രണ്ട് തെരഞ്ഞെടുപ്പിൽ സർക്കാരിനെ രക്ഷിച്ച സോളാർ വജ്രായുധം... ഉത്തരം പറയേണ്ടത് പിണറായി.. പിണറായി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം

സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. സംസ്‌ഥാന രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച് ഉമ്മൻ ചാണ്ടിക്കെതിരേ ഉയർന്ന പരാതിയിൽ നൂറോളം പേരിൽനിന്നു മൊഴിയെടുത്ത്, ശാസ്ത്രീയ പരിശോധനകളിലൂടെയായിരുന്നു അന്വേഷണം. പരാതിക്കാരി ഹാജരാക്കിയ സാരിയും പരിശോധനയ്‌ക്കു വിധേയമാക്കി.
കുറ്റാരോപണവിധേയരായ കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, മുൻ മന്ത്രി എ.പി. അനിൽകുമാർ എന്നിവർക്കെതിരേ തെളിവില്ലെന്നു കാട്ടി സി.ബി.ഐ. നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ആണ് പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ അവഗണിച്ചാണു കേസ് സിബിഐയ്ക്കു കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന ആരോപണം അന്നുതന്നെ ബലപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ് കിട്ടിയതോടെ സത്യം ഒരുപാട് കാലം മൂടിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നവരോട് സി പി എം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. സത്യസന്ധമായ അന്വേഷണമാണു സിബിഐ നടത്തിയതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കേസ് സി ബി ഐ ഏറ്റെടുത്തതുകൊണ്ടാണ് സത്യം പുറത്തുവന്നത്. ഉർവശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാൻ സി ബി ഐയ്ക്ക് സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.
കേസ് സിപിഎമ്മിൻറെ ഗൂഢാലോചനയെന്ന് എ.കെ.ആൻറണി പറഞ്ഞു. സിപിഎമ്മിനോട് കാലം കണക്കു ചോദിക്കുകയാണെന്നും ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളോട് മുഖ്യമന്ത്രി പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ആളുകളെ അപമാനിക്കുന്നതിനായി സി പി എം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസ്. കേരള രാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാലിപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറ്റൊരു പരാതിക്കാരി എത്തിയപ്പോൾ എന്തുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? എന്നും വി.ഡി.സതീശൻ ആരാഞ്ഞു.
കേസിൽ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളിൽ സോളാർ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വർഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങൾക്കും അവസാനമാവുകയാണ്.
https://www.facebook.com/Malayalivartha






















