫ്.ഐയ്ക്കു പുറത്താക്കേണ്ടി വന്നു. സി.പി.എം അടുപ്പം പുലര്‍ത്തുന്ന ടി.പി.വധക്കേസ് പ്രതികളും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പുറത്തു വന്നിരിക്കുന്നു. അങ്ങനെ ബന്ധമുള്ളവര്‍ക്കെതിരെയൊക്കെ നടപടിയെടുക്കുമെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെടുന്നവരെ സംരക്ഷിക്കില്ലെന്നും പ്രഖ്യാപിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുയാണ് എന്നും സി.പി.എം.
വണ്ടിപ്പെരിയാറില്‍ ആറുവയസുള്ള പെണ്‍കുഞ്ഞിനെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസും മഹിളാകോണ്‍ഗ്രസും സമരം ചെയ്തിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും ഒരു ആനുകൂല്യവും പറ്റുന്നില്ലെന്ന് പറയാൻ ഒരിക്കലും സി പി എമ്മിന് കഴിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തിപരമായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടന ഖ്യാതി നേടുന്നത് സി പി എമ്മിൻ്റെ പതിവാണ്. അവര്‍ ചെയ്യുന്ന ഹീനമായ കുറ്റകൃത്യങ്ങളിലും മറുപടി പറയാന്‍ സംഘടനയ്ക്ക് ബാധ്യതയുണ്ട്. വണ്ടിപ്പെരിയാറില്‍ ക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതി സമൂഹത്തിലും പരിസരങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എന്ന സ്വീകാര്യത പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറുപടി പറയാന്‍ തീര്‍ച്ചയായും ഡി.വൈ.എഫ്.ഐയ്ക്കു ബാധ്യതയുണ്ട്.
വ്യക്തികളുടെ കുറ്റകൃത്യങ്ങളില്‍ സംഘടനയ്ക്ക് എന്തു ചെയ്യാനാകും എന്നാണ് സി പി എമ്മിൻെറ പൊതുന്യായം. കുറ്റകൃത്യങ്ങള്‍ പുറത്തു വന്നശേഷവും കുറ്റവാളികളോട് എന്തു സമീപനം സ്വീകരിക്കുന്നു എന്നു നോക്കിയാലോ? നിരാശപ്പെടുത്തുന്ന നിഷേധാത്മകസമീപനമാണ് സി പി എം പുലര്‍ത്തുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അതിക്രമങ്ങളിലെ ആരോപണവിധേയരോടു പോലും സാമൂഹ്യനീതി അടിസ്ഥാനമാക്കി ഒരു കര്‍ശനനിലപാടും കേരളം കണ്ടിട്ടില്ല. രാഷ്ട്രീയകൊലപാതകങ്ങളാണെങ്കില്‍ പറയുകയും വേണ്ട.
ഹീനമായ കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്ക് ഒരു തരത്തിലുള്ള പിന്തുണയും പിന്നീടുണ്ടാകരുത്. അത്തരം പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പു വരുത്താന്‍ സംഘടനക്ക് ബാധ്യതയുണ്ട്. കുറ്റവാസന പ്രകടിപ്പിക്കുന്ന സംഘടനാപ്രവര്‍ത്തകരെ നിരീക്ഷിക്കുകയും കര്‍ശന നിലപാട് സ്വീകരിക്കുകയും വേണം. കണ്ണൂരില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് നേരത്തെ മനസിലായിരുന്നുവെന്നും സംഘടന സ്വന്തം നിലയില്‍ പ്രചാരണം നടത്തിയിരുന്നുവെന്നും ഡിഫി അവകാശപ്പെടുന്നു. സംഘടന പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ ആഭ്യന്തരവകുപ്പിനെ അറിയിക്കുകയും ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്യാനുള്ള രാഷ്ട്രീയഉത്തരവാദിത്തം നിര്‍വഹിച്ചില്ലെങ്കില്‍ സംഘടനയ്ക്ക് കുറ്റകരമായ ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടികളും സംഘടനകളും ശുദ്ധീകരിക്കാന്‍ മാത്രം ശ്രമിക്കുന്നുവെന്ന് പറയരുത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ വിപുലമായ ഉത്തരവാദിത്തമാണ് കാണിക്കേണ്ടത്. ഇരകള്‍ അകപ്പെടും മുന്‍പേ ഇടപെടലാണുണ്ടാകേണ്ടത്. ഏതായാലും സൈദ്ധാന്തികൻ്റെ പുതിയ നീക്കങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. എന്നാൽ പ്രതീക്ഷക്ക് ഒത്തുയരാൻ സെക്രട്ടറിയെ സമ്മതിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























