ഗവർണറെ വെട്ടാനിറങ്ങിയ പിണറായിയെ വെട്ടി ചാൻസിലർ.. രാഷ്ട്രപതിക്ക് അയക്കും മുൻപ് പൂഴിക്കടകൻ... നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വളരെ തിരക്കിട്ട ഒരു നീക്കം നടത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമസഭ പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാല്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയിൽ ഉള്ള ഗവൺണർ ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക.
ഇതിന്റെ ഭാഗമായി സഭ പാസാക്കിയ നിയമം നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാനാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്. ഇതിന് ശേഷമായിരിക്കും ബില്‍ രാഷ്ട്രപതിക്ക് അയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഗോപകുമാരന്‍ നായരില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള 2 നിയമഭേദഗതി ബില്ലുകളും ആരിഫ് മുഹമ്മദ് ഖാന്റെ അനുമതിക്കായി രാജ്ഭവനിൽ എത്തിയിരുന്നു. ഇവ രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിടുന്നതിനു മുൻപാണ് ഗവർണർ നിയമോപദേശം തേടിയത്. നിയമസഭാ സമ്മേളനം അവസാനിച്ച് 10 ദിവസം ആയപ്പോഴാണ് സഭ പാസാക്കിയ വിവാദ സർവകലാശാലാ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിന് എത്തിയത്.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ചാണ് ബില്ലില്‍ പറയുന്നത്. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ കര്‍ശ്ശന നടപടി സ്വീകരിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്ന്. എന്നാല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ ആകൂ.
ഒക്ടോബറില്‍ രാജ്ഭവനിലെത്തിയ ബില്‍ വിശദമായി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശവും പരിശോധിച്ചശേഷം തുടര്‍ നടപടി കൈക്കൊണ്ടേക്കും. രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റേത് പ്രാരംഭഘട്ടത്തിലുള്ള നിയമോപദേശമാണ്. ശേഷം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. തന്നെക്കൂടി ബാധിക്കുന്ന ബില്ലായതിനാല്‍, അതായത് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി കൂടി ഉള്‍പ്പെടുന്ന ബില്ല്, നേരിട്ട് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍, അതിന് മുന്‍പ് നിയമപരമായ ഒരു സാധ്യത കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെന്ന നിലപാടാണ് ഇപ്പോള്‍ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്താണ് കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതാണെന്നും സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു.
ഗവര്‍ണറാണ് ചാന്‍സലറെന്ന് കണക്കാക്കിയാണ് യുജിസിയുടെ ചട്ടങ്ങള്‍ എന്നതിനാല്‍ യുജിസിയോടും അഭിപ്രായം തേടേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍ അതില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോയേക്കും.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബില്ലിൽ ഒരു വർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമായതാണ്.
https://www.facebook.com/Malayalivartha


























