കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റേത് കൊലപാതകം? തലയ്ക്കു ബിയർ കുപ്പി കൊണ്ട് അടിച്ചു, മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു ; യുവാക്കൾ ഓടിപോകുന്നതും ബൈക്കിൽ പോകുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ

തൃശൂർ കൈപ്പറമ്പ് പുറ്റേക്കരയിലെ ഇടവഴിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റെ കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. . തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം.അരുൺ കുമാറിനെ അവശ നിലയിൽ കണ്ടെത്തിയ പുറ്റേക്കരയിലെ ഇടവഴിയിൽ നിന്ന് രണ്ടു പേർ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അരുണിന്റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതായും പൊലീസിന് സംശയം.
അരുണിന്റെ ശരീരത്തിൽ വേറെ പരിക്കുകളില്ല നാട്ടുകാരാണ് അരുണിനെ പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അവശനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഇയാളുടെ തലയിൽ ബിയർ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം. കഴുത്തിൽ കുത്തിപ്പിടിച്ച പാടുമുണ്ടായിരുന്നു. സംഭവ സ്ഥലത്തുനിന്നും ഫോറൻസിക് സംഘം പൊട്ടിയ ബിയർ കുപ്പി കണ്ടെത്തിയിരുന്നു.
പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയിൽ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് അരുണിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചെ രണ്ട് മണിയോടെ ഇയാൾ മരണപ്പെട്ടു. നഗരത്തിലെ ഒരു ബാറിൽ നിന്നാണ് അരുൺ രാത്രി വീട്ടിലേക്ക് മടങ്ങിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അരുണിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലത്ത് വാഹനാപകടമോ മറ്റോ സംഭവിച്ചതിന്റെ ലക്ഷണങ്ങളില്ല . സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
ഇയാൾ സഞ്ചരിച്ച റോഡിലെയും ആക്രമിക്കപ്പെട്ട ഇടവഴിയിലെയും സിസിടിവി ദൃശ്യങ്ങൾ പേരാമംഗലം പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നതിൻറെയും മറ്റു രണ്ടുപേർ ഓടിപ്പോകുന്നതിൻറെയും ദൃശ്യങ്ങളാണ് പൊലീസിന് കൊലപാതകം നടന്ന സ്ഥലത്തുനിന്നും കിട്ടിയത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അരുൺ കുമാറിൻറെ ഫോണും പൊലീസ് പരിശോധിക്കുകയാണ് . വൈകാതെ പ്രതികൾ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha

























