പി. ജയരാജനെ സിപിഎം ഉടന്‍ പുറത്താക്കുമോ; കണ്ണൂരില്‍ സിപിഎമ്മിന്റെ അധിപന്‍മാര്‍ ഇപി ജയരാജന്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ ഏഴെട്ടു പേർ; ഇ.പി. ജയരാജനെ പൂട്ടാമെന്നു കരുതി തെളിവടക്കം കളത്തിലിറങ്ങിയ പി ജയരാജന്‍ ആകെ നാണം കെട്ടു

കണ്ണൂരിലെ സിപിഎം ഹതഭാഗ്യന്‍ പി ജയരാജന്‍ ഒരിക്കല്‍ക്കൂടി നാണംകെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ പൂട്ടാമെന്നു കരുതി തെളിവടക്കം കളത്തിലിറങ്ങിയ പി ജയരാജന്‍ ആകെ നാണം കെട്ടിരിക്കുന്നു. ഭാര്യയുടെയും മകന്റെയും പേരില്‍ കോടികള്‍ മുടക്കി ആയുര്‍വേദ റിസോര്‍ട്ട് നിര്‍മിക്കുന്ന കഥ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ അക്കമിട്ടു നിരത്തിയിട്ടും ഒരു ചുക്കും സംഭവിച്ചില്ല. പാര്‍ട്ടിയുടെ ഉടമകളായ നേതാക്കള്‍ കട്ടാല്‍ ആരുണ്ട് ചോദിക്കാന്‍ എന്നതാണ് സിപിഎമ്മിലെ നയം. ഏറെ വൈകാതെ പി ജയരാജന്‍ സിപിഎമ്മിനു പുറത്താകുമോ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താകുമോ എന്നതേ അറിയേണ്ടതുള്ളു.
ഇതിനു മുന്‍പു അനധികൃതനിയമനങ്ങളും അഴിമതിക്കേസുകളുമൊക്കെ വന്നിട്ടും ഇപി ജയരാജന്‍ എന്ന നേതാവിനെതിരെ സിപിഎം ഒരു നടപടിയുമെടുത്തില്ല. സാക്ഷാല്‍ പിണറായി വിജയനുപോലും ഇപിയെ തൊടാന്‍ പറ്റില്ലെന്നതാണ് സത്യം. ഇപി ജയരാജന്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ ഏഴെട്ടു പേരാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ അധിപന്‍മാര്‍.
സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടിക്കുള്ളിലും ജയരാജന്റെയും ബന്ധുക്കളായ പ്രമുഖരുടെയും താല്‍പര്യങ്ങളെ മറികടന്ന് ഒരു ചുക്കും സംഭവിക്കില്ലെന്നതാണ് സത്യം. ഈ വിവരം അറിയാമായിട്ടും രണ്ടും കല്‍പിച്ച് പി. ജയരാജന്‍ വര്‍ഗശത്രുവും വ്യക്തിശത്രുവുമായ ഇ.പി ജയരാജനെതിരെ കളത്തിലിറങ്ങുകയായിരുന്നു. നാലു പതിറ്റാണ്ട് കണ്ണൂരില്‍ സിപിഎമ്മിനുവേണ്ടി അധ്വാനിച്ച പി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മറ്റ് പദവികളില്‍നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ഇപി ജയരാജനാണെന്നതിന്റെ അമര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ട്ടി ഇപിയെ ന്യായീകരിച്ചിരിക്കുന്നത്.
ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും ആയുര്‍വേദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ ആരോപിച്ചിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം ഉടനുണ്ടാകില്ലെന്ന തീര്‍ച്ചിയായി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വത്ത് സമ്പാദന വിഷയം പരാമര്‍ശ വിധേയമായെങ്കിലും കാര്യമായ ചര്‍ച്ചകളിലേക്കൊന്നും കടന്നില്ല. തല്‍ക്കാലം ഇപിക്കെതിരെ അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. അടുത്ത സംസ്ഥാന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അതേ സമയം അടുത്ത സംസ്ഥാന കമ്മിറ്റി ഇപിയെ വെള്ളപൂശുകയും പി. ജയരാജന് താക്കീതു നല്‍കുകയും ചെയ്യാനാണ് സാധ്യതയെന്നാണ് സൂചനകള്‍.
സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തനിക്കു പുല്ലാണെന്ന മട്ടിലാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്. ഹാപ്പി ന്യൂ ഇയര്‍ എന്നു മാധ്യമങ്ങളോടു പറഞ്ഞ ഇപിയാവട്ടെ പുതിയ വര്‍ഷത്തില്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് കാലാവസ്ഥ ചൂടാണെന്നും പറഞ്ഞുവച്ചു. അതായത് പി ജയരാജന്റെ കാര്യം പോക്കാണെന്നും അയാളെ വെറുതെ വിടില്ലെന്നും തന്നെയാണ് ഇപി മുന്നറിയിപ്പു നല്‍കുന്നത്. സിപിഎം നേതാക്കള്‍ക്ക് അപ്രമാധിത്യമുണ്ടെന്നും ഏറാന്‍മൂളികളായ ന്യായീകരണത്തൊഴിലാളികള്‍ ഉള്ളിടത്തോളം കാലം പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് ഇപി പറഞ്ഞുവയ്ക്കുന്നത്.
വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും പി.ജയരാജന്‍ പറഞ്ഞ സാഹചര്യത്തിലും അത് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിയറ്റ് തയ്യാറായില്ല.
ആരോപണം എഴുതി നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചതല്ലാതെ ഇപിയെ തൊട്ടുകളിച്ചാല്‍ തന്റെ കസേരയും ഇളകിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാണ്. ഭാര്യ സഹകരണ സംഘത്തില്‍നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച പണമാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നും തെറ്റുകാരനെന്നു വരുത്താന്‍ ചിലര്‍ ഗൂഢോലോചന നടത്തിയതായും ഇ.പി.ജയരാജന്‍ പറയുന്നു. അതേ സമയം ഇത്രയും കോടികള്‍ റിസോര്‍ട്ട് പണിയാന്‍ സഖാവിനും കുടുംബത്തിനും എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമൊന്നുമില്ല. സഖാക്കളുടെ ഭാര്യമാരില്‍ ഏറെപ്പേര്‍ക്കും ജോലി ലഭിച്ചതും വരുമാനം ലഭിക്കുന്നതും പാര്‍ട്ടിയുടെ തണലില്‍തന്നെയാണ്.
റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി. ജയരാജന്‍ തയ്യാറായതുമില്ല.
അതേസമയം, മുന്‍വ്യവസായമന്ത്രിയെന്ന നിലയില്‍ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനു പരാതി നല്‍കിയിട്ടുണ്ട്. മുന്‍മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതിവേണം. അതിനാല്‍, പരാതിയില്‍ തുടര്‍നടപടിക്കായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഫയല്‍ ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയെങ്കിലേ പരാതിയില്‍ നടപടിയുണ്ടാവൂ. റിസോര്‍ട്ടിന്റെപേരിലുള്ള നിയമവിരുദ്ധപ്രവര്‍ത്തനവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്തൂര്‍ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha
























