17 കാരിയെ കഴുത്തറുത്തു കൊന്ന ആൺസുഹൃത്ത് അറസ്റ്റിൽ ; പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കാൻ സുഹൃത്ത് നടത്തിയ ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശേരി കോണം സംഗീത നിവാസിൽ 17 വയസുകാരി സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സംഗീത.
രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സംഗീതയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ഏതാനും നാളുകളായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ പെൺകുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരിൽ മറ്റൊരു ഫോൺ നമ്പറിൽ നിന്നും സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരിൽ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് ചെന്നു
ഹെൽമെറ്റ് ധരിച്ചായിരുന്നു ഗോപു എത്തിയത്. എന്നാൽ അഖിലെന്ന പേരിൽ എത്തിയിരിക്കുന്നത് ഗോപുവാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതോടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു സംഗീതയുടെ കഴുത്തിൽ ആഞ്ഞ് വെട്ടുകയായിരുന്നു.
ബഹളം കേട്ട് എത്തിയ അയൽക്കാരും വീട്ടുകാരും ചേർന്നാണ് പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.
https://www.facebook.com/Malayalivartha






















