കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണം കടത്തിയ യുവതിയും, തട്ടിയെടുക്കാനെത്തിയ യുവാക്കളും പിടിയിൽ: പിടികൂടിയത് എട്ട് ലക്ഷം വിലമതിക്കുന്ന സ്വർണം...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയിലായി. വിദേശത്ത് നിന്നും സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയും, സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരാണ് അറസ്റ്റിലായത്.
എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ഈ മാസം 22 നായിരുന്നു സംഭവം നടന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസാണ് മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ കവാടത്തിന് സമീപംവെച്ച് പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു.
ദുബായില്‍നിന്ന് 146 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഡീന കടത്തിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് നാലംഗസംഘം ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്.
കൊടുത്തവിട്ടവര്‍ നിര്‍ദേശിച്ച ആളുകള്‍ക്ക് സ്വര്‍ണം കൈമാറുന്നതിന് മുന്‍പേ, സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. നേരത്തെയും സ്വര്‍ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണം 'പൊട്ടിക്കല്‍ സംഘ'വുമായി ഒത്തുചേര്‍ന്ന് കടത്തുസ്വര്‍ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു ലക്ഷ്യമിട്ടത്.
കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതി, സ്വര്‍ണം വാങ്ങാന്‍ എത്തിയവരെയും കബളിപ്പിച്ച് കവര്‍ച്ചാസംഘത്തിനൊപ്പം കാറില്‍ കയറി അതിവേഗം പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പോലീസ് സംഘം യുവതിയെ വാഹനം പിന്തുടര്‍ന്ന് പിടികൂടി. കസ്റ്റഡിയിലെടുത്ത മൂവരെയും ഏറെനേരം ചോദ്യംചെയ്തശേഷം ഇവരുടെ ലഗേജില്‍ ഒളിപ്പിച്ചനിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനായി ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അടിവസ്ത്രത്തിൽ ഒരുകോടി രൂപയുടെ സ്വര്‍ണം തുന്നിച്ചേർത്ത് കടത്തിയ 19 വയസ്സുകാരിയെ പോലീസ് പിടികൂടിയിരുന്നു.
ദുബായിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വിസിറ്റിംഗ് വിസയിൽ പിതാവിന്റെ അടുത്തെത്തിയ ഷഹലയെ അടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന സ്വർണക്കടത്ത് ഇടനിലക്കാരാണ് സ്വർണക്കടത്തിന് സമീപിച്ചത്. ചെറുപ്പക്കാരിയായതിനാൾ ഒരു കോടിയുടെ സ്വർണം സുഖമായി കടത്താമെന്നായിരുന്നു റാക്കറ്റിന്റെ അമിതവിശ്വാസം. അറുപതിനായിരം മുതൽ ഒരുലക്ഷം വരെയാണ് ഇവർക്കു ഓഫർ നൽകിയിരുന്നത്. സ്വർണം കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ചു കൈമാറിയാൽ പണം നൽകാമെന്നായിരുന്നു ഓഫർ.
എന്നാൽ ഇവർക്കു നാട്ടിലേക്കു പോരാനുള്ള വിമാനടിക്കറ്റ് സ്വർണക്കടത്ത് മാഫിയ തന്നെയാണ് നൽകിയതെന്നാണ് വിവരം. കസ്റ്റംസിനെ വെട്ടി കരിപ്പൂർ വിമാനത്തവളത്തിനു പുറത്തുവന്ന ഷഹലയിൽനിന്നും ഒരു കോടി രൂപയുടെ സ്വർണമാണു പൊലീസ് പിടികൂടിയത്. വിമാനത്തവളത്തിനു പുറത്തുവന്നാൽ വാട്‌സ്ആപ്പിൽ ഫോൺചെയ്യാനായിരുന്നു നിർദ്ദേശമെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
അതേ സമയം ഷഹലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇവരെ ജാമ്യത്തിൽവിട്ടു. ഇതും വിവാദമായിട്ടുണ്ട്. താൻ ഗോൾഡ് ക്യാരിയറാണെന്നോ തന്റെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല.തുടർന്ന് യുവതിയെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളിൽ വിദഗ്ദക്തമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്താനായത്.
അടുത്തിടെ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷം കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തുകടക്കുന്നവരെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി. മിക്കപ്പോഴും പൊലീസിന് ലഭിക്കുന്ന രഹസ്യവിവരം അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തുക. കഴിഞ്ഞ നാലുമാസത്തിനിടെ കടത്ത് സ്വര്‍ണം തട്ടിയെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് കവര്‍ച്ചാസംഘങ്ങളെയാണ് പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















