മോദിയെ സോപ്പിട്ട് പിണറായി വിജയൻ... ബഫർ സോണും കെ റെയിലും പൂട്ടി! കാശ് ചോദിച്ച് മുഖ്യൻ; സമ്മാനങ്ങളും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു കൂടിക്കാഴ്ച.
കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷത്തിന്റെ രൂപവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
കെ റെയിൽ പദ്ധതിക്ക് അനുമതി നൽകുന്ന വിഷയവും ബഫർസോൺ വിഷയവും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചതായാണ് സൂചന. ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സുപ്രീംകോടതിയിൽ ഉൾപ്പെടെ വിഷയം പരിഗണനയ്‌ക്ക് വരുമ്പോൾ പിന്തുണയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാനായി വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചതായി സൂചനയുണ്ട്.
ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ കഥകളി ശില്പം സമ്മാനമായി നല്‍കി. ചീഫ് സെക്രട്ടറി വി. പി. ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്. ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതികള്‍ ധാരാളമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികൾ എത്തുന്നത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്‍റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും.
ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും. അതിന് മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ട്. അതോടൊപ്പം സ്വപ്ന പദ്ധതിയുടെ സാക്ഷാൽകാരത്തിനും പിണറായി ശ്രമിച്ചേക്കും.
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയും നിയമസഭയെ അറിയിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകുന്നില്ലെങ്കിലും പദ്ധതിയെ പൂർണമായും തള്ളിപ്പറയാൻ അവർക്കുപോലും സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രത്തിന് പദ്ധതിക്ക് അനുമതി നൽകേണ്ടതായി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.
സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിത്. പൂർണമായും പദ്ധതിക്ക് അനുകൂലമായ നിലപാടായിരുന്നു മുമ്പ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷത്തിനൊപ്പം കേന്ദ്രം ഭരിക്കുന്ന ബിജെപിയും പദ്ധതിക്കെതിരേ പ്രക്ഷോഭം നടത്തിയതോടെയാണ് കേന്ദ്രത്തിന്റെ സമീപനത്തിലും മാറ്റമുണ്ടായത്.
ആദ്യം സംസാരിച്ചപ്പോൾ വലിയ സഹകരണവും പിന്തുണയും നൽകിയ കേന്ദ്രം പിന്നീട് സമീപനം മാറ്റി. ഇതെല്ലാം രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി ഉണ്ടായതാണ്. ബിജെപി രാഷ്ട്രീയമായി ഇടപെട്ടതോടെ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം നിലപാട് മാറ്റി. അവരുടെ ഈ വിജയം നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ അടക്കം അതിവേഗം പൂർത്തിയാകുന്ന സാഹചര്യത്തിൽ അടുത്തപദ്ധതി കേരളത്തിൽ വേണമെന്ന ആവശ്യമാകും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വെക്കുക. കെ റെയിൽ പദ്ധതിക്ക് വേണ്ടി ഇതിനോടകം 50 കോടിയോളം രൂപ കേരളം ചിലവഴിച്ചുവെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു
https://www.facebook.com/Malayalivartha






















