പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപ; ആ കണക്കുകൾ പുറത്ത്

പ്രിയാ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവും അതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളും നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവരം പുറത്ത് വരുകയാണ്. അതായത് പ്രിയാ വർഗീസിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപയാണ് ! സെനറ്റ് യോഗത്തിലാണ് ഈ വിവരം പുറത്ത് വന്നത്.
പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിന്റെ ഫീസിനത്തിൽ 3.5 ലക്ഷം രൂപ അനുവദിക്കുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കേസുകൾക്കായി 11 ലക്ഷത്തിലധികം തുക ചെലവാകും എന്നതാണ് ശ്രദ്ദേയമായ കാര്യം. സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജുവാണ് ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.
മാത്രമല്ല മറ്റൊരു കാര്യം സർവകലാശാല പഠനവകുപ്പിൽ മുസ്‌ലിം വിഭാഗത്തിന് സംവരണം ചെയ്ത അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് കേരളത്തിന് പുറത്തുനിന്നുള്ള ഉദ്യോഗാർഥിയെ പരിഗണിച്ചിരുന്നു. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിനായി 3.25 ലക്ഷം രൂപയാണ് അനുവദിച്ചത്.
സർവകലാശാലയിലെ 22 പഠന ബോർഡുകളുടെ പുനഃസംഘടനയെ ചോദ്യം ചെയ്ത് നൽകിയ കേസിൽ സർവകലാശാല സ്റ്റാൻഡിങ് കോൺസിലിന് പുറമേയുള്ള അഭിഭാഷകന് നാലുലക്ഷം രൂപയാണ് ഫീസായി അനുവദിച്ചത്. വൈസ് ചാൻസലർക്ക് പുനർനിയമനം അനുവദിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ലീഗൽ ഫീസിനത്തിൽ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നിർണായകമായ വിവരമാണ് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha






















